Thursday, January 23, 2014

എന്റെ ദൈവമേ !

യുക്തിയില്ലായ്മ ബോധ്യപ്പെട്ട് ദൈവവിശ്വാസത്തിൽ നിന്ന് കുതറിമാറാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന, ഇപ്പോഴും അതിൽ പൂർണ്ണമായി വിജയിച്ചിട്ടില്ലാത്ത ഒരാളാണു ഞാൻ. രണ്ടു വർഷം മുമ്പ്, പ്രസവത്തോടനുബന്ധിച്ച് എന്റെ ഭാര്യ ഗുരുതരാവസ്ഥയിൽ കിടന്നപ്പോൾ ഓപ്പറേഷൻ തിയ്യറ്ററിനു മുന്നിലിരുന്ന് ഞാൻ ഉള്ളുരുകി ദൈവത്തെ വിളിച്ചു. അടുത്ത നിമിഷം തന്നെ, എത്രയോ  മനുഷ്യർ  ഇങ്ങനെ ഓപ്പറേഷൻ തീയ്യറ്ററിനു മുമ്പിലിരുന്ന് പ്രാർത്ഥിച്ചിട്ടുണ്ടാവും, അവരെയെല്ലാം ദൈവം രക്ഷിച്ചോ എന്നെന്റെ മനസ്സിന്റെ മറുപാതി ചോദ്യം ഉന്നയിച്ചു. 'മറ്റുള്ളവരുടെയൊന്നും കാര്യം എനിക്കറിയണ്ട, എന്റെ ഭാര്യ രക്ഷപ്പെട്ടാൽ മതി' എന്ന്  ഇപ്പുറത്തെ പാതി താക്കീതു ചെയ്തു. 'ഇതിലും തീവ്രമായി, ആത്മാർത്ഥതയോടെ, കൊടുമ്പിച്ച വിശ്വാസികൾ പോലും പ്രാർത്ഥിച്ചിട്ടുണ്ടാവും, എന്നിട്ടവരുടെ പ്രിയപ്പെട്ടവർ രക്ഷപ്പെട്ടോ?" എന്ന് മറുപാതിയുടെ ചോദ്യം. " അതൊക്കെ ഞാനെന്തിനാ അറിയുന്നത് ? ഒരൊറ്റ ജീവൻ, അതിന്റെ ഉറപ്പാണ് ഞാൻ ചോദിക്കുന്നത്". ഇപ്പുറത്തെ  പാതി.

ആ സംഘർഷം  അങ്ങനെ തുടർന്നു കൊണ്ടിരിക്കേ, ഭാര്യ ഗുരുതരാവസ്ഥ തരണം ചെയ്തുവെന്ന് ഡോക്ടറുടെ അറിയിപ്പ് വന്നു. എന്റെ ചേച്ചി ആശുപത്രിയിലുള്ള മാതാവിന്റെ പ്രതിമയ്ക്കു മുമ്പിൽ മെഴുകുതിരി കത്തിച്ചു.  അച്ഛൻ അമ്പലത്തിൽ എന്തോക്കെയോ വഴിപാടുകൾ ചീട്ടാക്കി.  

 'ദൈവം ഉണ്ട്' എന്ന വിശ്വാസം സ്വീകരിക്കാൻ,  ദൈവമുണ്ടോ എന്ന അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ യുക്തിചിന്ത ഉപേക്ഷിക്കുന്നവരാണ് വിശ്വാസികളെല്ലാം തന്നെ എന്നാണു തോന്നിയിട്ടുള്ളത്. അത് ഏത് ഘട്ടത്തിൽ ഉപേക്ഷിക്കുന്നു എന്നതിനനുസരിച്ച്, ചിലർക്ക് കല്ലും മണ്ണുമെല്ലാം ദൈവമാകും, പിന്നെ ചിലർക്ക് അതൊക്കെ അന്ധവിശ്വാസവും, അരൂപിയായ, ജീവിതത്തിലെ നന്മതിന്മകൾ തൂക്കി നോക്കി മരണശേഷം സ്വർഗ്ഗവും നരകവും പുനർജന്മവുമെല്ലാം വിധിക്കുന്ന പ്രപഞ്ചസ്രഷ്ടാവ് ദൈവമാവും, അതുമുപേക്ഷിക്കുന്ന പിന്നൊയുമൊരു കൂട്ടർക്ക് ദൈവം, അമാനുഷിക ശക്തിയുള്ള പ്രകൃതി തന്നെയാവും, പിന്നെയുമൊരു കൂട്ടർക്ക് വെറും ദൃക്സാക്ഷി മാത്രമാവും.

വിശ്വാസം, അടിസ്ഥാനപരമായി സ്വാർത്ഥതയുടെ രക്ഷയ്ക്ക് വേണ്ടിയല്ലാതെ പിന്നൊന്നിനുമല്ല എന്ന്  സൂക്ഷ്മമായി നിരീക്ഷിച്ചാൽ കാണാൻ കഴിയും. എന്റെ അനുഭവവും അങ്ങനെ തന്നെയാണല്ലോ.

"അര്‍ദ്ധരാത്രി ബ്രേക്ക്‌ പോയി എന്ന് കരുതിയ  കാറില്‍ വലിയൊരു അപകടം മുന്നില്‍ കണ്ടു പതറിയ ഞങ്ങളെ ഒരു തരിവെളിച്ചത്തിന്റെ സഹായത്തില്‍ ബ്രേക്കിനടിയില്‍ കുടുങ്ങിയ പെപ്സി ബോട്ടില്‍ കാണിച്ചു തന്നത് ദൈവമല്ല എന്ന് വിശ്വസിക്കാന്‍ കഴിയുമോ ?കാറ്റും മഴയും തകര്‍ത്താടിയപ്പോള്‍ പെട്ടെന്ന്  വീട്ടിലെക്കെത്തുവാന്‍ ഓടിയപ്പോള്‍ ,കാല്‍ ഉളുക്കി റോഡില്‍ ഇരുന്നതുകൊണ്ട് മാത്രം പൊട്ടിയ വൈദ്യുതി കമ്പിയില്‍ നിന്നും രക്ഷപെടുത്തിയത്  ദൈവമായിരിക്കില്ലേ ? ബൈക്കില്‍ നിന്നും റോഡിലേക്ക് വീണ എന്നെ ലോറിക്കടിയില്‍പെടാതെ  സൈഡിലേക്ക്  വലിച്ചു മാറ്റിയ അജ്ഞാതനായ  വഴിപോക്കന്‍  എനിക്ക് ദൈവമല്ലേ ?' എന്നെല്ലാം തോന്നുന്നതും ഇതേ സ്വാർത്ഥത കൊണ്ടാണ്.
ബ്രേക്ക് പോയി എന്ന പരിഭ്രമത്താൽ അപകടത്തിൽ പെട്ടവരും മരിച്ചവരും ഉണ്ടാവില്ലേ ? പൊട്ടി വീണ വൈദ്യുത കമ്പിയിൽ തട്ടി മരിച്ചു വീണവർ ഉണ്ടാവില്ലേ ? ബൈക്കിൽ നിന്നും വീണ് ലോറി കയറി മരിച്ചവരുണ്ടായില്ലേ ? എന്തുകൊണ്ട് അവരെയൊന്നും ദൈവം രക്ഷപ്പെടുത്തിയില്ല ? എന്നൊരു ചോദ്യം ഉള്ളിലുയർന്നാൽ. ( അങ്ങനെ  മരിച്ചവരിൽ, തന്നേക്കാൾ  പ്രിയപ്പെട്ടവരുണ്ടായാൽ  പ്രത്യേകിച്ചും ) ഈ സ്വാർത്ഥത തിരിച്ചറിയാൻ കഴിയും.

ഇങ്ങനെയൊക്കെയായിട്ടും എനിക്കുമൊരു ദൈവവിശ്വാസമുണ്ട് കെട്ടോ. ഞാൻ അറിയാൻ ബാക്കിയുള്ള സത്യമാണ് എന്റെ  ദൈവം. എന്നെ അപേക്ഷിച്ച്, ആ  ദൈവത്തിന് എന്റെ ഭാവി എന്ന സത്യം കൂടി അറിയാം എന്നുള്ളതുകൊണ്ട്, ആ ദൈവത്തോട് കളി ചിരി പറഞ്ഞിരിക്കാനും 'ഇങ്ങനെയൊക്കെയാണോ ആശാനേ ഭാവിയിലുണ്ടാവുക?' എന്നൊക്കെ ചോദിക്കാനും എനിക്കിഷ്ടമാണ്. മറുപടിയൊന്നും കിട്ടിയില്ലെങ്കിലും എന്തെങ്കിലുമൊക്കെ മറുപടി കിട്ടുന്നുണ്ട് എന്നു വിശ്വസിക്കാനും.

കടപ്പാട് : ശ്രീ പ്രമോദ് കൃഷ്ണപുരത്തിന്റെ 'വിശ്വാസം അതല്ലേ എല്ലാം' എന്ന ബ്ലോഗ് പോസ്റ്റ്
(

Saturday, January 18, 2014

എന്റെ സത്യാഗ്രഹ പരീക്ഷണങ്ങൾ



ഒരു പത്തു പതിനഞ്ചു കൊല്ലമായി കാണണം, സെക്രട്ടേറിയറ്റിനു മുമ്പിലെ ഫുട്പാത്ത്. വടക്കു പടിഞ്ഞാറെ ഗേറ്റിനടുത്തുള്ള ഒരു ചെറിയ പന്തലിലാണു ഞങ്ങൾ.പന്തലിൽ ഞാനടക്കം അഞ്ചാറു പേരുണ്ട്. പോലീസ് ജീപ്പ് വന്നു. കഴുത്തിലെ ചുവന്ന മാല മറ്റൊരാൾക്ക് കൈമാറി ഞാൻ ജീപ്പിൽ കയറി. ഒപ്പം ഒരു സുഹൃത്തും. ജീപ്പ് ജനറൽ ഹോസ്പിറ്റലിലേക്ക് നീങ്ങി. എല്ലാവരും ചേർന്ന്  അത്യാഹിത വിഭാഗത്തിനു മുമ്പിലേക്ക്.
‘ഇവിടെ കിടന്നോളൂ’ ഒരു നഴ്സ് ഒഴിഞ്ഞ ഒരു കിടക്ക ചൂണ്ടി. കിടന്നു.
ഡോക്ടർ കണ്ണുകളും പൾസുമെല്ലാം പരിശോധിച്ചു.
“മൂന്നു ദിവസം നിരാഹാരം കിടന്ന ക്ഷീണമൊന്നുമില്ലലോടോ..” ചീട്ടിൽ ഡ്രിപ്പിനു എഴുതുമ്പോൾ ഡോക്ടരുടെ നിരീക്ഷണം.
‘ശൂന്ന്’ എന്തോ പറന്നു  പോയതു പോലെ.
“അസിഡിറ്റി ഉള്ളതുകൊണ്ട് വെള്ളം കുടിച്ചിരുന്നു ഡോക്ടർ”
‘അതൊരു ആനയായിരുന്നു’ എന്ന് യുധിഷ്ഠിരൻ പതുക്കെ  പറഞ്ഞതു പോലെ  “വെള്ളത്തിനു മുമ്പ് ഭക്ഷണവും കഴിച്ചിരുന്നു” എന്ന്  പതുക്കെ ഞാൻ മാത്രം കേൾക്കാൻ പറഞ്ഞു. നുണ പറയരുതല്ലോ.

“ആ ഡ്രിപ്പ് കഴിയുമ്പോൾ എണീറ്റു പൊക്കോ” അവസാനത്തെ ആണി.

നിരാഹാരസമരത്തിൽ പങ്കെടുക്കാൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ പലവിധ ആശങ്കകളായിരുന്നു.

-  ഇതോണ്ടൊക്കെ വെല്ല കാര്യ‌ണ്ടാവോ ?ഭരണകൂടം തിരിഞ്ഞു നോക്കിയില്ലെങ്കിൽ പട്ടിണി കിടന്ന് മരിച്ചു പോകുമോ ?
-  എങ്ങനെ പ്രകൃതിയുടെ വിളികൾക്ക് മറുപടി പറയും ?

കഴുത്തിൽ  ചുവന്ന മാലയിട്ടതോടെ എല്ലാത്തിനും  ഒറ്റ മറുപടി കിട്ടി. – എന്തു വേണമെങ്കിലും ആവാം,  ആ സമയത്ത് ആ ചുവന്നമാല വേറൊരുത്തന്റെ കഴുത്തിലേക്കിട്ടു കൊടുത്താൽ മതി.


കൊള്ളാം. ഗംഭീര പരിപാടി തന്നെ. ഇനിയുമുണ്ടോ ഇതുപോലത്തെ മനോഹരമായ ആചാരങ്ങൾ ?

അത് ‘മ്മടെ സത്യഗ്രഹ പരീഷണങ്ങള്’..

  ഇവിടെ നാട്ടിൻ പുറത്ത്, പോസ്റ്റോഫീസ് സെന്ററിലെ സമരപന്തലിൽ നിരാഹാരം കിടന്നത് സിജിത്താണ്.  പരിഷത്തിലൂടെ പരിചയപ്പെട്ട സുഹൃത്ത്. ഇന്ന് കാലത്ത് കാണുമ്പോൾ, സിജിത്തിനു നല്ല ക്ഷീണമുണ്ടായിരുന്നു. എല്ലാ സമരസഖാക്കൾക്കും ക്ഷീണമായിട്ടുണ്ടാവണം. സത്യം ഗ്രഹിക്കാനുള്ള ആഗ്രഹത്തിൽ പ്രലോഭനങ്ങളെ  ചെറുക്കാൻ വീറും വാശിയുമുള്ളവർ. അവരിലാരെങ്കിലും എന്നെ പോലെ കള്ളത്തരം കാണിച്ചിട്ടുണ്ടാവുമെന്ന്  വിശ്വസിക്കുന്നില്ല. ( ഇത് പറയുമ്പോൾ, സമരപന്തലിൽ എ സി ഫിറ്റ് ചെയ്ത ഏതോ ഒരു സഖാവിന്റെ ചിത്രം മനോരമയിൽ നിന്നു ചൂണ്ടി ചിലർ പുച്ഛിക്കും. ശരിയാണ്, വിമർശിക്കപ്പെടേണ്ടതു  തന്നെ. പക്ഷെ എ സി യില്ലാത്ത ആയിരത്തിന്മേലെ  സമരപ്പന്തലുകൾ കാണാതെ പോകരുത് ).

പക്ഷേ സമരം നിർത്തി. എന്തിന് ?

സിലിണ്ടറുകളുടെ എണ്ണം പന്ത്രണ്ടാക്കിയതു കൊണ്ടാണ്, ആധാർ നിർബന്ധമാക്കാത്തതുകൊണ്ടാണ് എന്നൊക്കെ പറഞ്ഞാൽ രക്തപതാക കെട്ടിയ വടി പോലും ചിരിക്കും.

ഇങ്ങനെ നിർത്താനാണെങ്കിൽ തുടങ്ങിയതെന്തിന് ?

.

അനിശ്ചിതകാല നിരാഹാരം എന്ന സമരരൂപം അപഹസിക്കപ്പെടുകയോ ശക്തിപ്പെടുകയോ ഉണ്ടായത് ?

വാൽക്കഷണം :

 ചുവന്ന മാലയും വിപ്ലവപാർട്ടികളും തമ്മിൽ ബന്ധമൊന്നുമില്ല കെട്ടോ. പ്രത്യേകിച്ച് രാഷ്ട്രീയ ആഭിമുഖ്യമൊന്നുമില്ലാത്ത ഒരു  വികലാംഗസംഘടനയുടെ സമരമായിരുന്നു അത്.

അന്ന്  സത്യാഗ്രഹത്തിൽ  കള്ളത്തരം ചെയ്തതിന് അതിനു ശേഷം ചെറിയൊരു പ്രായ്ശ്ചിത്തം ചെയ്തു. ജനാധിപത്യത്തിന്റെ ശ്രീകോവിലിനു മുമ്പിൽ, തുപ്പിയും ചവിട്ടിത്തേച്ചുമെല്ലാം ആയിരങ്ങൾ നടന്നു നീങ്ങിയ റോഡിൽ ശയനപ്രദക്ഷിണം. ഒരു പ്രത്യേക അനുഭവമാണ്. ലോകം മുഴുവൻ കറങ്ങുന്നതു പോലെ തോന്നും. ഉന്നയിച്ച ആവശ്യങ്ങൾ  എല്ലാം നേടിയെടുക്കാൻ കഴിഞ്ഞില്ലെങ്കിലും, ഏറെ കാലം കഴിഞ്ഞ് ഗവണ്മെന്റ് ഉത്തരവിറങ്ങി. ശാരീരിക വൈകല്യമുള്ള ആയിരക്കണക്കിനു പേർക്ക് ജോലിയടക്കമുള്ള പല ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്തു.

എന്തെങ്കിലുമൊക്കെ എന്നെങ്കിലുമൊക്കെ നടക്കുമായിരിക്കും.

ആളിക്കത്തുന്നതും അമർന്നു കത്തുന്നതും തീയാണ് എന്നാണല്ലോ.

ആവട്ടെ. അമർന്നു കത്തുന്ന തീച്ചൂടിൽ കോഴിയെ ചുട്ടു തിന്ന് ഇരിക്കാതിരുന്നാൽ മതിയായിരുന്നു.

Thursday, January 02, 2014

രാധാകൃഷ്ണൻ തെയ്യം

പ്രദീപ് മാഷിന്റെ 'രാധാകൃഷ്ൺ തെയ്യം' എന്ന കഥയെയും കമന്റുകളെയും  കുറിച്ച്.

ഈ കഥയെയും ഇതേ രീതിയിലുള്ള ആശയങ്ങൾ പങ്കു വെക്കുന്ന കഥകളേയും കലാരൂപങ്ങളേയും എങ്ങനെയാണ് ആസ്വദിക്കേണ്ടതെന്ന സംശയത്തിലാണു ഞാൻ.
പെട്ടന്ന് ഓർമ്മ വരുന്നത് 'പൈതൃകം' എന്ന സിനിമയാണ്. യുക്തിവാദിയായ മകൻ, അവസാനം യജ്ഞപുരോഹിതനായ അച്ഛന്റെ വഴിയിലേക്ക് വരുന്നതാണല്ലോ
ആ സിനിമയിൽ ചിത്രീകരിക്കുന്നത്. ഒരു സിനിമ എന്ന രീതിയിൽ, നല്ല അഭിനയം, തിരക്കഥ, സംവിധാനം എന്നു വിലയിരുത്താൻ തടസ്സമില്ല. പക്ഷേ ആ സിനിമ നൽകുന്ന സന്ദേശം ? അന്നത് വിവാദമാകുകയും ചെയ്തിരുന്നു. ( ഈ കഥയാണ് ആ സിനിമ എന്നു പറയുകയല്ല ). ആസ്വാദനത്തിൽ അതു കൂടി പരിഗണിക്കേണ്ടതുണ്ടോ ? ലോകക്ലാസിക്കുകൾ എല്ലാം അത്തരത്തിലുള്ള സന്ദേശങ്ങൾ സമൂഹത്തിനു നൽകിയിട്ടുണ്ടോ ? ഉള്ളവയും ഉണ്ട് ഇല്ലാത്തവയും ഉണ്ട് എന്നാണ് എന്റെ തോന്നൽ. മനുഷ്യൻ-അവന്റെ വേദനകൾ, പ്രതീക്ഷകൾ, ഇച്ഛാഭംഗങ്ങൾ, സ്വാർത്ഥത, കാട്ടുനീതികൾ, പശ്ചാത്താപം, എന്നിവയൊക്കെ ചിത്രീകരിക്കപ്പെടുന്നുണ്ടാവാം. അതെല്ലാം വായിച്ചുൾക്കൊള്ളുന്നതിലൂടെ വായനക്കാരനിലെ മനുഷ്യൻ കൂടുതൽ മനുഷ്യപക്ഷത്തേക്ക് ചേർന്നു നിന്നെന്നു വരാം. വിപ്ലവങ്ങൾ സൃഷ്ടിച്ച കഥാപാത്രങ്ങളും ഉണ്ടായേക്കാം. പക്ഷേ, എല്ലാ നോവലുകളിലും കഥകളിലും കവിതകളിലും ഇത്തരം വിപ്ലവകാരികളോ വിപ്ലവമോ പുരോഗമന ചിന്തകളോ ഒക്കെ ഉണ്ടാവേണ്ടതുണ്ടോ ? [ സമൂഹത്തിൽ വിപ്ലവം ഉണ്ടാവേണ്ട സമയത്ത് എഴുതപ്പെടുന്ന സൃഷ്ടികളിൽ അതു കാണാൻ സാധ്യത കൂടുതലാണ്. ( താരതമ്യത്തിന് ' നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി', 'കാട്ടുകുതിര' എന്നീ രണ്ട് നാടകങ്ങളും അവയുടെ സ്വീകാര്യതയും സ്വാധീനവും ഓർക്കുക ) ഏതാണു വിപ്ലവം ഉണ്ടാവേണ്ട സാഹചര്യം എന്നതു സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ച്ചപ്പാടുകൾ ഉണ്ടാവും, അതവിടെ നിൽക്കട്ടെ. ]. ആവശ്യമില്ല, ഉണ്ടെങ്കിൽ നല്ലത് എന്ന് അഭിപ്രായപ്പെടുമ്പോൾ തന്നെ തന്നെ, വായനക്കാരനെ കൂടുതൽ കൂടുതൽ മനുഷ്യനായി സംസ്ക്കരിച്ചെടുക്കുന്ന എന്തോ ഒന്ന് സൃഷ്ടിയുടെ ആത്മാവായി അതിൽ വേണം എന്നൊരു നിബന്ധന കൂടി മുന്നോട്ടു വെക്കേണ്ടതുണ്ട് എന്നും തോന്നുന്നു.
ഇനി, എഴുത്തുകാരൻ അത്തരമൊരു അന്തർധാര പകർന്നിട്ടും അത് വായനക്കാരനിലേക്കെത്താതിരിക്കുമ്പോഴുള്ള പ്രശ്നമാണ് . അത് വായനക്കാരന്റെ പോരായ്മയായി, അയാളുടെ വായനയുടെ അപര്യാപ്തതയായി കാണാനാണിഷ്ടം. തെയ്യങ്ങളുടെ ചരിത്രവും സാമൂഹ്യപശ്ചാത്തലവും അറിയാത്ത എന്നെ പോലൊരാൾക്ക്, അതുമായി ബന്ധപ്പെട്ട് മാഷ് കഥയിലുൾപ്പെടുത്തിയ സൂചനകളും ബിംബങ്ങളും പ്രതീകങ്ങളുമെല്ലാം കണ്ണിൽ തടയാതെ വരുന്നു. അത് എന്നിലെ വായനക്കാരന്റെ വളർച്ചക്കുറവു കൊണ്ടു തന്നെയാണ്. മാഷ് പ്രസിദ്ധനായിരുന്നെങ്കിൽ, അത്തരം അന്വേഷണങ്ങൾ, വായനകൾ കൂടുതലായി ഉണ്ടാവുമായിരുന്നു എന്നും കരുതുന്നു. എന്നിൽ നിന്നു മാത്രമല്ല, മറ്റു വായനക്കാരിൽ നിന്നുടക്കം. പക്ഷേ, അങ്ങനെയുണ്ടാവുന്നില്ല എന്നതിന്റെ പേരിൽ താനെഴുതിയത് എന്താണ് എന്ന് വിശദീകരിക്കുന്നത്, എഴുത്തുകാരൻ വായനക്കാരനു മുമ്പിൽ സ്വയം നഗ്നനാവുന്നതു പോലെ അപഹാസ്യമാണെന്ന് കരുതുന്നു. സത്യത്തിൽ, മാഷ്   കമന്റുകളിലൂടെ നൽകിയ വിശദീകരണങ്ങൾ പോലും അനാവശ്യമായിരുന്നു എന്നാണ് എന്റെ തോന്നൽ. പലരും പല രീതിയിൽ വായിച്ചു, ഏന്റെ വായന  ശരിയായ വായനയായിരുന്നോ  എന്ന് വായനക്കാരൻ എഴുത്തുകാരനോട്  സംശയം  ഉന്നയിക്കാൻ ഇടവരുത്തുന്നു  അത്തരം മറുപടികൾ  എന്നും തോന്നുന്നു. എഴുത്തുകാരൻ വായനയിലിടപെടുന്നത് എപ്പോഴും അനാവശ്യമാണല്ലോ . അങ്ങനെ സംശയം ഉന്നയിച്ച  ആൾ തന്റെ അത്രയും വേണ്ടപ്പെട്ട ആൾ ആണെന്ന തോന്നലുണ്ടെങ്കിൽ തന്നെ  എഴുത്തുകാരന് പരമാവധി ചെയ്യാവുന്നത് താനെഴുതിയത് എന്താണ് എന്ന് അയാളെ മാത്രം രഹസ്യമായി അറിയിക്കുകയാണ്. പക്ഷേ അത് പരസ്യമായി ചെയ്യുമ്പോൾ, താൻ തന്നെ നട്ട ചെട്ടിയുടെ ഒരു മുകുളം മാത്രം നിർത്തി, മറ്റെല്ലാ മുകുളങ്ങളും നുള്ളി കളഞ്ഞ് അതിന്റെ വിവിധമാനങ്ങളിലുള്ള വളർച്ച തടയുകയാണ്.