Wednesday, December 23, 2015

പർദ്ദയും എന്റെ അസ്വസ്ഥതയും.


രണ്ട് മുസ്ലീം പള്ളികളും   ഏകദേശം അമ്പതോളം (?)  മുസ്ലീം കുടുംബങ്ങളും ( ജനസംഖ്യാപ്രാതിനിധ്യം 10 – 25 % വരുമായിരിക്കും. )  സ്ഥിതി ചെയ്യുന്ന ഒരു  ഹിന്ദു ഭൂരിപക്ഷപ്രദേശമാണ് എന്റെ ഗ്രാമം. പള്ളികൾക്കടുത്ത് മുസ്ലീം സാന്ദ്രത കൂടുതലുണ്ട്. മറ്റുള്ള കുടുംബങ്ങൾ പലയിടത്തായി ചിതറി സ്ഥിതി ചെയ്യുന്നു.  നാലഞ്ചു വർഷം മുമ്പു വരെ പർദ്ദയണിഞ്ഞ മുസ്ലീം സ്ത്രീകളെ ഞങ്ങളുടെ നാട്ടിൽ കാണാനാവുമായിരുന്നില്ല. അവരൊക്കെ സാരിയും മാക്സിയും ചുരിദാറുമൊക്കെയാണ് ധരിച്ചിരുന്നത്. പ്രായമായവർ കൈത്തണ്ടവരെയെത്തുന്ന ഒരു തരം ജാക്കറ്റ് ( മാച്ചിയെന്നോ മറ്റോ ആണെന്നു തോന്നുന്നു പേര് )  മിക്കവരും  തട്ടം ധരിക്കുകയോ സാരിത്തലപ്പ് തല വഴി മൂടുകയോ ഒക്കെ ചെയ്തിരുന്നു.

ഇപ്പോൾ   നാട്ടിൽ ചില മുസ്ലീം സ്ത്രീകൾ ( ഒരു ന്യൂനപക്ഷം മാത്രം ) പർദ്ദ ധരിച്ചു കാണുമ്പോൾ , വ്യക്തിപരമായി അവർക്കതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് യാതൊരു സംശയത്തിനുമിടയില്ലാതെ  അംഗീകരിക്കുമ്പോഴും എനിക്കുണ്ടാകുന്ന അസ്വസ്ഥത എന്തുകൊണ്ടാണ് എന്ന അന്വേഷണമാണ്  ഈ കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്.

1. പർദ്ദ ധരിക്കുന്നത്  വളരെ പ്രകടമായ ഒരു മതാഭിമുഖ്യമായാണ് തോന്നാറ്. ( ഇതേ  പ്രകടനാത്മകതകൾ ഇതര മതവിഭാഗങ്ങളിലും ശക്തമാവുന്നതായി ബോധ്യമുണ്ട്. അതേ കുറിച്ച് പിന്നെ പറയാം )  ഇതുവരെയില്ലാതിരുന്നത്  എന്തിന് പുതുതായി  തുടങ്ങണം, അതിനു മാത്രം  ഞങ്ങളുടെ നാട്ടിലും ഇസ്ലാമിലും  എന്താണു പുതുതായി  സംഭവിച്ചത് എന്ന  ചോദ്യം മനസ്സിലുയരുന്നു. അത് തങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വബോധം നൽകുന്നു എന്ന് ചില പർദ്ദധാരിണികൾ പറഞ്ഞു കേട്ടിട്ടുണ്ട്. അതുകേൾക്കുന്നതോടെ  കുറ്റബോധമോ പ്രതിഷേധമോ ഒക്കെയടങ്ങിയ ഒരു വികാരം മനസ്സിലുയരും. – ഞാനടക്കമുള്ള  നാട്ടിലെ  അന്യമത പുരുഷന്മാർ  നിങ്ങൾക്കു മാത്രം അരക്ഷിതത്വബോധം ഉണ്ടാവുന്ന രീതിയിൽ ഒന്നും പെരുമാറിയിട്ടില്ലല്ലോ എന്ന ചോദ്യവും.( നാട്ടിലെ പുരുഷന്മാരെല്ലാം മര്യാദാരാമന്മാരാണ് എന്ന അഭിപ്രായം ഇല്ല എന്നുകൂടി പറയട്ടെ. പക്ഷേ മുസ്ലീം സ്ത്രീകളെ മാത്രം തിരഞ്ഞു പിടിച്ച് അസഭ്യം പറയുകയോ ഉപദ്രവിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നവർ ഇല്ലെന്നു തന്നെ പറയാം)  ഇടയിൽ മതിലുകളില്ലാത്ത, പരസ്പരം സ്നേഹബന്ധങ്ങൾ പുലർത്തുന്ന  രണ്ടു  വീടുകൾക്കിടയിൽ , നാട്ടിൽ മോഷണം പെരുകുകയാണ് എന്ന കാരണം നിരത്തി ഒരു വീട്ടുകാർ പൊടുന്നന്നെ ഒരു മതിൽ പണിതുയർത്തുമ്പോൾ മറ്റേ വീട്ടുകാർക്കുണ്ടാവുന്ന ഒരുതരം അസ്വസ്ഥതയുണ്ടല്ലോ –  മൊത്തത്തിൽ ഈ വികാരത്തെ അതിനോടു താരതമ്യപ്പെടുത്താം.

2. ‘പർദ്ദയാണ് ഏറ്റവും സുരക്ഷിതമായ വസ്ത്രം – അത് ധരിക്കുമ്പോഴാണ്   കാണുന്ന പുരുഷനു കാമചോദനയുണ്ടാവാത്തതും ശല്യം ചെയ്യാത്തതും ’ എന്ന വാദം പരോക്ഷമായി,  എല്ലാ പുരുഷന്മാരെയും അത് ധരിക്കാത്ത സ്ത്രീകളെയും അവഹേളിക്കുന്നണ്ട് -  പർദ്ദയില്ലാത്ത സ്ത്രീകളെ കാണുമ്പോഴെല്ലാം വികാരം നിയന്ത്രിക്കാൻ കഴിയാത്ത നികൃഷ്ടരാണ് പുരുഷന്മാർ എന്നും അതറിഞ്ഞിട്ടും മനപ്പൂർവ്വം  അവനു കാമചോദനയുണ്ടാക്കാൻ വേണ്ടി പർദ്ദ ധരിക്കാതെ നടക്കുന്നവരാണ് അന്യസ്ത്രീകൾ എന്നുമാണല്ലോ ആ വാദത്തിന്റെ പരോക്ഷ സൂചന. അതുകൊണ്ടു തന്നെ പർദ്ദാവാദികൾ ‘എനിക്കതാണിഷ്ടം. എനിക്കതിനുള്ള അവകാശമുണ്ടല്ലോ’ എന്നു മാത്രമാണ് അഭിപ്രായപ്പെടേണ്ടത് എന്നു ചിന്തിക്കുന്നു.


3. ഇതു പോലെ തന്നെയാണ് മുഖം മറച്ച് സമൂഹത്തിൽ പ്രത്യക്ഷപ്പെടുന്നതും. അത് മറ്റുള്ള മനുഷ്യരുടെ, അന്യരെ തിരിച്ചറിയുക എന്ന അവകാശത്തിന്മേലുള്ള കടന്നു കയറ്റമാണ്. അതൊരു മനുഷ്യാവകാശമായി തോന്നാത്തവരുണ്ടെങ്കിൽ അവർക്കത് തോന്നാത്തത്, എല്ലാവരും മുഖം മറച്ചു നടന്ന് സ്വസ്ഥമായി ജീവിക്കുന്ന ഒരു സമൂഹം ലോകത്തെവിടെയുമില്ലാത്തതുകൊണ്ടാണ്; അങ്ങനെ ഒരു സമൂഹത്തിൽ ജീവിച്ച് അനുഭവമോ അങ്ങനെ ഒരു സങ്കല്പമോ പോലും ബുദ്ധിയിൽ ഇല്ലാത്തതുകൊണ്ടാണ്.

4. പർദ്ദ, പൊടിക്കാറ്റും ചൂടും തണുപ്പുമെല്ലാം അനുഭവപ്പെടുന്ന സ്ഥലത്തിനു മാത്രം അനുയോജ്യമാണ്, മറ്റൊരിടത്തും വേണ്ടതല്ല എന്നൊരു വാദം  ആദ്യകാലത്ത് മനസ്സിലുണ്ടായിരുന്നു. പക്ഷേ അത് അടിസ്ഥാനമില്ലാത്തതാണ് എന്നു തിരിച്ചറിയുന്നു. അങ്ങനെയാണെങ്കിൽ പാന്റും ഷർട്ടും ചുരിദാറും  നൈറ്റിയും സാരിയുമൊക്കെ കേരളത്തിനു അനുയോജ്യമായ വസ്ത്രമല്ലല്ലോ. എന്നിട്ടും കാലക്രമേണ കേരള സമൂഹം അത് സ്വീകരിച്ചു. ഇവയൊക്കെ പ്രചാരമായി വന്നിരുന്ന കാലത്ത് ജാതിമതഭേദമന്യേ യാഥാസ്ഥിതകരുടെ  എതിർപ്പ് നേരിട്ടിട്ടുമുണ്ട്.  ഒരു പക്ഷേ പർദ്ദയും സ്വീകരിക്കപ്പെട്ടേക്കാം. പർദ്ദാധാരിണികളെ കുട്ടിക്കാലം തൊട്ടേ പരിചയമുള്ളവർക്ക് അത് അസ്വാഭാവികമായി അനുഭവപ്പെടുന്നുണ്ടാവില്ലായിരിക്കും.   ഒരിക്കൽ, ജാതിമതഭേദമന്യേ സ്വീകരിക്കപ്പെടുന്ന സ്വാഭാവിക വസ്ത്രമായി  മാറിയേക്കാം. അന്നും  മതത്തിന്റെ  മതിലുകൾക്ക് മീതെ  സ്നേഹം പങ്കു വെക്കുന്നത്  മനുഷ്യർ തുടരുകയും ചെയ്തേക്കാം. പക്ഷേ എന്റെ  അസ്വസ്ഥത മാറുന്നില്ല. നാളെ എന്നെ  കാണുമ്പോൾ, എന്റെ സുഹൃത്തിന്റെ ഉമ്മ തല വഴി തട്ടം വലിച്ചിട്ടേക്കുമോ എന്ന  ഭയം തിരി നീട്ടുന്നു - എന്റെ അമ്മയും അവന്റെ ഉമ്മയും ഞങ്ങൾക്ക് അമ്മമാരാണല്ലോ എന്നുള്ളതുകൊണ്ട്.

Wednesday, December 16, 2015

എന്തുകൊണ്ട് യുക്തിവാദപോസ്റ്റുകളധികവും ഇസ്ലാമിനെതിരാകുന്നു ?


1.. ജബ്ബാർ മാഷിനെ പോലുള്ളവർ കൂടുതൽ ശക്തമായി ഇസ്ലാമിനെ വിമർശിക്കുന്നത്, അദ്ദേഹം ഒരു ഇസ്ലാം ഭൂരിപക്ഷപ്രദേശത്തു നിന്നുള്ള ആളായതുകൊണ്ടായിരിക്കണം. കുട്ടിക്കാലം തൊട്ടേ ആ മതത്തിലുള്ള ആചാരങ്ങളേയും വിശ്വാസങ്ങളേയുമെല്ലായിരിക്കും അദ്ദേഹം പരിചയപ്പെട്ടിരിക്കുക. സ്വാഭാവീകമായും, യുക്തിബോധം ശക്തിപ്പെടുന്നതിനനുസരിച്ച് ഏറ്റവുമധികം സന്ദേഹിക്കുകയും ചോദ്യം ചെയ്യുകയും അത്തരം ആചാരങ്ങളേയും വിശ്വാസങ്ങളേയുമാവുന്നു. ഹിന്ദു ഭൂരിപക്ഷപ്രദേശത്ത് ( ഹിന്ദു മതാചാരങ്ങൾ വളരെ കൂടുതലായിടത്ത് ) നിന്നു യുക്തിചിന്ത രൂപപ്പെടുന്ന ഒരു യുക്തിവാദി, ഹിന്ദു മതത്തിലെ വിശ്വാസങ്ങളെയായിരിക്കും ഏറ്റവും ശക്തമായി ചോദ്യം ചെയ്യാൻ സാധ്യത. ഇനി ഓൺലൈൻ മലയാളിലോകം ശ്രദ്ധിക്കുക. മുസ്ലീങ്ങൾക്കും ഇസ്ലാം ഭൂരിപക്ഷഗ്രൂപ്പുകൾക്കും ഫേസ്ബുക്കിലും വാട്ട്സാപ്പിലുമെല്ലാം നല്ല പ്രാതിനിധ്യമുണ്ട്. സ്വാഭാവികമായും ഇസ്ലാം വിരുദ്ധമായ പോസ്റ്റുകൾക്ക് കൂടുതൽ ശ്രദ്ധ ലഭിക്കുന്നു.

2 മുസ്ലീങ്ങൾക്ക് .മതവിദ്യാഭ്യാസവും മതബോധവും നല്ല പോലെ ലഭിക്കുന്നു. ആരാധിക്കേണ്ടതും നിഷേധിക്കേണ്ടതും തൊട്ട്, ഉണ്ണുന്നതും ഉടുക്കുന്നതും വരെ സകല കാര്യങ്ങളിലും ഇസ്ലാമിൽ നിർദ്ദേശങ്ങളുണ്ട്. ( അഥവാ ഇല്ലെങ്കിലും, ഉണ്ടെന്ന് അവരിൽ ഭൂരിപക്ഷവും വിശ്വസിക്കുന്നു. ), ഇതെല്ലാം മുസ്ലീങ്ങളിൽ ശക്തമായ മതാഭിമുഖ്യം സൃഷ്ടിക്കുന്നു. അതുകൊണ്ട്, എന്തു വിഷയങ്ങളിലും മറ്റൊരു വിശ്വാസം അവതരിപ്പിക്കുന്നത് ഇസ്ലാമിക വിരുദ്ധമാവുന്നു, മതത്തെ ചോദ്യം ചെയ്യുന്നതിനോട് അവരുടെ എതിർപ്പും ശക്തമാവുന്നു. കൃസ്ത്യാനികൾക്ക് മേല്പറഞ്ഞ മതവിഭ്യാഭ്യാസവും മതബോധവുമുണ്ടെങ്കിലും , ദേഹത്തു തൊട്ടുള്ള 'കളി'കൾക്ക് അവർ തയ്യാറാവില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ, തന്റെ മതവും, അതിനെ അക്രമിക്കുന്നവനുംനേർക്കുനേരെ വന്നാൽ, നിശബ്ദമായി 'തടി കഴിച്ചിലാക്കാനുള്ള' ബുദ്ധി അവർക്കുണ്ട്. അതിനുള്ള സഹിഷ്ണുത കൂടി അവരുടെ മതവിദ്യാഭ്യാസത്തിന്റെയും വിശ്വാസിജീവിതത്തിന്റേയും ഭാഗമായി ലഭിക്കുന്നുണ്ടെന്നാണതിൽ നിന്നു മനസ്സിലാക്കേണ്ടത്. അതുകൊണ്ടു തന്നെ ക്രിസ്തുമതത്തിനെതിരായ പോസ്റ്റുകളും ഓൺലൈൻ ലോകത്ത് കുറവാണ്.

3. ഹിന്ദുക്കൾക്ക് ഇത്തരത്തിലുള്ള മതവിദ്യാഭ്യാസമോ മതബോധമോ പകരാനുള്ള സംവിധാനങ്ങളില്ല. അവനു മതബോധം പകരുന്നത് കുടുംബവും സമൂഹവുമാണ്. ക്ഷേത്രത്തീൽ പോകണം, ചില ആചാരങ്ങളൊക്കെ അനുഷ്ഠിക്കണം എന്നതിനപ്പുറം വലിയ മതാഭിമുഖ്യമൊന്നും അവനിൽ സന്നിവേശിപ്പിക്കപ്പെടുന്നില്ല. അത്തരം പരിമിതമായ വിഷയങ്ങളിലുള്ള ചോദ്യം ചെയ്യലുകളോ പരിഹാസങ്ങളോ ഇല്ലാതെ അവന്റെ രക്തം തിളക്കാറുമില്ല. ജാതിബോധവും അതനുസരിച്ചുള്ള വിവിധ ആചാരങ്ങളും വിവേചനങ്ങളുമെല്ലാം അവരുടെ വിശ്വാസം നാനാത്വത്തിൽ നിലനിർത്തുന്ന മറ്റൊരു ഘടകമാക്കുന്നു. മാത്രമല്ല, സമൂഹത്തിന്റെ പുരോഗമനാത്മകതയനുസരിച്ച് മതബോധത്തോടുള്ള ആഭിമുഖ്യം കുറഞ്ഞു വരികയും ചെയ്യും. ഇതുകൊണ്ടെല്ലാം, യുക്തിവാദത്തോട് വളരെയധികം എതിർപ്പ് ഹിന്ദുക്കളിൽ നിന്ന് ഉണ്ടാവുന്നില്ല. എതിർപ്പുകളില്ലാത്തതുകൊണ്ട്, ചോദ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റുകളും അധികം പ്രത്യക്ഷപ്പെടുന്നില്ല. പക്ഷേ എതിർപ്പുകൾ സൃഷ്ടിക്കാനും ശക്തിപകരാനും സംഘപരിവാർ ശ്രമിക്കുകയും കേരളത്തിന്റെ ഇടതുപക്ഷവും വലതുപക്ഷവും അത് ചെറുക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ട്, ഇപ്പോൾ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. എങ്കിൽ പോലും അത് ഇസ്ലാം വിശ്വാസികളിൽ നിന്നുള്ളത്ര ശക്തമല്ല

Saturday, December 12, 2015

യുക്തിവാദിയുടെ സങ്കടങ്ങൾ - 2.

യുക്തിവാദികൾ ഈ പ്രപഞ്ചത്തിലുള്ള എന്തിനെ കുറിച്ചും - തന്നെ കുറിച്ചും മറ്റുള്ള മനുഷ്യരുടെ വിശ്വാസത്തെ കുറിച്ചും സ്നേഹത്തെ കുറിച്ചും എല്ലാം ചിന്തിക്കാറുണ്ട്. യുക്തിയുടെയും ശാസ്ത്രത്തിന്റെയും പിൻബലത്തോടെ കാര്യങ്ങൾ കാണാനും തീരുമാനിക്കാറുമാണ് അവർ ശ്രമിക്കാറുള്ളതെന്ന് മാത്രം.( യുക്തിവാദികളല്ലെങ്കിലും, മിക്കവാറും എല്ലാ മനുഷ്യരും തങ്ങളുടെ തീരുമാനങ്ങൾക്ക് പിന്നിൽ എന്തെങ്കിലും 'യുക്തി' ചൂണ്ടിക്കാട്ടാറുണ്ട്. ശാസ്ത്രത്തിന്റെ പിന്തുണയില്ലാത്തവയാണെങ്കിൽ, പുരോഗമനസമൂഹങ്ങൾ അതംഗീകരിക്കാറില്ലെന്ന് മാത്രം. )

അതേ സമയം, സ്നേഹം,വാത്സല്യം, കരുണ, ആസ്വാദനം, കോപം, തുടങ്ങിയ മാനുഷികവികാരങ്ങളെ (അല്ലെങ്കിൽ ഇവയെല്ലാം ചേർന്ന മനുഷ്യത്വം ), കേവലയുക്തി കൊണ്ടുമാത്രം അളക്കാനും അതിനെ അടിസ്ഥാനമാക്കി തീരുമാനങ്ങളെടുക്കാനും ശ്രമിക്കേണ്ടതില്ല എന്നാണ് പറയാൻ ശ്രമിച്ചത്. പകരം, അത്തരം വികാരങ്ങൾക്ക് അതാതിനനുയോജ്യമായ 'വികാരയുക്തി'യിലധിഷ്ഠിതമായ തീരുമാനങ്ങളാണുണ്ടാവുന്നതെന്ന് കാണേണ്ടതുണ്ട്. . വികാരയുക്തികൾ, വ്യക്തിത്വവുമായി മാത്രമല്ല, സമൂഹവുമായും ബന്ധപ്പെട്ടിരിക്കുന്നു. ( അതേ സമയം, ആ വൈകാരികയുക്തികളെ ഗുണപ്രദമായി സംസ്ക്കരിച്ചെടുക്കുന്നത് യഥാർത്ഥയുക്തിചിന്തയാണ് എന്നുള്ളതും പരിഗണിക്കേണ്ടതുണ്ട്. ).. കേവലയുക്തിവാദത്തിൽ മാത്രം ഊന്നി നിൽക്കുന്ന ഒരാൾക്ക് ഒരു സിനിമ ആസ്വദിക്കാനാവില്ല. കാരണം, അയാൾക്കറിയാം, അതെല്ലാം വെറും അഭിനനയമാണെന്ന്. അതേ സമയം, ഒരു സിനിമ ആസ്വദിക്കണമെങ്കിൽ, അയാൾ ആ കേവലയുക്തിയുടെ സ്ഥാനത്ത്, ഒരു 'സിനിമാസ്വാദനയുക്തി' സ്ഥാപിക്കേണ്ടതുണ്ട്. പിന്നെ ആ യുക്തിയെ അടിസ്ഥാനമാക്കി അയാൾക്ക് സിനിമയെ കുറിച്ച് തീരുമാനമെടുക്കാം.

കുട്ടിക്കാലത്ത് ഇഷ്ടപ്പെടാത്ത ചില സിനിമകൾ പിന്നീട് ഇഷ്ടമാവുന്നതും ( നേരെ തിരിച്ചും ) ഇന്ത്യയിൽ തകർത്തോടിയ ഒരു ഭക്തസിനിമ യൂറോപ്യന്മാർക്ക് വിരസമായനുഭവപ്പെടുന്നതും , മുപ്പതോ നാല്പതോ വർഷം മുമ്പുള്ള സിനിമാ ഡയലോഗുകൾ ഇന്നത്തെ തലമുറയ്ക്ക് ചെടിപ്പുണ്ടാക്കുന്നതും എല്ലാം മേല്പറഞ്ഞ വൈകാരികയുക്തിയുടെയും അതിന്റെ സാമൂഹ്യ,വ്യക്താധിഷ്ഠിത സ്വാധീനത്തിന്റെയും  ഉദാഹരണങ്ങൾ.

അതുപോലെ തന്നെയാണ് ഒരു യുക്തിവാദി, സമൂഹത്തിന്റെയോ കുടുബത്തിന്റെയോ സുഹൃത്തുക്കളുടെയോ ഒക്കെ സ്വാധീനം സൃഷ്ടിച്ച വൈകാരികയുക്തികൾക്ക് കീഴടങ്ങുമ്പോഴും സംഭവിക്കുന്നത്. അയാൾക്കുള്ളിലെ യഥാർത്ഥയുക്തിവാദബുദ്ധി അത്തരം സന്ദർഭങ്ങളിൽ ആന്തരീകവും ബാഹ്യവുമായ പ്രതിഷേധങ്ങളുയർത്തുന്നുണ്ടാവാതിരിക്കില്ല. അതുകൊണ്ടു തന്നെ അത്തരം പോരാട്ടങ്ങൾ നടത്താത്ത ഒരാൾ യുക്തിവാദിയല്ലെന്ന് നിസ്സംശയം പറയാമെങ്കിലും അത്തരം വൈകാരികയുക്തികൾക്ക് സാന്ദർഭീകമായി കീഴടങ്ങുന്ന ഒരാളെ 'അയുക്തിവാദി'യെന്ന് തള്ളിക്കളയേണ്ടതില്ലെന്ന് കരുതുന്നു. അത്തരം കീഴടങ്ങലുകൾ മനുഷ്യന്റെയും മാനവീകതയുടെയും സവിശേഷതകളായി ഉൾക്കൊണ്ട് പോരാട്ടം തുടരുക തന്നെയാണ് യുക്തിവാദി ചെയ്യേണ്ടത് എന്നു വിശ്വസിക്കുന്നു.

Thursday, December 10, 2015

യുക്തിവാദിയുടെ സങ്കടങ്ങൾ - 1

യുക്തിവാദം പ്രചരിപ്പിക്കുന്നയാൾ  ജീവിക്കുന്ന സമൂഹത്തിന്റെ സ്വാധീനം അയാളിലുണ്ടാവുക സ്വാഭാവീകമാണ്.

ഒരു യുക്തിവാദി, വിവാഹത്തിനു പരസ്പരം മാല ചാർത്തുകയും, ഓണം ആഘോഷിക്കുകയും, ക്രിസ്തുമസ്സ് കേക്ക് വാങ്ങിക്കുകയും ഒക്കെ ചെയ്യുന്നത് അത്തരം സ്വാധീനങ്ങൾ കൊണ്ടാണ്. ( യുക്തി വച്ചു ചിന്തിച്ചു നോക്കിയാൽ ഇതെല്ലാം അർത്ഥശൂന്യമായ കാര്യങ്ങളാണല്ലോ ). പക്ഷേ അയാൾ അതു ചെയ്യുന്നത്  ഒരു മത/ദൈവവിശ്വാസത്തിന്റെ പുറത്തല്ല, ഒരു സാമൂഹ്യജീവി എന്ന നിലയിൽ, അടിമുടി സമൂഹത്തോട് എതിർപ്പു പുലർത്തി കൊണ്ട് ജീവിച്ചു പോകാനാവില്ല എന്നതുകൊണ്ടാണ്.  അവിടെ അയാൾക്കു ചെയ്യാവുന്നത്, മതപരമായതോ  ദൈവാരാധാനാപരമായതോ ആയ സകല അംശങ്ങളും ഒഴിവാക്കിക്കൊണ്ട്   അത്തരം ആഘോഷങ്ങളിൽ പങ്കു ചേരുക  എന്നതാണെന്ന് കരുതുന്നു.

ഇതേ സ്വാധീനം അയാളുടെ കുടുംബത്തിലുമുണ്ടാവും. വിശ്വാസിയായ ഒരച്ഛൻ/ അമ്മ ,  തന്റെ മരണ ശേഷം, ഇന്നയിന്ന മരണാനന്തര ചടങ്ങുകൾ നടത്തണം എന്ന് യുക്തിവാദിയായ മകനോട്/മകളോട് ആവശ്യപ്പെട്ടാൽ അയാൾ  അത് ചെയ്യേണ്ടതുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട് എന്നാണ് എന്റെ തോന്നൽ. അങ്ങനെയാവുമ്പോഴേ, യുക്തിവാദിയായ ഒരാൾ ക്ക്, താൻ മരണപ്പെടുമ്പോൾ മൃതശരീരം മെഡിക്കൽ കോളേജിലേക്ക് നൽകണം എന്ന് വിശ്വാസിയായ മകനോട് ആവശ്യപ്പെടുന്നതിന് അർഹത ലഭിക്കുന്നുള്ളൂ. അവിടെ ജീവിച്ചിരിക്കുന്നയാളുടെ വ്യക്തിത്വത്തിനല്ല, മരിച്ചയാളുടെ അഭിലാഷത്തിനാണ്  മുൻഗണന  വേണ്ടത്. ആ മുൻഗണന, യുക്തിപരമല്ല, പക്ഷേ മനുഷ്യത്വപരമാണ്. ( യുക്തിവാദം മൗലികവാദമായാൽ, ഈ മനുഷ്യത്വത്തെ ഉൾക്കൊള്ളാൻ കഴിയാതെ വന്നേക്കാം )  പക്ഷേ  വിശ്വാസിയായ അച്ഛനോടും മകനോടും യുക്തിവാദി ചെയ്തുകൊണ്ടിരിക്കേണ്ട  ഒരു കാര്യമുണ്ട് - ജീവിച്ചിരിക്കുവോളം, ( താനായാലും അവരായാലും ), മരണാനന്തര ചടങ്ങുകൾ എന്തുകൊണ്ട് അർത്ഥശൂന്യമാകുന്നു എന്നും  മൃതദേഹം മെഡിക്കൽ കോളേജിലേക്ക് നൽകുന്നതുകൊണ്ട് എന്തു ഗുണമുണ്ടാവുന്നു എന്നും അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുക എന്നുള്ളത്.

ഇതേ നിലപാടു തന്നെയായിരിക്കണം യുക്തിവാദത്തിൽ താല്പര്യമുള്ളയാൾ, വിവാഹമുൾപ്പെടെയുള്ള സകല  മതാധിഷ്ഠിത ആചാരങ്ങളും പിൻതുടരുമ്പോൾ ചെയ്യേണ്ടിയിരിക്കുന്നത്. മതചടങ്ങുകൾക്ക് കീഴെയുള്ള വിവാഹത്തിനെതിരെ , കുടുംബത്തിൽ പരമാവധി പൊരുതുക., ആവശ്യങ്ങൾ അംഗീകരിപ്പിച്ചെടുക്കുക,  കുറച്ചൊക്കെ വിട്ടുവീഴ്ച്ചകൾക്കും തയ്യാറാവുക. വീണ്ടും പൊരുതുക. സമൂഹത്തോടും  കുടുബത്തോടുമൊപ്പം ജീവിതമാഗ്രഹിക്കുന്ന യുക്തിവാദികൾക്ക് ഇതൊക്കെ വേണ്ടി വരും. അതുകൊണ്ടു തന്നെ ആന്തരികമായ സംഘർഷങ്ങളും ബാഹ്യമായ കളിയാക്കലുകളും ഒരുപാട് നേരിടേണ്ടി വരും. അതു സാരമില്ല.-  അങ്ങനെ നേരിടേണ്ടി വരും എന്നുള്ളതുകൊണ്ട്  ആദ്യമേ തന്നെ മാലിന്യത്തിൽ തന്നെ ജീവിച്ചുകൊള്ളാം  എന്നുള്ള സ്വാർത്ഥപരമായ നിലപാടിനേക്കാൾ  എന്തുകൊണ്ടും പതിന്മടങ്ങ് പുരോഗമനപരമായിരിക്കും അത്.

Tuesday, September 08, 2015

ജന്മാഷ്ടമി ആഘോഷം - പറയാനുള്ളത്.

എല്ലാ മതങ്ങൾക്കും ഇടം നൽകുന്നതോ തുല്യ പരിഗണന നൽകുന്നതോ ആയ 'മതേതരത്വ'ത്തേക്കാൾ, എല്ലാ മതങ്ങൾക്കും അതീതമായ ഒരു പൊതു ഇടം സൃഷ്ടിക്കുന്ന മതേതരത്വത്തെയാണ് പുരോഗമനാശയങ്ങൾ ലക്ഷ്യം വെക്കുന്ന ഒരു സംഘടന സ്വപ്നം കാണേണ്ടതെന്നാണ് എനിക്കു തോന്നുന്നത്. അത്തരം പൊതുഇടങ്ങളിൽ കൂടുതലായി താല്പര്യം തോന്നുന്തോറും മനുഷ്യനെ ഏറ്റവും ആഴത്തിൽ അകത്തി മാറ്റിക്കൊണ്ടിരിക്കുന്ന മത, ജാതി വികാരങ്ങൾ താല്പര്യം ജനിപ്പിക്കാത്തവയായി മാറുകയും ചെയ്യും.

പലപല തലമുറകളിലൂടെയുള്ള കൊടുക്കൽ വാങ്ങലുകളിലൂടെയും പങ്കുവെക്കലുകളിലൂടെയും ( വിപണിയുടെ ഇടപെടലും ഉണ്ട് ) പല പ്രദേശങ്ങളിലും പല മതാഘോഷങ്ങളും ജനകീയമായി മാറിയിട്ടുണ്ട്. ഓണം, ക്രിസ്തുമസ്സ്, തിരാത്ത് പൂയ്യം* തുടങ്ങിയവ ഉദാഹരണങ്ങൾ. ഇത്തരം ആഘോഷങ്ങളിൽ, മതവുമായി ബന്ധപ്പെട്ട ആചാരങ്ങൾ അതാത് മതത്തിൽപ്പെട്ടവർ മാത്രം അനുഷ്ഠിക്കുകയും മറ്റുള്ളവർ അതൊഴിച്ചുള്ള ആഘോഷപരിപാടികൾ സ്വീകരിക്കുകയും ചെയ്യുന്നു. ഇതു തന്നെ ആഘോഷം നടക്കുന്ന കേന്ദ്രത്തിനോടുള്ള ദൂരമനുസരിച്ച് മാറുകയും ചെയ്തേക്കാം. ( തിരാത്ത് പൂയ്യത്തിന്, ലീവെടുത്ത് നാട്ടിൽ വന്ന് ആഘോഷിക്കാൻ അമ്പലത്തിനടുത്തുള്ള അഹിന്ദുക്കൾ കാണിക്കുന്ന താല്പര്യം കോതറയ്ക്കപ്പുറത്ത് താമസിക്കുന്ന അഹിന്ദുക്കൾ കാണിക്കണമെന്നില്ല. അതുപോലെ, ഇരിങ്ങാലക്കുട പെരുനാളിന് നാട്ടിലെത്താൻ പള്ളിക്കടുത്തുള്ള ഒരു അകൃസ്ത്യൻ കാണിക്കുന്ന താല്പര്യം എടക്കുളത്തുള്ള അകൃസ്ത്യൻ കാണിക്കണമെന്നില്ല. കാളിയാ റോഡ് ചന്ദനക്കുടം നേർച്ച മറ്റൊരു ഉദാഹരണമായി പറയാമെന്ന് തോന്നുന്നു. എന്നാൽ  ഇത്തരം ആഘോഷങ്ങളൊക്കെ ജനകീയമായത്, മതങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങൾ അനുഷ്ഠിക്കാൻ അതാത് മതർക്ക് ഇടമുള്ളപ്പോഴും, ജാതിയും മതവും നോക്കാതെ മറ്റുള്ളവർക്ക് ആഘോഷിക്കാനും ഒരു പൊതു ഇടം ഇത്തരം ആഘോഷങ്ങൾ ഒരുക്കി കൊടുക്കുന്നതുകൊണ്ടാണ് എന്നോർക്കണം. അത്തരമൊരു സൗഹാർദ്ദ മനോഭാവം പല തലമുറകളിലൂടെ പങ്കു വെച്ചാണ് ഈ ആഘോഷങ്ങളെല്ലാം ജനകീയമായി മാറിയത്. അതില്ലെങ്കിൽ ആ ആഘോഷം അതാത് മത-ജാതിവിഭാഗക്കാർക്ക് മാത്രം താല്പര്യപ്പെട്ടവയായി നിലനിൽക്കും. ഇരിങ്ങാലക്കുടയിലെ ഷഷ്ഠിക്കുള്ള ജനകീയതയും പൊതുസ്വീകാര്യതയും കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനു ഇല്ലാത പോകുന്നത് അതുകൊണ്ടാണ്.

കേരളത്തിൽ ശ്രീകൃഷ്ണജയന്തി അത്തരമൊരു പൊതു ആഘോഷമായിരുന്നില്ല. ഗുരുവായൂരും മറ്റു ചില ശ്രീകൃഷ്ണക്ഷേത്രങ്ങളിലും സവർണ്ണഹിന്ദുക്കൾക്കിടയിലും ഒതുങ്ങി നിന്ന ഒന്നായിരുന്നു ജന്മാഷ്ടമി. ( ഗുരുവായൂർ ഏകാദശി പോലും മറ്റൊരു അവസരത്തിലാണ് ). അത് ആഘോഷമാക്കാനും ശോഭായാത്രകൾ ഒരുക്കാനും പണ്ടുമുതലേ നേത്വത്വം കൊടുക്കുന്നത് സംഘപരിവാർ ആണ്. മറ്റല്ലാ കാര്യങ്ങളിലും മതസങ്കുചിതത്വം പുലർത്തുന്ന സംഘപരിവാർ, ഈ ആഘോഷം മാത്രം ജനകീയമാണെന്ന് പറഞ്ഞതുകൊണ്ട് അങ്ങനെ സംഭവിക്കാൻ പോകുന്നില്ല (. അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതവരുടെ നിഷ്ക്കളങ്കത കൊണ്ടോ മതേതരത്വം ശരിയായി ഉൾക്കൊള്ളാത്തതുകൊണ്ടോ ആയിരിക്കും.)പൊതു ആഘോഷത്തിനപ്പുറം സ്വന്തം അജണ്ട വെച്ചു കൊണ്ട് സംഘടിപ്പിക്കുന്ന ഒരു പരിപാടിയിൽ, ഒരു പൊതുഇടം അനുവദിച്ചുകൊടുക്കാൻ അവർക്കെന്നല്ല, മറ്റാർക്കുമാവില്ല. അഥവാ അങ്ങനെയൊരു പൊതുഇടം അനുവദിക്കുന്നുണ്ടെങ്കിൽ,  ഇന്നു കാണുന്ന സംഘപരിവാറും ജന്മാഷ്ടമി ആഘോഷവും ആയിരിക്കില്ല അത്.

ജന്മാഷ്ടമിയെ ഇങ്ങനെ സംഘപരിവാറിനെ 'സ്വന്തമാക്കാൻ' അനുവദിക്കാതെ നമുക്കും അതാഘോഷിച്ച് ഒരു പൊതു ഉത്സവമാക്കിക്കളയാം എന്നു കരുതുന്ന മതേതര വിശ്വാസികളുണ്ടാവാം. ( സി പി എം കണ്ണൂരിൽ നടത്തിയതും എ ഐ വൈ എഫ് ആശംസാ ബോർഡു വെച്ചതും അത്തരം പരീക്ഷണങ്ങളായാണ് എനിക്കു തോന്നിയത് ). മാധ്യമങ്ങളും വിപണിയും അതിനെ പിന്തുണച്ചേക്കാം ( അവർക്ക് എന്തായാലും കൂടുതൽ ഉപഭോക്താക്കളെ കിട്ടിയാൽ മതി. ). പക്ഷെ അതെളുപ്പമല്ല. ഒന്നാമത്, ഇത്രയും നാളത്തെ പ്രവർത്തനങ്ങളിലൂടെ ജന്മാഷ്ടമി ആഘോഷങ്ങൾ തങ്ങളുമായി ബന്ധപ്പെട്ടതാണെന്ന പൊതുധാരണ സൃഷ്ടിച്ചെടുക്കാൻ സംഘപരിവാറിനു കഴിഞ്ഞിട്ടുണ്ട്. രണ്ടാമത്, വൈരുദ്ധ്യാത്മക ഭൗതികവാദവും മതേതരത്വവും ശാസ്ത്രീയതയും യുക്തിചിന്തയും എല്ലാം പ്രചരിപ്പിക്കേണ്ട സംഘടനകൾ, കൃത്യമായ മതബന്ധമുള്ള ഒരാഘോഷം ഏറ്റെടുക്കുന്നതിലെ ( അതെങ്ങനെയായാലും ) ശരിയില്ലായ്മ.(മറ്റേതു മതത്തിലെ ആഘോഷവും പൊതു ഉത്സവമാക്കി മാറ്റാൻ മതേതരവാദികൾ ശ്രമിച്ചാൽ ഇക്കാലത്ത് ഇങ്ങനെയൊക്കെ തന്നെ സംഭവിക്കാനാണ് സാധ്യത. മുൻപേ പറഞ്ഞതു പോലെ, പുരോഗമനാശയങ്ങളുടെ പ്ലാറ്റ് ഫോമിൽ ഉറച്ചു നിൽക്കുന്ന ഒരാൾക്ക്, ഇത്തരം ആഘോഷങ്ങളിൽ പങ്കെടുത്താണ് അത് ജനകീയമാക്കേണ്ടത് എന്ന് തോന്നുന്നതിനു പകരം, ഇതൊക്കെ അവഗണിക്കാനാണു തോന്നേണ്ടത്.    മാത്രമല്ല, ഇത്തരം പരിശ്രമങ്ങൾ നടത്താറുള്ള 'മതേതരവാദി'കൾ പലരും 'പേറെടുക്കാൻ പോയവൾ ഇരട്ട പെറ്റു എന്ന  അവസ്ഥയിലാവാറുമുണ്ട്.  )

ജാതിമത ചിന്തകൾക്കതീതമായി ചിന്തിക്കുകയും പോരാടുകയും ചെയ്ത അനേകം സാമൂഹ്യപരിഷ്ക്കർത്തളും സ്വാതന്ത്ര്യസമരസേനാനികളും പൊതുപ്രവർത്തകരുമൊക്കെയുണ്ടായിരുന്ന/ഉള്ള നമ്മുടെ നാട്ടിൽ, ചർച്ച ചെയ്യേണ്ടതും ഒന്നിച്ചു ചേർന്ന് പ്രതിരോധിക്കേണ്ടതുമായ അനേകവിധത്തിലുള്ള ചൂഷങ്ങണങ്ങൾ അരങ്ങേറുന്ന നമ്മുടെ നാട്ടിൽ, ഇത്തരം ചൂണ്ടകളിൽ പുരോഗമനപ്രസ്ഥാനങ്ങൾ കുരുങ്ങിപ്പോവുന്നത് സങ്കടപ്പെടുത്തുന്നു.

---------------------------------------

* നാട്ടിലെ ഒരു    ക്ഷേത്രോത്സവം.

Wednesday, April 01, 2015

കമ്മ്യൂണിസവും മതവും

മതം ഉപേക്ഷിച്ച, തികച്ചും ഭൗതികവാദികളായ, മനുഷ്യർക്ക്,  കമ്മ്യൂണിസ്റ്റുകാർ മതനിരാസകരായിരിക്കണം എന്ന അഭിപ്രായമായിരിക്കും. അങ്ങനെ നോക്കിയാൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളെ വിരലിലെണ്ണാം. മതാചാരം-ജാതി-ഈശ്വരവിശ്വാസം ഉപേക്ഷിച്ചവർ കമ്മ്യൂണിസ്റ്റുകൾ ഇതെല്ലാം  നിഷേധിക്കുന്നവരാകണം എന്ന അഭിപ്രായക്കാരായിരിക്കും. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഭാരവാഹികൾ ഏറെയും ഈ വിഭാഗത്തിൽ പെടും. (നല്ലൊരു വിഭാഗം  ഇങ്ങനെ നടിക്കുന്നവർ മാത്രമായിരിക്കും എന്നുള്ളത് സത്യം ). മത-ദൈവവിശ്വാസം പിന്തുടരുന്നവർക്ക്, 'അതാവാം, പക്ഷേ കമ്മ്യൂണിസ്റ്റുകാർ അന്ധവിശ്വാസികളായിരിക്കാൻ പാടില്ല'
 എന്ന നിലപാടായിരിക്കും. ( വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള വേർതിരിവ് അവർ തന്നെ നിർവചിക്കും). കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അംഗങ്ങൾ ഭുരിപക്ഷവും ഈ വിഭാഗത്തിൽ വരും.

പാർട്ടിയിൽ താല്പര്യം തോന്നി  അംഗത്വമെടുക്കുന്ന ഒരു അന്ധവിശ്വാസി, ഘട്ടം ഘട്ടമായി തന്റെ അന്ധവിശ്വാസത്തെയും വിശ്വാസത്തെയും എല്ലാം നിരാകരിച്ചുകൊണ്ട്, പതിയെ പതിയെ  ഒരു ഭൗതികവാദിയായി മാറുന്നില്ലെങ്കിൽ, പാർട്ടി  അതിന്റെ പരിപാടികളിൽ വെള്ളം ചേർക്കുന്നുണ്ട് എന്നു തന്നെ പറയേണ്ടി വരും. തന്നിലും തനിക്കു ചുറ്റുമുള്ള കാര്യങ്ങളെ കാര്യകാരണബോധത്തോടെ ചോദ്യം ചെയ്യാൻ ഓരോ അംഗത്തേയും പ്രാപ്തനാക്കുകയും ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ  സമൂഹത്തിലെ അസമത്വത്തിന്റെ കാരണങ്ങൾ ( അതിൽ മതവും  ദൈവവിശ്വാസവും സുപ്രധാന കാരണമാണ് ) തിരിച്ചറിയാനും തിരുത്താനും പ്രേരിപ്പിക്കുകയുമാണല്ലോ കമ്മ്യൂണിസ്റ്റ് പാർട്ടി ചെയ്യേണ്ടത്. അതിനു പകരം, അത്തരമൊരു ആന്തരീകനവീകരണം നടത്താതെ, ജീവിതകാലം മുഴുവൻ ഒരു വിശ്വാസിയെ വിശ്വാസിയായി തന്നെ തുടരാൻ അനുവദിക്കുന്നത്  വോട്ട് മാത്രം നോട്ടമിട്ടു തുടരുന്ന ഒരു  അടവുനയമാണ്. ആ നയം താൽക്കാലികാടിസ്ഥാനത്തിൽ നേട്ടമുണ്ടാക്കുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ദോഷമേ സൃഷ്ടിക്കൂ.  അതുകൊണ്ടാണ് ശബരിമല ക്ഷേത്രം കത്തി നശിച്ചപ്പോൾ ' നന്നായി. അത്രയും അന്ധവിശ്വാസം കുറഞ്ഞു' എന്നഭിപ്രായപ്പെട്ട  രാഷ്ട്രീയനേതാവു ജീവിച്ചിരുന്ന ഇവിടെ ഇന്ന് അത്തരമൊരു പ്രസ്താവന നടത്താൻ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനും കഴിയാതെ പോകുന്നത്.

# വൈരുദ്ധ്യാധിഷ്ഠിതഭൗതികവാദവും മൂലധനവും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും  എല്ലാം വായിച്ചു പഠിച്ചിട്ടില്ല ഇതെഴുതുന്നത്. കമ്മ്യൂണിസത്തെ കുറിച്ചുള്ള ഏറ്റവും ലളിതമായി ഉൾക്കൊള്ളാൻ ശ്രമിക്കുമ്പോൾ പോലും, ഭൗതികവാദിയല്ലാത്ത ഒരാൾക്ക് കമ്മ്യൂണിസ്റ്റ് ആവാൻ കഴിയില്ല  എന്ന ധാരണ വച്ചുകൊണ്ടാണ്.

Thursday, January 08, 2015

ആരാധന

. ആരാധന ജന്മസിദ്ധമല്ലെന്നും, അത് ജന്മസിദ്ധമായ മറ്റു ചില വികാരങ്ങൾ സൃഷ്ടിക്കുന്നതുമാണ് എന്നാണ് എന്റെ തോന്നൽ.

ഭയം മനുഷ്യനു ജന്മസിദ്ധമാണ്. ഭയവും ബുദ്ധിയും ചേർന്ന് ആശങ്കകൾ ഉണ്ടാക്കുന്നു. ആ ആശങ്ക മറികടക്കാൻ, താൻ ഭയപ്പെടുന്നതി
നെ മെരുക്കാൻ, അല്ലെങ്കിൽ അതിനെ നിയന്ത്രിക്കുന്ന ഒരു ശക്തിയെ ( അങ്ങനെയൊന്നുണ്ടെന്ന് വിശ്വസിച്ചു കൊണ്ട് ) മെരുക്കാൻ മനുഷ്യബുദ്ധി ശ്രമിക്കുന്നു. ആ ശ്രമം ശക്തമാവുന്തോറും, ആ ശക്തി താനുമായി ചങ്ങാത്തത്തിലാണെന്ന വിശ്വാസവും ശക്തമാവുന്നു അതാണ് ദൈവാരാധനയുടെ അടിസ്ഥാനം.

ഇഷ്ടം/സ്നേഹം വളർന്ന് വളർന്ന് ആരാധനയാവുന്ന സന്ദർഭങ്ങളും ഉണ്ട്. ( അവിടെ ആരാധനയെ ശക്തിപ്പെടുത്തുന്ന വികാരം സ്നേഹമാണ് ). താരാരാധനയെന്നൊക്കെ നാം പറയുന്നത് ഇതിനെയാണ്. അവിടെയും, താരം താനുമായി ചങ്ങാത്തത്തിലാണെന്ന വിശ്വാസം അബോധത്തിൽ ശക്തമാവുന്തോറും ഒരാളുടെ ആരാധനയുടെ തീവ്രതയും കൂടി വരുന്നത് കാണാൻ കഴിയും.

ഇതിലേതു തരത്തിലുള്ള ആരാധനയായാലും, അത് ശക്തമാവുന്തോറും ഒരാൾക്ക് ചുറ്റുപാടിനെയും തന്നെ തന്നെയും യുക്തിപൂർവ്വം നിരീക്ഷിക്കാനും അതിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനുമുള്ള ശേഷി നഷ്ടപ്പെടുന്നു.

അതേ സമയം അത് വളരെ ദുർബലമാണെങ്കിൽ, കുറച്ചു കൂടി കൂടിയ അളവിലാണെങ്കിലും അയാളിൽ നില നിൽക്കുന്നത് ഭയമോ സ്നേഹമോ ഒക്കെ തന്നെയായിരിക്കും. അതുകൊണ്ടു തന്നെ അയാളുടെ യുക്തിചിന്തയും മറ്റു 'ആരാധകരേ'ക്കാൾ ഉയർന്നിരിക്കും. ' അവളെന്നെ കൊന്നാലും അവളെ ഞാൻ സ്നേഹിക്കും' എന്ന ഒരു പ്രണയിയുടെ നിലപാട് പോലെയായിരിക്കും അത്.