Friday, February 21, 2014

പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ

  പുസ്തകം  പ്രസിദ്ധീകരിക്കുമ്പോൾ



. പേരെടുക്കാത്ത മിക്കവാറും എല്ലാ എഴുത്തുക്കാരും ( ബ്ലോഗിൽ ഉള്ളവരായാലും ഇല്ലാത്തവരായാലും ) സ്വന്തം കൈയ്യിൽ നിന്ന് പൈസ മുടക്കി തന്നെയാണ് പുസ്തകങ്ങൾ ഇറക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ( ചിലവ് ഒരു സഹൃദയൻ വഹിച്ചു എന്നതൊഴിച്ച്, എന്റെ അനുഭവവും ഇതു തന്നെ )  പുതുമുഖങ്ങളുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കുമ്പോൾ, പ്രമുഖ പ്രസാധകർ പോലും റോയൽട്ടി നൽകാറില്ല എന്നും കേട്ടിട്ടുണ്ട്. പ്രസിദ്ധരായ എഴുത്തുകാർക്ക് മാത്രമെ റോയൽട്ടി ലഭിക്കാറുള്ളു. പറഞ്ഞിരിക്കുന്നതിലും പതിന്മടങ്ങ് കോപ്പികൾ അച്ചടിച്ചും പതിപ്പുകൾ തന്നെ ഇറക്കിയും അവരെയും പ്രസാധകർ പറ്റിക്കാറുണ്ട് എന്ന് കേൾക്കുന്നു. എഴുത്തുകാരൻ ചോദിക്കേണ്ട പോലെ ചോദിച്ചപ്പോൾ ( എന്നു പറഞ്ഞാൽ കുറച്ച് ഗുണ്ടായിസം കാണിച്ച് വിരട്ടിയപ്പോൾ ) വിറ്റു പോയ കോപ്പികളുടെ എണ്ണം കൃത്യമായി പറഞ്ഞ് അതിനനുസരിച്ച് റോയൽട്ടി കൂടുതൽ കൊടുത്ത പ്രസാധകർ പോലും ഉണ്ടത്രെ. ഇതുകൊണ്ടൊക്കെ തന്നെ, സ്വന്തം കൈയ്യിൽ നിന്ന് പൈസ മുടക്കി പുസ്തകം അച്ചടിച്ചിറക്കുന്നത്  ഒരപരാധമായി കാണുന്നില്ല.

അതേസമയം, ഇപ്പോഴും തങ്ങൾ തന്നെ പൈസ കൊടുത്താണ് പുസ്തകം ഇറക്കിയത് എന്നു പറയാൻ എല്ലാവരും മടിക്കുന്നു. ഈ മടി കാണിക്കുന്നിടത്താണ്, എഴുത്തുകാർക്കിടയിൽ പരസ്പരവിനിമയം ഇല്ലാത്തിടത്താണ് പ്രസാധകർക്ക് അവരെ ചൂഷണം ചെയ്യാനാവുന്നത്. പല പ്രസാധകരും പല തരം വ്യവസ്ഥകളാണ് പുസ്തകപ്രസിദ്ധീകരണത്തിനു മുന്നോട്ടു വെക്കുന്നത്. മാർക്കറ്റിങ്ങ് സംവിധാനങ്ങൾ, ബുക്സ്റ്റാളുകൾ, പ്രസിദ്ധി, എന്നിവയൊക്കെ അനുസരിച്ച് മുൻപന്തിയിലുള്ള പ്രസാധകർ കൂടുതൽ നിബന്ധനകൾ വച്ചാലും അതിനു ഒരു പരിധി വരെ ന്യായീകരണമുണ്ട്. ( അപ്പോഴും എഴുത്തുകാരൻ ചൂഷണം ചെയ്യപ്പെടുകയാണ് എന്നതിൽ തർക്കമൊന്നുമില്ല. കാരണം, വിറ്റു പോകും എന്ന് ഉറപ്പുള്ള, മിനിമം നിലവാരമുള്ള പുസ്തകങ്ങളേ അവർ പ്രസിദ്ധീകരിക്കാറുള്ളൂ ).

കവർ, ഇല്ലസ്റ്റ്രേഷൻ ഉൾപ്പെടെ ഒരു പേജിന് എഴുപത് പൈസ മുതൽ ഒന്നൊര രൂപ വരെ എന്ന നിരക്കിലാണ് പുസ്തകങ്ങളുടെ ഏകദേശ വില്പന വില നിശ്ചയിക്കപ്പെടുന്നത്. മിക്ക പ്രസാധകരും ആദ്യ എഡിഷനിൽ തന്നെ 1000 പുസ്തകങ്ങൾ അച്ചടിക്കും ( എഴുത്തുകാരനെ വഞ്ചിക്കുന്ന പ്രസാധകർ ഇതിൽ കുറവോ കൂടുതലോ അച്ചടിച്ചിട്ടുണ്ടാവും ). അച്ചടി ചിലവ് അനുസരിച്ച് , എഴുത്തുകാരനിൽ നിന്ന് 20000 മുതൽ 35000 വരെ ചില പ്രസാധകർ വാങ്ങുന്നു ( ( 75 - 150 വരെ പേജുകൾ ) പേജുകൾ കൂടുമ്പോൾ ആനുപാതികമായി നിരക്ക് കുറയാനാണ് സാധ്യത. എന്നിട്ട് ഈ തുകയ്ക്കുള്ള പുസ്തകങ്ങൾ എഴുത്തുകാരന് തിരികെ നൽകുന്നു. (ചിലർ അതിലും കുറവോ കൂടുതലോ നൽകിയെന്നും വരാം ). അത്രയും പുസ്തകങ്ങൾ വിറ്റു തീർത്താൽ എഴുത്തുകാരന് തന്റെ മുടക്കുമുതൽ തിരികെ ലഭിക്കുന്നു.  ( വ്യത്യസ്തരായ എഴുത്തുകാരുടെ  സമാഹാരങ്ങളാണെങ്കിൽ, മുടക്കുമുതലും പുസ്തകവും ആ എഴുത്തുകാർക്ക് പങ്കിട്ടെടുക്കാം. പങ്കിട്ട് മുടക്കുന്നതുകൊണ്ട്, ഒരാളെ സംബന്ധിച്ച് മുടക്കുമുതൽ കുറവായിരിക്കും എന്ന മെച്ചവുമുണ്ട് ).  ഇങ്ങനെ  എഴുത്തുകാരനു പുസ്തകം നൽകാതെ, പുസ്തകത്തിന്റെ വില്പന അനുസരിച്ച് നിശ്ചിത ശതമാനം ( 40 - 60 % ) കമ്മീഷൻ നൽകാം എന്ന വ്യവസ്ഥ മുന്നോട്ടു വെക്കുന്ന  പ്രസാധകരും ഉണ്ട്.

  പ്രസാധകരെ സംബന്ധിച്ചിടത്തോളം അവരുടെ കൈയ്യിലുള്ള പുസ്തകങ്ങൾ  വിറ്റു പോകുന്തോറും  ലാഭം വർദ്ധിക്കുകയാണ് എന്നുള്ളതുകൊണ്ട്, പുസ്തകങ്ങൾ പരമാവധി വിൽക്കാൻ തന്നെയായിരിക്കും  ഈ രംഗത്ത് നിലനില്പാഗ്രഹിക്കുന്ന പ്രസാധകരൊക്കെ ചെയ്യുക.   എന്നു വെച്ച് പുസ്തകങ്ങൾ ചറപറാ വിറ്റു പോകും എന്നൊന്നും കണക്കാക്കരുത്. ഒരു പുസ്തകമേളയിൽ നിന്നോ ബുക്സ്റ്റാളിൽ നിന്നോ, അപരിചിതരോ അപ്രശസ്തരോ ആയ എത്ര എഴുത്തുകാരുടെ പുസ്തകം നാം വാങ്ങാറുണ്ട് എന്നാലോചിച്ചു നോക്കുക. എന്തിന്,   നിങ്ങളുടെ സുഹൃത്ത് ഒരു പുസ്തകം പ്രസിദ്ധീകരിച്ചു എന്നു കേട്ടാൽ നിങ്ങളിൽ എത്ര പേർ തന്നെ  അത് വില കൊടുത്തു വാങ്ങാൻ തയ്യാറാവും ? ' എല്ലാവരും എന്റെ  സൃഷ്ടിക്ക് കമന്റ് ചെയ്യണം, എന്നാൽ പിന്നെയുള്ളവരുടെ സൃഷ്ടികൾ വായിക്കുകയും കമന്റ് ചെയ്യുകയും ചെയ്യുന്നത് മെനക്കെട്ട പണിയാണ്' എന്ന ബ്ലോഗർമാരുടെ മനോഭാവം തന്നെയാണ്  ബ്ലോഗർമാരുടെ പുസ്തകങ്ങൾ വാങ്ങുന്നതിലും മറ്റു ബ്ലോഗർമാർക്ക് കണ്ടു  വരുന്നത്. ഇതു കൊണ്ടൊക്കെ തന്നെ, സ്റ്റോക്ക് ഉള്ള പുസ്തകങ്ങൾ ചൂടപ്പം പോലെ വിറ്റഴിച്ച് പ്രസാധകർ ലക്ഷാധിപതികളാവും എന്ന കണക്കുക്കൂട്ടൽ യുക്തിക്ക് നിരക്കുന്നതല്ല. എന്നാലും വിറ്റു പോയാൽ, 'പ്രശസ്തി' എഴുത്തുകാരനും പണം പ്രസാധകനും തന്നെ.

ഇനി  മറ്റൊരു കൂട്ടരുണ്ട് -  പുസ്തകങ്ങൾ  ഒട്ടും വിപണനം ചെയ്യാത്ത,  അപ്രശസ്തരായ പ്രസാധകർ. സൃഷ്ടികളുടെ നിലവാരത്തെക്കാളുപരി, തന്റെ സൃഷ്ടി അച്ചടിക്കപ്പെടണം എന്ന എഴുത്തുകാരന്റെ ആഗ്രഹത്തിനാണ് ഇവർ പ്രാധാന്യം നൽകുന്നത്. അച്ചടിചിലവ് മുൻകൂർ വാങ്ങിയ ശേഷം, അടിക്കുന്ന കോപ്പികൾ ഏകദേശം മുഴുവനായും ( 1000 കോപ്പിയിൽ 700 - 900 എണ്ണം വരെ )  എഴുത്തുകാർക്ക് തന്നെ തിരികെ നൽകുന്നതോടെ ഇവർക്ക് എഴുത്തുകാരനോടുള്ള ബാധ്യത  അവസാനിക്കുന്നു. പിന്നെ പുസ്തകങ്ങൾ വിപണനം ചെയ്യാനുള്ള ഉത്തരവാദിത്തം പൂർണ്ണമായും എഴുത്തുകാരനു തന്നെയാണ് . തന്റെ സൃഷ്ടി പ്രസിദ്ധീകരിക്കണം എന്നൊരാൾ ആഗ്രഹിക്കുന്നതോ അത് പരിഗണിക്കുന്ന പ്രസാധകരുണ്ടാവുന്നതിലോ തെറ്റൊന്നുമില്ല. വിപണന സാധ്യത വളരെ കുറവുള്ള പുസ്തകങ്ങൾ അച്ചടിക്കുമ്പോൾ, ചുരുങ്ങിയത് അതിന്റെ മുതൽമുടക്കും ന്യായമായ ലാഭവും അത്തരം പ്രസാധകർ വാങ്ങുന്നതും തെറ്റല്ല. അല്ലെങ്കിൽ അവർക്ക് നില നിൽപ്പുണ്ടാവില്ലല്ലോ. പക്ഷേ, എഴുത്തുകാരന്റെ ആ ആഗ്രഹത്തെ ചൂഷണം ചെയ്ത് പണമുണ്ടാക്കാൻ ശ്രമിക്കുന്ന പ്രസാധകരുണ്ടാവുക നന്നല്ല. അവരെക്കാളുപരി, തനിക്ക് അത്രയും പുസ്തങ്ങൾ വിപണനം ചെയ്യാൻ കഴിയുമോ, ഇല്ലെങ്കിൽ മറ്റൊന്തൊക്കെ വിപണനരീതികൾക്ക് സാദ്ധ്യതയുണ്ട്,  എന്നൊന്നും  ചിന്തിക്കാതെ, അത്തരം പ്രസാധകർ ആവശ്യപ്പെടുന്ന തുക ആരോരുമറിയാതെ എണ്ണികൊടുക്കുന്ന എഴുത്തുകാരെയാണ് ഇവിടെ കൂടുതൽ കുറ്റപ്പെടുത്തേണ്ടത് . തന്റെ സൃഷ്ടിയുൾപ്പെടുന്ന ഒരു കഥാസമാഹരത്തിലോ കവിതാ സമാഹാരത്തിലോ ഒക്കെ മറ്റുള്ള എഴുത്തുകാരുടെ ഏതൊക്കെ കഥകളാണ്, കവിതകളാണ് പ്രസിദ്ധീകരിക്കുന്നത് എന്നൊന്നും അന്വേഷിക്കാതെ അതിലേക്ക് മുതൽമുടക്കുന്നതും ഇത്തരം  അലം‌ഭാവത്തിന്റെ ലക്ഷണമാണ്.

സൃഷ്ടിയും പ്രസിദ്ധീകരിക്കാനുള്ള പണവും ആവശ്യപ്പെട്ട് പ്രസാധകർ ഇങ്ങോട്ടു സമീപിക്കുന്നതിനു മുൻപ് സൃഷ്ടികൾ പ്രസിദ്ധീകരിക്കാനാഗ്രഹിക്കുന്നവരുടെ ഒരു കൂട്ടായ്മയുണ്ടാക്കി, ആ കൂട്ടായ്മ വഴി സൃഷ്ടികൾ തീരുമാനിച്ച്, ഒത്തൊരുമയോടെ പ്രസാധകരെ സമീപിച്ച്, അവരിൽ തന്നെ ഏറ്റവും ഗുണകരമായ, സ്വീകാര്യമായ വ്യവസ്ഥകൾ മുന്നോട്ടു വെക്കുന്നവരെ പരിഗണിക്കുന്നത് ഇത്തരം ചൂഷണങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ബ്ലോഗേഴ്സ് ഗ്രൂപ്പുകൾക്കും കഥാ ഗ്രൂപ്പുകൾക്കും കവിതാ ഗ്രൂപ്പുകൾക്കും എല്ലാം ഇതിൽ മുൻകൈയ്യെടുക്കാൻ കഴിയും.

ഇനി വിപണനത്തിന്റെ മേഖലയിലേക്ക് വരാം. ബുക്സ്റ്റാളുകൾ അന്യപ്രസാധകരിൽ നിന്ന് 60 % മുതൽ താഴോട്ട് കമ്മീഷൻ വാങ്ങുന്നുണ്ട് എന്നാണറിവ്.  പേരെടുത്ത ബുക്സ്റ്റാളുകളേക്കാൾ, ചെറിയ ബുക്സ്റ്റാളുകൾക്ക് നൽകേണ്ട കമ്മീഷൻ കുറവായിരിക്കും. സ്വന്തമായി  പുസ്തകം വിപണനം ചെയ്യാനുദ്ദേശിക്കുന്നവർ നല്ലൊരന്വേഷണം ഈ മേഖലയിലും നടത്തേണ്ടതുണ്ട്.

പ്രസാധനത്തിലെന്ന പോലെ, വിപണനത്തിലും ബ്ലോഗർമാരുടെ ക്രിയാത്മക ഇടപെടലുണ്ടായാൽ പുസ്തകങ്ങൾ എളുപ്പത്തിൽ വിറ്റു തീർക്കാൻ കഴിയും. അതിനേറ്റവും വേണ്ടത്, പുസ്തകങ്ങൾ വാങ്ങാനുള്ള  മനസ്സു തന്നെയാണ്. ഇതു കൂടാതെ, നഗരകേന്ദ്രങ്ങളിലും മറ്റുമുള്ള  സുഹൃത്തുക്കളുടെ വ്യാപാരസ്ഥാപനങ്ങളും കഫേകളുമൊക്കെ  ഇതിനായി ഉപയോഗപ്പെടുത്താമോയെന്നുള്ളതും പരിശോധിക്കണം .(  അത്തരം ഒരു ശ്രമം ഇതാ >> ജോർജ്ജേട്ടന്റെ പെട്ടിക്കട. താല്പര്യമുള്ളവർക്ക് സഹകരിക്കാം. )

അക്ഷരങ്ങളിൽ മഷി പടർത്താനുള്ള തീരുമാനം നല്ലപോലെ ആലോചിച്ചു മാത്രം എടുക്കുക. മാർക്കറ്റിങ്ങ്  ഉദ്ദേശിച്ചിട്ടില്ലെങ്കിൽ അതിനനുസരിച്ച് കുറച്ച് കോപ്പികൾ മാത്രം പ്രിന്റ് ചെയ്യിക്കുക.  പൊടിപിടിച്ചു കിടക്കുന്ന പുസ്തകകെട്ടുകൾ കൊണ്ട്, ആക്രിക്കാർക്കല്ലാതെ ആർക്കും പ്രയോജനമുണ്ടാവില്ല എന്നുള്ളത്  ഓർമ്മയിൽ വെക്കുക.

Tuesday, February 04, 2014

ആപ്പിൾ തിന്നുമ്പോൾ..





സിയാഫ് അബ്ദുൾഖാദിർ എന്ന എഴുത്തുകാരനെ വായിച്ചു തുടങ്ങിയത് ‘ആറാമന്റെ മൊഴി’ എന്ന് പുതുക്കിയെഴുതപ്പെട്ട ‘സാക്ഷിമൊഴികൾ’ എന്ന കഥയിലൂടെയാണ് എന്നാണോർമ്മ. പിന്നീടങ്ങോട്ട് അദ്ദേഹം അച്ചുവിന്റെ  കഥവണ്ടി  എന്ന  ബ്ലോഗിൽ എഴുതിയ കഥകളൊക്കെ ഒന്നൊഴിയാതെ വായിച്ചിട്ടുണ്ട്. ‘ആമിയുടെ ചിത്രപുസ്തകം’ എന്ന അദ്ദേഹത്തിന്റെ തന്നെ മറ്റൊരു ബ്ലോഗും വിടാതെ വായിക്കാറുണ്ട്.  

ആദ്യവായനയിൽ അയത്നലളിതമായ തുടർച്ചയാണ് അദ്ദേഹത്തിന്റെ കഥകൾ സമ്മാനിക്കുക. എവിടെയും ഒരു അല്ലലും അലട്ടലും ഇല്ലാതെ, ചെറിയ ചെറിയ നേരമ്പോക്കുകളും ആക്ഷേപഹാസ്യങ്ങളും പങ്കുവെച്ച്, വായനക്കാരനെ തന്റെ പുറകേ നടത്തിക്കുന്ന കഥകൾ. പക്ഷേ പ്രതീകങ്ങൾ നിറഞ്ഞാടുന്ന അദ്ദേഹത്തിന്റെ പല കഥകളും ആദ്യ വായനക്കു ശേഷം ഒരു കൺകെട്ടിലെന്ന വണ്ണം മറ്റൊരു  ചിന്താലോകത്തേക്കാണ് തന്നെ കൺതുറപ്പിക്കുന്നതെന്ന് അനുവാചകർ തിരച്ചറിയും. മനസ്സിലെ തുടർവായന ഉപേക്ഷിക്കുക എന്ന യുക്തിരാഹിത്യം സ്വീകരിച്ചവർക്ക്, എഴുത്തുകാരൻ ഒരുക്കി വെച്ചിരിക്കുന്ന ഈയൊരു മാന്ത്രികലോകം നഷ്ടപ്പെടും എന്നത് സത്യം തന്നെ. അതവരുടെ നഷ്ടം എന്നല്ലാതെ എന്തു പറയാൻ ?

അതേ സമയം, ഇത്തരം പ്രതീകകഥകളിലൂടെ എഴുത്തുകാരനെ പിന്തുടരുന്ന വായനക്കാരൻ, അതേ എഴുത്തുകാരന്റെ, അത്തരം ‘ഒളിപ്പിച്ചു വെക്കലുകൾ’ ഒന്നുമില്ലാത്ത, സാധാരണ ശൈലിയിലുള്ള കഥകൾ വായിക്കുമ്പോൾ, അവയിലെ പ്രതീകങ്ങളെ തിരഞ്ഞ് വലിയ അപകടങ്ങളിൽ ചെന്നു ചാടാറുണ്ട്. ‘അദ്ദേഹത്തിന്റെ കഥകളിൽ അതുണ്ടാവും’ എന്ന മുൻധാരണയോടെ കഥകളെ സമീപിക്കുമ്പോഴുണ്ടാവുന്ന ഒരു ദുരന്തമാണിത്. കഥകൾ വായിക്കുമ്പോൾ, കഥാകാരന്റെ പേര് കണ്ണിലെത്തേണ്ടത് വായനയ്ക്കു ശേഷമാണ് എന്നതിനുള്ള ദൃഷ്ടാന്തങ്ങളിലൊന്ന്. ശ്രീ സിയാഫ് അബ്ദുൾഖാദിറിന്റെ ഇത്തരത്തിലുള്ള ഹൃദയാവർജ്ജകമായ കഥകളും ഈ സമാഹാരത്തിലുണ്ട് എന്നുള്ളത് ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കൽ എളുപ്പമാക്കുന്നു.

പുസ്തകത്തിന്റെ ആമുഖത്തിൽ ശ്രീ ബഷീർ മേച്ചേരി കഥകളിലേക്കുള്ള വാതിലുകൾ തുറന്നു വെക്കുന്നുണ്ട്. അദ്ദേഹം പരിചയപ്പെടുത്തുന്നതിനു മുൻപേ ഇതിലെ മിക്ക കഥകളും ബ്ലോഗിൽ വായിക്കാനും  സഞ്ചരിക്കാനും കഴിഞ്ഞിട്ടുള്ളതു കൊണ്ട്, കഥകളെ എന്റെ കണ്ണുകളിലൂടെ പരിചയപ്പെടുത്താനാണ് ശ്രമിച്ചിട്ടുള്ളത്.

ആപ്പിൾ

എന്തുകൊണ്ട് ഡൊറോത്തി വല്ല്യമ്മ ഏവർക്കും പ്രിയപ്പെട്ട  ആപ്പിളിനു കാവലിരിക്കുകയും, ഒരു തെരുവു പയ്യൻ വന്നത് തട്ടിപ്പറിച്ചു കൊണ്ടുപോകുമ്പോൾ അത് അർഹതപ്പെട്ടവനു കിട്ടി എന്ന് ആശ്വസിക്കുകയും ചെയ്യുന്നു? ഡെറോത്തി വല്ല്യമ്മയും ആപ്പിളുമെല്ലാം എന്തിനെയൊക്കെയാണ് പ്രതിനിധീകരിക്കുന്നത് ?

ഡെറോത്തി വല്ല്യമ്മയെ മതാധിഷ്ടിത യാഥാസ്ഥിതിക സമൂഹത്തിന്റെ സദാചാരനിഷ്ഠയായും ആപ്പിളിനെ  ആ സമൂഹത്തിലെ അംഗങ്ങളുടെ ലൈംഗീകവാഞ്ചയായും വായിച്ചെടുക്കുമ്പോൾ, കഥയിലെ കഥകളെല്ലാം അതിനൊത്തു പോകുന്ന ഒരു വിസ്മയലോകം കണ്മുന്നിൽ തെളിഞ്ഞു വരുന്നുണ്ട്.  രഹസ്യമായി ലൈംഗീകത ആസ്വദിക്കുമ്പോഴും ( ഡെറോത്തി വല്ല്യമ്മയുടെ മുറിയിലേക്ക് പറന്നിറങ്ങിയ ചെമ്പൻ കുതിരയും മുറിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ കണ്ട ഫണീന്ദ്രനും [ കെടുമ്പിച്ച റബ്ബറിന്റെ മണമുള്ള സ്നിഗ്ദ്ധതയും ഉയിരെടുക്കും മുമ്പേ ഊർദ്ധ്വൻ വലിച്ച കോടികോടി പിഞ്ചുകുഞ്ഞുങ്ങളുടെ അലമുറയും – ഗർഭനിരോധന ഉറയല്ലെങ്കിൽ പിന്നെന്ത് !] അതിന്റെ സൂചനകളാണ് ) പരസ്യമായി ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവരാണല്ലോ ഇന്നത്തെ സമൂഹത്തിന്റെ സദാചാര നിഷ്ഠയെ നയിക്കുന്നതിനായി  സമൂഹം തന്നെ അറിഞ്ഞോ അറിയാതെയോ തിരഞ്ഞെടുത്തിരിക്കുന്നത്. അങ്ങനെ താൻ നയിക്കുന്ന സമൂഹത്തിലെ ഇളമുറക്കാരി കന്യക,  അത്തരം സദാചാരനിഷ്ഠകൾ ലംഘിച്ച് ലൈംഗീകതക്ക് ആഗ്രഹിക്കുന്നതിനും ശ്രമിക്കുന്നതിനുമായി ഡെറോത്തി വല്ല്യമ്മ ഭയക്കുന്നു. അവളുടെ മനസ്സറിയുക എന്ന ലക്ഷ്യത്തോടെയാണ് ‘അവകാശിക്കെടുക്കാം’ എന്ന പ്രലോഭനം മുന്നിൽ വെച്ച് ആപ്പിൾ സമൂഹ മധ്യേ പ്രദർശിപ്പിക്കുന്നത്. തന്റെ ആജ്ഞയ്ക്കനുസരിച്ച് വ്രതമെടുക്കുകയും ജീവിക്കുകയും ചെയ്യുന്ന മറ്റുള്ളവർ, തങ്ങളിൽ തന്നെ ഒരാളെയും അതെടുക്കാൻ അനുവദിക്കില്ല എന്ന ബോധ്യവും ഡൊറോത്തി  വല്ല്യമ്മയ്ക്കുണ്ട്. ആ ബോധ്യം പോലെ തന്നെ, വീടിന്റെ (സമൂഹത്തിന്റെ) എല്ലാ കാര്യങ്ങളും  നോക്കി നടത്തുന്ന മാഗി ആന്റിയേയും ആധിപത്യങ്ങളെ ചെറുക്കുന്ന കരുണൻ അമ്മാവനേയും എല്ലാം അവർ പരസ്പരം പിന്തിരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ‘എല്ലാവർക്കും സ്വാതന്ത്ര്യമെടുക്കാം’ എന്ന കരുണൺ അമ്മാവന്റെ ജനാധിപത്യ ബോധത്തെ, ‘ ഇരുമ്പ് തൊടീച്ചാൽ ആപ്പിൾ ചത്തു പോകും’ എന്ന  വിശ്വാസാധിഷ്ഠിത അയുക്തി വച്ച ഡെറോത്തി  വല്ലിമ്മ നേരിടുകയും ചെയ്യുന്നു. ‘യഥാർത്ഥ അവകാശിയെ ദൈവം കണ്ടെത്തട്ടേ’ എന്ന തീർപ്പിൽ കാത്തിരിക്കുമ്പോഴാണ്, ആ സമൂഹത്തിനു  പുറത്തുള്ള, തെരുവ് പിഴച്ചു പെറ്റ സന്തതിയായ തെരുവുപയ്യൻ ആപ്പിൾ കറുമുറാ തിന്നു തീർക്കുന്നത്. തനിക്കു വിശക്കുന്നു എന്നതാണ് ആപ്പിളിന്മേൽ തനിക്കുള്ള അവകാശം എന്ന് വാദിക്കുന്ന അവനെ, ‘ആപ്പിൾ അതിന്റെ യഥാർത്ഥ അവകാശിക്കു കിട്ടി’ എന്ന്  ഡെറോത്തി വല്ല്യമ്മ വിട്ടയ്ക്കുന്നത്, ആ ആപ്പിൾ തന്റെ സമൂഹത്തിലാരും കൈക്കലാക്കിയില്ലല്ലോ എന്ന ഗൂഢാഹ്ലാദം ഉള്ളിൽ സൂക്ഷിച്ചു കൊണ്ടാണ്. എന്നാൽ, മിയ എന്ന ഇളമുറക്കാരിയാകട്ടെ ഡെറോത്തി വല്ല്യമ്മയടക്കം ആ സമൂഹത്തിലെ പൂർവികരെല്ലാം ചെയ്തിരുന്നതു പോലെ തന്റെ കാമുകനുമായുള്ള രഹസ്യസമാഗമത്തിനു തയ്യാറാവുകയാണ് എന്ന് സൂചിപ്പിച്ചു കൊണ്ടാണ് എഴുത്തുകാരൻ ആപ്പിൾ എന്ന എക്കാലത്തേയും കഥ അവസാനിപ്പിക്കുന്നത്.     

ഒരു തവളയുടെ ജീവചരിത്രത്തിൽ നിന്ന് ഒരേട്.

പ്രതീകങ്ങൾ നിറഞ്ഞ, ആ പ്രതീകങ്ങൾ പ്രതിനിധീകരിക്കുന്നതെന്ത് എന്ന ചോദ്യത്തിനുത്തരം ലഭിക്കാതെ വായന പൂർണ്ണമാകാത്ത മറ്റൊരു കഥയാണിത്.  

ഇതിലെ തവളയെ  സ്ത്രീയായാണ് ഞാൻ വായിക്കുന്നത്. പുരുഷൻ നൽകിയ ആനുകൂല്യങ്ങളാൽ മത്തു പിടിച്ച ( എന്ന തോന്നലുളവാക്കുന്നതുമാകാം ) സ്ത്രീയെ പണ്ടേതോ കാലത്ത് സമൂഹം/കാലം ശാപം നൽകി ( രാജാവ് - രാജകുമാരി - ഡാകിനി - തവള ) പുരുഷന്റെ അധീശത്വത്തിലാക്കുന്നതും (രാക്ഷസൻ ) അവന്റെ അടിമയായി കുടുംബത്തിലെ വിളക്കാവുന്നതും ( തവള ) , അന്നത്തെ കാലത്തെ പ്രകൃതിയോടിണങ്ങിയുള്ള അവന്റെ ജീവിതവുമെല്ലാം കഥാകൃത്ത് വരച്ചു കാട്ടുന്നു. എന്നാൽ തനിക്കു താഴേ വേഗത്തിൽ കടന്നു പോകുന്ന ആധുനികതയിലേക്കുള്ള മാറ്റത്തിൽ അവനും സ്വയമറിയാതെ ആകർഷിക്കപ്പെട്ട് നിയന്ത്രണം വിടുന്നതും ( ഷക്കീല - ഫീലിങ്ങ് - കുപ്പിപൊട്ടൽ )
അത്തരമൊരവസ്ഥാന്തരത്തിൽ സ്ത്രീ അവനേക്കാൾ വളരെ വേഗം മുന്നിലെത്തുന്നതും ( ഏതുമാറ്റവും പെട്ടന്നുൾക്കൊള്ളാനാവുക സ്ത്രീകൾക്കാണല്ലോ ) ശാപമോക്ഷം കിട്ടി സുഖസൗകര്യങ്ങളിലേക്കെത്തുന്നതും ( പുരുഷാധിപത്യ സമൂഹമായതുകൊണ്ട് പുരുഷൻ വഴി തന്നെയാണ് ശാപമോക്ഷം കിട്ടുന്നത്) എന്നാൽ ആധുനിക കാലത്തും  തന്റെ മേലുള്ള മേൽക്കോയ്മയും നിസ്സാരവൽക്കരിക്കലും അവസാനിക്കുന്നില്ലെന്ന് ബോധ്യപ്പെട്ട് പഴയകാലത്തേക്ക് തിരിച്ചു പോകാനാഗ്രഹിക്കുകയും അതിനായി സുഖസൗകര്യങ്ങളെല്ലാം കാലത്തിനു (ഡാകിനി) തിരികെ  നൽകി പിന്നോട്ടു പോകുന്നതും എല്ലാം ഇതിൽ കാണാം. എന്നാൽ അവൾ അങ്ങനെ സ്വതന്ത്രയായി തിരിച്ചെത്തുമ്പോൾ , പ്രകൃതിയുമായുള്ള ജൈവബന്ധം നഷ്ടപ്പെട്ട്, ചൂഷണത്തിന്റെയും സുഖഭോഗത്തിന്റെയും പാരമ്യത്തിൽ അവളുടെ പ്രേമം യാന്ത്രികമായി സിമന്റ് മിശ്രിതത്തിലേക്ക് അരച്ചു ചേർക്കുന്ന പുരുഷന്റെ കൈകളിലേക്കാണ് അവളെത്തി ചേരുന്നത്.

ശ്രീ സോക്രട്ടീസ് വാലത്തിന്റെ  വായന കാണുന്നതു വരെ, ഈ കഥയെ കുറിച്ചുള്ള എന്റെ കാഴ്ച്ചകൾക്ക് മാറ്റമുണ്ടായില്ല. എന്നാൽ അദ്ദേഹം തവളയെ മനുഷ്യനായും രാക്ഷസനെ പ്രകൃതിയായും കാണുന്ന  ഒരു വായനാലോകമാണ് പങ്കു വെച്ചത്. അങ്ങനെയൊരു കാഴ്ച്ചയും സാധ്യമാണല്ലോ എന്നൊരു  അത്ഭുതം   അതിനു ശേഷമാണ് എന്നിൽ നിറഞ്ഞത്. അത്തരമൊരു രണ്ടാം വായനയിലും, ഡാകിനിയെ കാലമായി  തന്നെ അടയാളപ്പെടുത്താനാണ് ഞാനിഷ്ടപ്പെടുന്നത്.

പ്രതീകങ്ങളെ/ബിംബങ്ങളെ വച്ച് കഥ പറയുമ്പോൾ, അവ തമ്മിലും കഥയുടേതായ ഒരു യുക്തിബന്ധം നിലനിൽക്കണം  എന്ന് അഭിപ്രായമുള്ള ആളാണ് ഞാൻ. അല്ലാത്ത പക്ഷം, അവ തമ്മിലുള്ള പൊരുത്തക്കേടുകൾ വായനയിലെ കല്ലുകടിയായി അവശേഷിക്കും. രാക്ഷസനെ പ്രകൃതിയായി വായിക്കുമ്പോൾ അത്തരം ഒരു  അസ്വാരസ്യം അനുഭവപ്പെട്ടു.  ഡാകിനിയുടെ ആദ്യശാപം, ശാപമോക്ഷം, തന്നോടിണങ്ങി ജീവിച്ച മനുഷ്യനെ ഷക്കീലയൊത്തുള്ള സ്വപ്നം കണ്ട് നിയന്ത്രണം വിട്ട് സ്വകാര്യവൽക്കരണത്തിന്റെ റോഡിലേക്ക് നഷ്ടപ്പെടുന്ന രാക്ഷസൻ..ഇതൊക്കെ ഉദാഹരണങ്ങൾ. എഴുത്തുകാരൻ, യുക്തിസഹമായ മറ്റൊരു കഥയായിരിക്കാം പങ്കു വെച്ചത്, തവളയും രാക്ഷസനുമെല്ലാം ഡാകിനിയും രാജകുമാരനുമെല്ലാം മറ്റു ചിലവയുടെ പ്രതീകമായിരിക്കാം എന്ന വിനയത്തോടെ വായന തുടരുക മാത്രം ചെയ്യുന്നു.

വൈകിയോടുന്ന വണ്ടി.

സൂക്ഷ്മമായ നിരീക്ഷണങ്ങൾ കൊണ്ട്, ചിത്രീകരണങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ കഥ. സമ്പന്നവർഗ്ഗത്തിന്റെ കപടസംസ്ക്കാരനാട്യങ്ങൾ, ദരിദ്രജനവിഭാഗങ്ങളുടെ നിസ്സഹായമായ  അപകർഷം,  അവർ നേരിടുന്ന നഗ്നമായ ചൂഷണങ്ങൾ, ഒടുവിൽ തങ്ങൾക്കു കൂടി ഇടമുള്ള ആയിരങ്ങളുടെ ബോഗിയിലേക്ക് അവർ പറന്നെത്തുന്നത്, ‘ഇപ്പം വീണേനേ’ എന്ന സ്നേഹത്തോടെ അവർക്ക് കൈത്താങ്ങ് നൽകുന്ന അവരിലൊരു ചെറുപ്പക്കാരൻ. ‘അവിടെ സീറ്റുണ്ട്, വന്നിരുന്നോ’ എന്ന് അവസാനം  അവരെ നയിക്കുന്ന ഒരാളും അവരിലൊരാളാണ് എന്ന് വായിക്കാനാണ് ഇഷ്ടപ്പെടുന്നത്.

ഭൂതം

ഭൂതം പ്രതിനിധീകരിക്കുന്നത് അധികാരിവർഗ്ഗത്തിന്റെ മുഷ്ക്കുകളിൽ ജീവിതം നഷ്ടപ്പെടുന്ന സാധാരണ ജനമാണ്. അതിരുകളില്ലാത്ത അധികാരം ഉള്ളപ്പോഴും ‘ഒപ്പുകൾ’ എന്ന  കുപ്പിയലടക്കപ്പെട്ട  നിസ്സഹായർ. അധികാരി തന്നെ കഥ പറയുമ്പോഴും, അയാളുടെ ജീവിതവീക്ഷണത്തിലെ പൊള്ളത്തരങ്ങളും കാപട്യങ്ങളും എല്ലാം  ആക്ഷേപഹാസ്യരൂപത്തിൽ  വരച്ചിടാൻ എഴുത്തുകാരനാവുന്നു. തങ്ങളെ നിലനിർത്തുന്നവരിൽ നിന്നു തന്നെ തട്ടിപ്പറിക്കാനും ചവിട്ടിതാഴ്ത്താനുമൊന്നും അവർക്ക് യാതൊരു മടിയുമില്ല.

കഥ ആസ്വാദ്യകരമാണെങ്കിലും ചിലയിടത്തെങ്കിലും എഴുത്തുകാരന്റെ വാചാലത അതിരു വിടുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല.

ആറാമന്റെ മൊഴി.

ഈ കഥ
‘സാക്ഷിമൊഴികൾ’, എന്ന പേരിൽ ഇ-മഷി മാസികയിൽ വായിച്ചിരുന്നു. അതിങ്ങനെ പുതുക്കിയെഴുതുന്നതിനും മുമ്പ്,  മൂലരൂപം ബ്ലോഗിലും വായിച്ചിരുന്നു. മൂലരൂപത്തിൽ നിന്ന് വ്യത്യസ്തമായി  കാലീക സംഭവങ്ങളോട്  വളരെ കൃത്യമായ സാമ്യം പുലർത്തുന്ന ചില ‘മൊഴികൾ’  വായനക്കാരനെ ആ പരിസരത്തു മാത്രം നിലനിൽക്കാൻ പ്രേരിപ്പിക്കും എന്നതൊരു പോരായ്മയായി തോന്നി – എല്ലാ കാലത്തേക്കുമുള്ള ഒരു കഥ എന്ന് രേഖപ്പെടുത്താൻ  അതൊരു തടസ്സം നിൽക്കുന്നതു പോലെ.  മൊഴികൾ ഇത്ര കണ്ട് സ്പഷ്ടമാവേണ്ടിയിരുന്നില്ല . ഒരൊറ്റ വായനയിൽ കഥ അവസാനിപ്പിക്കാൻ അത് കാരണമാകുന്നു.

കാസിനോ

സുഖഭോഗങ്ങളിൽ ഒഴുകി നടക്കുന്ന ഇന്നത്തെ യുവതലമുറയെയാണ് കാസിനോയിൽ ചിത്രീകരിക്കുന്നത്. അതുകൊണ്ടു തന്നെ അവരിലൊരാൾ ‘ഇതൊരു കഥയാണോ’ എന്നു അതിശയപ്പെട്ടേക്കും. പ്രത്യക്ഷത്തിൽ കഥാകൃത്തും നേരിയൊരു ആക്ഷേപം പോലും ഉന്നയിക്കാതെ അവരുടെ ജീവിതം പകർത്തി വെക്കുന്നതേ ഉള്ളൂ. പക്ഷേ വീണ്ടുവിചാരമുള്ളവർക്ക് വായനക്ക് ശേഷം അനേകം ആശങ്കകളും ചോദ്യങ്ങളും ഉള്ളിലുയർന്ന് സ്വസ്ഥത നഷ്ടപ്പെടും. മനുഷ്യൻ എന്തിലാണ് സുഖം കണ്ടെത്തേണ്ടത് ? സുഖങ്ങൾ തേടിയുള്ള അവന്റെ യാത്ര എങ്ങനെയായിരിക്കും അവസാനിക്കുക തുടങ്ങിയ ചോദ്യങ്ങൾ അവയിൽ ചിലതു മാത്രം.

യൂത്തനേഷ്യ

കഥയുടെ ലാളിത്യം ഹൃദയാവർജ്ജകം. അത്ര കണ്ട് അസാധരണമല്ലാത്ത ഒരു പ്രമേയത്തെ തികച്ചും നൂതനമായ ചില സാക്ഷ്യങ്ങളിലേക്ക് പറിച്ചു നടുന്ന പരിണാമഗുപ്തി. ബൈബിൾ എഴുത്തുകാരന് ഒരക്ഷയഖനിയാണെന്ന്  ഈ കഥയിലെ മനോഹരമായ അലങ്കാരങ്ങൾ ഓർമ്മിപ്പിക്കുന്നു. നിശാശലഭവും മെഴുതിരിയും പല്ലിയുമെല്ലാം എത്ര സമർത്ഥമായാണ് കഥയിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്.

സുഷിരക്കാഴ്ച്ചകൾ

ഏകദേശം ഒരു പുറം മാത്രം  വരുന്ന ഒരു രംഗ ചിത്രീകരണം. അതെങ്ങനെയാണ് വായനക്കാരന്റെ മനസ്സിൽ ഒരു ദൃശ്യപ്രപഞ്ചം തന്നെ സൃഷ്ടിക്കുന്നത് എന്നു മനസ്സിലാവണമെങ്കിൽ ഈ കഥ വായിക്കണം. അവസാനത്തിൽ നിന്ന് ആരംഭത്തിലേക്കും ആരംഭത്തിൽ നിന്നും അവസാനത്തിലേക്കും പിന്നെയും പിന്നെയും  കാഴ്ച്ചകൾ പകർന്ന് കഥ കാത്തിരിക്കുന്നു. ഒരു ആത്മഹത്യയായാണ് ആദ്യം വായിച്ചത്. ( സുഷിരത്തിലൂടെ നോക്കപ്പെടുന്നത്, സാധാരണയായി അകത്തു നിന്ന് കുറ്റിയിട്ട മുറികളിലേക്കാണല്ലൊ ) പക്ഷേ പിന്നെയും വായന തുടരുമ്പോൾ... ടി വി. ക്കുമേൽ ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ ബ്രാ..ഹാങ്ങറിൽ കൊളുത്തിയിട്ട ബെൽട്ട്. ടീപ്പോയിയിലെ പത്രത്തിന്മേൽ മറിഞ്ഞു പോയ ചായക്കപ്പ്.. അവസാനം, റ്റ്യൂബ് ലൈറ്റിന്റെ  വെളിച്ചത്തിൽ മഞ്ഞ നിറത്തിൽ കൊഴുത്ത തുടകൾ. ആ തുടക്കാമ്പിൽ ഒരു വലിയ മറുക്,
ഹാ കഷ്ടം, നിഷ്ഠൂരം.

ദൈവത്തിന്റെ അമ്മ.

ഈ കഥാസമാഹാരത്തിലെ ഏറ്റവും ഹൃദയസ്പർശിയായ കഥ ഇതായിരിക്കും എന്നാണ് ഞാൻ കരുതുന്നത്. മാജിക്കൽ റിയലിസത്തിലൂടെ സൃഷ്ടിച്ച ഉദാത്തമായ മാനവികത ഈ കഥയിൽ നിറഞ്ഞു നിൽക്കുന്നു. അന്യപത്യതാദുഃഖം അനുഭവിക്കുന്നവരോടുള്ള തന്റെ സഹാനുഭൂതി, ദൈവത്തെ തന്നെ അവർക്ക് കുഞ്ഞായി സമ്മാനിച്ചു കൊണ്ട്  എഴുത്തുകാരൻ പങ്കു വെക്കുമ്പോൾ, വായനക്കാരനും അതിൽ ലയിച്ചു ചേരുന്നു. ഇത്തരം ചില കാല്പനീകതകളിലൂടെ, ‘നിങ്ങൾ ദൈവത്തിന്റെ തന്റെ മാതാപിതാക്കളാണ്’  എന്ന കഥാകൃത്തിന്റെ സ്നേഹമന്ത്രണം  വായനക്കാരനും കേൾക്കാവുന്നു.

ചില കഥകളുണ്ട്. അതിൽ തന്നെ ചില വരികൾ. വരണ്ടുണങ്ങിയ ഒരു മരുപ്രദേശത്തൂടെ  കാറോടിച്ചു പോകുമ്പോൾ പെട്ടന്ന് ഒരു മഴ വന്ന് മുന്നിലെ ചില്ലുപാളിയിൽ സ്ഥടിത സുതാര്യമായ ചിത്രങ്ങൾ വരക്കുന്നതു പോലെ ഒരു ജലപാളി ഉരുണ്ടൂർന്നു വന്ന് കണ്ണിലെ കാഴ്ച്ചകൾ മൂടും. വൈപ്പർ ഇടാൻ നാം മടിക്കും, കണ്ണുനീർ തുടയ്ക്കാൻ നാം മടിക്കും, അതങ്ങനെ പെയ്തു തീരട്ടെ എന്ന്..
 “പക്ഷെ മണ്ണിനടിയില്‍ നിന്ന് ഒരു മുല്ലത്തൈ ,ഇലഞ്ഞിചോട്ടില്‍ നാമ്പിട്ടു .പിന്നെ ഓരില ഈരില എന്ന് ഞൊടിയിടയില്‍ മുല്ല വള്ളി ഇലഞ്ഞിയില്‍ പടര്‍ന്നു കയറി .ഇലഞ്ഞിയുടെ ഒരില പോലും കാണാന്‍ പറ്റാത്ത വിധം അത് ക്ഷണ നേരം കൊണ്ട് ഇറുങ്ങെ പൂത്തു .ഒരു ചെറുകാറ്റ് പോലും ഇല്ലാതിരുന്നിട്ടും മുല്ലപ്പൂക്കള്‍ അവര്‍ക്ക് മീതെ തുരുതുരാ പൊഴിയാന്‍ തുടങ്ങി.ആ നിമിഷം എല്ലാ സങ്കടങ്ങളും സംശയങ്ങളും അയാളില്‍ നിന്ന് പോയി മറഞ്ഞു .വല്ലാത്ത ഒരു ആശ്വാസം അയാള്‍ക്കും തോന്നി .അയാളുടെ തോളില്‍ തല ചായ്ച്ചു അകത്തേക്ക് നടക്കുമ്പോള്‍ അവള്‍ അഭിമാനത്തോടെ പറഞ്ഞു "അവനു നിങ്ങളുടെ അതേ ഛായ ആയിരുന്നു ." അയാ ള്‍സന്തോഷം നിറഞ്ഞ ഒരു പുഞ്ചിരിയോടെ അവളെ തന്നോട് ചേര്‍ത്തു പിടിച്ചു .”

തൃക്കാൽ സുവിശേഷം

നർമ്മവും ആക്ഷേപഹാസ്യവും ആദ്യാവസാനം നിറഞ്ഞു നിൽക്കുന്നു ഈ കഥയിൽ. ഭൂതം എന്ന കഥയിലേതു പോലെ അധികാരവർഗ്ഗവും ജനങ്ങളും പ്രതീകങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്ന കഥയാണ്  ഇതും. സമൂഹത്തിലെ പിന്നാക്കവിഭാഗങ്ങൾക്ക് ( ചങ്കരൻ) സമൂഹം നൽകുന്ന ആനുകൂല്യങ്ങൾക്ക് ( മൂന്നാം കാൽ ) വ്യവസ്ഥകളും നികുതിയും എല്ലാം   അടിച്ചേല്പിക്കുകയും അർഹതയില്ലാത്തതാണ് നൽകുന്നത് എന്ന് അവരെ ബോധ്യപ്പെടുത്താൽ ശ്രമിക്കുകയും ഒക്കെ ചെയ്യുന്ന അധികാരവർഗ്ഗത്തിന്റെ പ്രതിനിധിയാണ് വില്ലേജ് ഓഫീസർ.  ബാഹ്യമായ ആനുകൂല്യങ്ങൾ കൊണ്ട് താൽക്കാലികമായി നേട്ടമുണ്ടാകുന്നുണ്ടെങ്കിലും  അതിനെ ആശ്രയിച്ചൊടുവിൽ തങ്ങൾക്ക് സ്വയം പര്യാപ്തത നഷ്ടപ്പെടുകയാണുണ്ടാവുന്നത് എന്ന് അവർ തിരിച്ചറിയുന്നു. അത്തരം ‘തൃക്കാലുകൾ’ കുടഞ്ഞെറിയാൻ  അവർ ശ്രമിക്കുമ്പോൾ, അവരെ അതേ പരാധീനതകളിൽ തന്നെ നിലനിർത്താനാണ് ഭീഷണിയുടെ സ്വരത്തിൽ അധികാരികൾ ശ്രമിക്കുന്നത്. എന്നാൽ, തങ്ങളുടെ ജൈവസിദ്ധികൾ ഉപയോഗിച്ച് അത്തരം ചങ്ങലകളും ഭീഷണികളും അവർക്ക് എളുപ്പം തകർത്തെറിയാവുന്നതേ ഉള്ളൂ എന്ന് എഴുത്തുകാരൻ കഥാന്ത്യത്തിൽ ആഹ്വാനം ചെയ്യുന്നു.

കഥ ഇങ്ങനെ വായിച്ചു തീരുമ്പോഴും, ആനുകൂല്യങ്ങൾ ഒന്നും സ്വീകരിക്കരുത് എന്ന സന്ദേശം  കൂടി കഥ നൽകുന്നുണ്ടോ എന്നൊരു സംശയം. തങ്ങളുടെ മുൻതലമുറകളിൽ നിന്ന് തട്ടിപ്പറിച്ചെടുത്തത് അല്ലെങ്കിൽ തങ്ങളിൽ നിന്നു തന്നെ മറ്റു വഴികളിലൂടെ ഊറ്റിയെടുക്കുന്നത് തിരിച്ചു വാങ്ങുന്നതിൽ തെറ്റൊന്നുമില്ല എന്നാണ് എന്റെ തോന്നൽ. ആനുകൂല്യങ്ങളല്ല, അത്  നൽകുന്നതിനുള്ള പ്രതിലോമകരമായ വ്യവസ്ഥകളും അധികാരമുഷ്ക്കും അല്ലേ ചെറുക്കപ്പെടേണ്ടത് ?

ഗൃഹപാഠങ്ങൾ

ഇന്നത്തെ ലോകം, ബാല്യം എല്ലാത്തിനെയും സൂക്ഷമായി വരച്ചു വച്ചിരിക്കുന്നു.. ഒറ്റ നോട്ടത്തിൽ ലളിതമെന്നു തോന്നാവുന്ന പ്രമേയം. കുട്ടിയുടെ നഷ്ടപ്പെടുന്ന ബാല്യം, സാമൂഹ്യ പരിസരം, അമ്മയുടെ ചിത്രീകരണം, മുട്ടുസൂചി ക്ലൈമാക്സ് ഇവയില്ലെങ്കിൽ ( വെറുതെ ആപ്പിൾ മാത്രം കൊടുക്കുകയാണെങ്കിൽ ) ബാലരമയിൽ വായിക്കാവുന്ന ഗുണപാഠകഥ. പക്ഷെ ആദ്യം പറഞ്ഞ ചിലതാണല്ലൊ കഥയെ മുതിർന്നവർക്കു വേണ്ടിയുള്ളതാക്കുന്നത്. അതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ക്ലൈമാക്സ് തന്നെ. പക്ഷെ ചിലത് പോരായ്മയായി തോന്നുന്നു. കുട്ടിയ്ക്ക് അമ്മയുടെ സ്വാധീനം, സ്നേഹം വേണ്ട പോലെയുണ്ട്. അമ്മയാണെങ്കിൽ നന്മയുടെ നിറകുടം. അങ്ങയെയുള്ള കുട്ടി ഇത്തരമൊരു കൃത്യത്തിനു മുതിരുമോ എന്നുള്ളതാണ് ചോദ്യം. പുതിയ തലമുറ ഇങ്ങനെയൊക്കെയാണ് എന്ന സത്യം മുന്നിട്ടു നിൽക്കണമെങ്കിൽ, അതിനുള്ള കൂടുതൽ സൂചനകൾ മുമ്പേ കൊടുക്കാമായിരുന്നു. ( തോക്കെടുക്കാൻ ശ്രമിക്കുന്നത്, തിരിച്ചു കല്ലെറിയുന്നത് ഒന്നും കാണാതെയല്ല.. പക്ഷെ അത് സാധാരണമായ പ്രതികരണങ്ങളാണ്.). ഇന്നത്തെ കുട്ടികൾ ഇങ്ങനെയാണ് എന്ന് നാടകീയമായി അവസാനവരിയിൽ നടുക്കം സൃഷ്ടിക്കുകയായിരിക്കാം എഴുത്തുകാരന്റെ ഉദ്ദേശം എന്നു കരുതുന്നു.

അണയാത്ത തിരിനാളം.

ഒരു പ്രേതകഥ എന്ന് ഒറ്റവാക്കിൽ പറയാമെങ്കിലും, അതിനുമപ്പുറം ചില ആശയതലങ്ങൾ, ചോദ്യങ്ങൾ പങ്കു വെക്കുന്നുണ്ട് കഥാകാരൻ. ഒടുങ്ങാത്ത അക്രമവാസനയും നിസ്സഹായതയും ഭയവും എല്ലാം ബാക്കി നിർത്തി മരിച്ചൊടുങ്ങുന്ന മനുഷ്യർക്ക്, ( ആത്മാക്കാൾക്ക് ) മരണശേഷവും അത്തരം ജന്മവാസനകളിൽ നിന്ന് മുക്തിയുണ്ടായേക്കില്ല എന്ന് എഴുത്തുകാരൻ പറഞ്ഞു വെക്കുന്നു. ജീവിതത്തിൽ, അക്രമങ്ങളേയും അക്രമികളേയും എല്ലാം ഭയപ്പെട്ട മനുഷ്യൻ മരണശേഷവും തന്റെ പലായനം തുടരുകയാണ് കഥയിൽ.

ഇതിലെ കഥാനായകൻ എപ്പോഴാണ് മരണപ്പെടുന്നത് എന്ന് പലയാവർത്തി കഥ വായിച്ചിട്ടും പിടി കിട്ടിയിരുന്നില്ല. ‘മുൻസീറ്റിൽ ഇരുന്ന ചിലർ ബസ്സിൽ വെച്ച് തന്നെ മരിച്ചു പോയി. അയാളും മുൻസീറ്റുകളിലൊന്നിൽ ആയിരുന്നല്ലോ ഇരുന്നിരുന്നത്’ എന്ന വാചകങ്ങളിൽ നിന്ന്  കഥാനായകൻ മരണപ്പെടുന്നുണ്ട് എന്നത് വ്യക്തമാണല്ലോ എന്ന ശ്രീ ജെയിംസ് വി ജെ യുടെ വായനയാണ് ആ സംശയം തീർത്തു തന്നത്. വായന എത്രകണ്ട് സൂക്ഷ്മമാവണം എന്നതിന്  നല്ലൊരു ഉദാഹരണം.

ഗുരു അത്ര തന്നെ ലഘു.

‘അയ്യേ..എന്തൊരസംബന്ധ കഥ.. ഒരു പെണ്ണിനെ ഒരു തെരുവുപട്ടി കടിച്ചതിന് അതിനടുത്തു നിന്നിരുന്ന വളക്കച്ചവടക്കാരനേയും പട്ടിക്കൊപ്പം വെടി വെച്ചു കൊല്ലുന്ന പോലീസുകാരനും, അതൊന്നും അത്ര കാര്യമായെടുക്കാത്ത പരിസരവാസികളും.. ലോകത്തെവിടെയെങ്കിലും ഇതൊക്കെ നടക്ക്വോ?”എന്ന അസ്വസ്ഥതയിൽ നിന്നാണ് വായനക്കാരൻ കഥ വീണ്ടും വായിച്ചു തുടങ്ങുക. അപ്പോഴാണ് പോലീസുകാരൻ ഭരണകൂട ഭീകരതയുടെ  പ്രതിനിധിയാണെന്നും, അവനിൽ നിന്ന് സംരക്ഷണം ലഭിക്കേണ്ട, എന്നാലവന്റെ തോണ്ടലും നുള്ളലും സഹിച്ച് നില കൊള്ളുന്ന നിസ്സഹായയായ സ്ത്രീ, ജനം തന്നെയാണെന്നും മനസ്സിലാവുക. അവനെ പ്രോത്സാഹിപ്പിക്കുന്ന ഓട്ടോ ഡ്രൈവർ, ജനത്തെ തന്റെ ഇംഗിതത്തിനു വിധേയനാക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ, മത, സമ്പന്ന വർഗ്ഗങ്ങളുടെയും, വളക്കാരൻ ഭരണകൂടത്തിന്റെയും മേധാവിത്വവിഭാഗത്തിന്റെയും അസംബന്ധന്യായങ്ങൾക്ക് ഇരയാവുന്ന നിരപരാധികളുടെയും പ്രതിനിധിയാവുന്നത്  വായനയിൽ തെളിയും. യഥാർത്ഥപ്രതി നായയാണെന്നറിയാമെങ്കിലും, പോലീസുകാരന്റെ തോക്കും അവന് ഓട്ടോഡ്രൈവർ നൽകുന്ന പിന്തുണയും മറുത്തൊന്ന് പറയുന്നതിൽ നിന്ന് സ്ത്രീയെ ഭയപ്പെടുത്തുന്നതായും വായിച്ചെടുക്കാം. ചായക്കച്ചവടക്കാരിയായ വൃദ്ധ അമർഷം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, അതെവിടെയുമെത്താൻ പോകുന്നില്ലെന്നും, അവരുടെ ആയുസ്സും ശക്തിയും കുറഞ്ഞ് കൊണ്ടിരിക്കുകയാണെന്നും ബോധ്യമുള്ള പോലീസുകാരന് അവരെയും പേടിയില്ല.

തന്റെ ഇടുപ്പിലേക്ക് ഇഴഞ്ഞു കയറുന്ന അഴുക്കും കറയും പിടിച്ച വിരലുകളെ എങ്ങനെ ഒഴിവാക്കും എന്ന് സ്ത്രീ ചിന്തിച്ചു കൊണ്ടിരിക്കേ കഥ അവസാനിക്കുകയാണ്, ജീവിതം തുടരുകയും.

അഫ്സൽ ഗുരുവിന്റെ വധശിക്ഷ നടപ്പായ സമയത്താണ് ഈ കഥ  ബ്ലോഗിൽ വായിച്ചതെന്നാണ് ഓർമ്മ. കഥയുടെ പേര് അതിനോട് ചേർത്തു വായിക്കാനാണാഗ്രഹം. കഥ എന്നത്തേക്കുമുള്ളതാണെങ്കിലും, അഫ്സൽ ഗുരുവിന്റെ  വധശിക്ഷയുമായി ബന്ധപ്പെട്ട് അരുന്ധതി റോയ് ഉയർത്തിയ  ചോദ്യങ്ങൾക്ക് ഇതുവരെ കൃത്യമായ മറുപടി ലഭിച്ചില്ല എന്നതു കൂടി ഈ അവസരത്തിൽ ഓർക്കുന്നു.

മനോരോഗിയുടെ ആൽബം : കറുപ്പിലും വെളുപ്പിലും.

ആരംഭത്തിൽ പറഞ്ഞ, ‘അദ്ദേഹത്തിന്റെ കഥകളിൽ അതുണ്ടാവും’ എന്ന മുൻധാരണയോടെ കഥയിലെ പ്രതീകങ്ങളെ തിരഞ്ഞ് എന്നിലെ വായനക്കാരനു ഭ്രാന്ത് പിടിച്ച കഥയാണിത്. കഥയുടെ തലക്കെട്ടു തന്നെ, അത്തരം  അന്വേഷണങ്ങൾക്കെതിരെയുള്ള ഒന്നാന്തരം സൂചനയായിരിക്കുമ്പോൾ അത് ഒന്നുകൂടി എന്നിലെ വായനക്കാരന്റെ തെറ്റു തന്നെയാവുന്നു.

മറ്റൊരാളുടെ വ്യക്തിത്വം കൂടി അനുഭവപ്പെടുന്ന മുജീബ് എന്ന മനോരോഗിയാണ് കഥയിലെ നായകൻ.
വ്യക്തിത്വം മാറുന്നതിനുസരിച്ച്, ഉമ്മ അമ്മയായും അനിയത്തി ഹൈറുന്നീസ കുഞ്ഞേച്ചിയായും സഹോദരീഭർത്താവ് റഫീഖ് ശിവരാമനായും ഒക്കെ അയാൾക്ക് അനുഭവപ്പെടുന്നു. ഇവരെ ചുറ്റിപ്പറ്റിയുള്ള  യാഥാർത്ഥ്യങ്ങളൊക്കെ ഏറ്റക്കുറച്ചിലുകളോടെ പുതിയ വ്യക്തിത്വത്തിലും അയാൾക്ക് അനുഭവപ്പെടുന്നുണ്ട്. ഭാര്യ അനീസയോടുള്ള  പ്രണയമായിരിക്കണം മിന്നിഫെർണാണ്ടസിലെ അനീറ്റയോട് അയാൾ പ്രകടിപ്പിക്കുന്നത്. അത്തരമൊരു മാനസികവൈകല്യം അനുഭവിക്കുന്നയാളുടെ, അയാൾക്കുപരി  അയാളെ സ്നേഹിക്കുന്നവരുടെ ജീവിതം എത്രമാത്രം നിസ്സഹായവും വേദന നിറഞ്ഞതുമാണ് എന്ന് എഴുത്തുകാരൻ കൃത്യമായി വരച്ചു ചേർക്കുന്നുണ്ട്.
വിഷയത്തിന്റെ സങ്കീർണ്ണതയുമായി ബന്ധപ്പെട്ട്, മനോരോഗിയുടെ  ആൽബത്തിൽ ഒന്നു രണ്ടിടത്ത് എഴുത്തുകാരൻ നേരിട്ട് കഥ പറയുന്നത് ന്യായീകരിക്കാമെങ്കിലും, ഒരു വായനക്കാരനെ സംബന്ധിച്ചിടത്തോളം അത് ദുർഗ്രഹമായി അനുഭവപ്പെടുന്നു എന്ന് പറയാതെ വയ്യ.

മറവിയിലേക്ക് ഒരു ടിക്കറ്റ്

പത്രത്തിലെ  ഒരു കോളം വാർത്ത, അല്ലെങ്കിൽ ഒരു കേട്ടറിവ്, അതുമല്ലെങ്കിൽ ഒരു അനുഭവം ഉറക്കം നഷ്ടപ്പെടും വിധം അസ്വസ്ഥതകളുയർത്തുന്ന ചോദ്യങ്ങളായി വായനക്കാരനു പകരുന്ന എഴുത്ത് ഈ കഥയിൽ അനുഭവിക്കാം. വായിച്ചു തീരുമ്പോൾ, അവന്റെ മനസ്സിലും  ഒടുങ്ങാത്ത തുടർക്കഥകൾ ജനിക്കുകയായി പിന്നെ.മറവിരോഗത്തിനു കീഴടങ്ങിയ  വൃദ്ധനെയും അറ്റാക്ക് വന്നു മരിച്ചു പോയ വൃദ്ധയെയും എല്ലാം നാം നിത്യജീവിതത്തിൽ  പരിചയപ്പെട്ടിട്ടുണ്ടാവും. രണ്ടോ മൂന്നോ മിനിറ്റ് നിശബ്ദമായി  അവർക്കു മുന്നിൽ തല കുനിച്ചു നിന്ന്, നാം തിടുക്കത്തിൽ നമ്മുടെ തിരക്കുകളിലേക്ക് മടങ്ങും. ‘എനിക്ക് ഇങ്ങനെയൊന്നും സംഭവിക്കാൻ പോകുന്നില്ല’ എന്ന് നമ്മുടെയുള്ളിൽ നിന്ന് ഉയരുന്ന അശരീരികൾ തടഞ്ഞ്, ‘നിനക്കും ഇങ്ങനെ സംഭവിച്ചാലോ?’  എന്ന നിശിതമായ ചോദ്യത്തിലേക്ക് കോലാഹലങ്ങളോ മന്ത്രസൂക്തങ്ങളോ  ഭാഷാഗംഭീരതകളോ ഇല്ലാതെ നമ്മിലെ മനുഷ്യത്വത്തെ ഉണർത്തുകയാണ് മനോഭേദകമായ ഈ കഥ.

കഥകൾ വായിച്ചു തീർന്നിരിക്കുന്നു. ഒരു ദിവസം ഒരു കഥയേ വായിക്കാൻ പാടുള്ളൂ; അറിഞ്ഞ് മനസ്സിലിട്ട് വായിക്കാൻ പാടുള്ളൂ എന്ന ശ്രീ ജയിംസ് വി ജെയുടെ പ്രസ്താവന പിൻപറ്റാൻ കഴിഞ്ഞില്ലെങ്കിലും കഥകളെല്ലാം പലയായവർത്തി വായിച്ചിട്ടുണ്ട്, പുതു പുതു കാഴ്ച്ചകൾ കണ്ടെടുക്കുന്ന ആവേശത്തോടെ.

ശ്രീ സിയാഫ് അബ്ദുൾഖാദിറിന്റെ എഴുത്ത് മലയാളസാഹിത്യത്തിൽ അടയാളപ്പെടുത്തപ്പെട്ട അതേ വേദിയിൽ തന്നെ എന്റെ ഒരു നോവലിനും ലോകത്തേക്ക് കൺതുറക്കാൻ അവസരം കിട്ടിയതിലുള്ള ആഹ്ലാദം പങ്കുവെക്കാൻ കൂടി ഈ അവസം വിനിയോഗിക്കട്ടെ.

എറണാകുളത്തെ കൃതി പബ്ലിഷേഴ്സ് ആണ് ആപ്പിൾ പ്രസാധനം ചെയ്തിരിക്കുന്നത്. വില അറുപത്തി അഞ്ചു രൂപ. പുസ്തകം ഇന്ദുലേഖ ഡോട്ട് കോം വഴിയും പ്രസാധകരിൽ നിന്ന് തപാൽമാർഗ്ഗേണയും ലഭ്യമാണ്.