രണ്ട് മുസ്ലീം പള്ളികളും ഏകദേശം അമ്പതോളം (?) മുസ്ലീം കുടുംബങ്ങളും ( ജനസംഖ്യാപ്രാതിനിധ്യം 10 – 25 % വരുമായിരിക്കും. ) സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ഭൂരിപക്ഷപ്രദേശമാണ് എന്റെ ഗ്രാമം. പള്ളികൾക്കടുത്ത് മുസ്ലീം സാന്ദ്രത കൂടുതലുണ്ട്. മറ്റുള്ള കുടുംബങ്ങൾ പലയിടത്തായി ചിതറി സ്ഥിതി ചെയ്യുന്നു. നാലഞ്ചു വർഷം മുമ്പു വരെ പർദ്ദയണിഞ്ഞ മുസ്ലീം സ്ത്രീകളെ ഞങ്ങളുടെ നാട്ടിൽ കാണാനാവുമായിരുന്നില്ല. അവരൊക്കെ സാരിയും മാക്സിയും ചുരിദാറുമൊക്കെയാണ് ധരിച്ചിരുന്നത്. പ്രായമായവർ കൈത്തണ്ടവരെയെത്തുന്ന ഒരു തരം ജാക്കറ്റ് ( മാച്ചിയെന്നോ മറ്റോ ആണെന്നു തോന്നുന്നു പേര് ) മിക്കവരും തട്ടം ധരിക്കുകയോ സാരിത്തലപ്പ് തല വഴി മൂടുകയോ ഒക്കെ ചെയ്തിരുന്നു.
ഇപ്പോൾ നാട്ടിൽ ചില മുസ്ലീം സ്ത്രീകൾ ( ഒരു ന്യൂനപക്ഷം മാത്രം ) പർദ്ദ ധരിച്ചു കാണുമ്പോൾ , വ്യക്തിപരമായി അവർക്കതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് യാതൊരു സംശയത്തിനുമിടയില്ലാതെ അംഗീകരിക്കുമ്പോഴും എനിക്കുണ്ടാകുന്ന അസ്വസ്ഥത എന്തുകൊണ്ടാണ് എന്ന അന്വേഷണമാണ് ഈ കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്.
1. പർദ്ദ ധരിക്കുന്നത് വളരെ പ്രകടമായ ഒരു മതാഭിമുഖ്യമായാണ് തോന്നാറ്. ( ഇതേ പ്രകടനാത്മകതകൾ ഇതര മതവിഭാഗങ്ങളിലും ശക്തമാവുന്നതായി ബോധ്യമുണ്ട്. അതേ കുറിച്ച് പിന്നെ പറയാം ) ഇതുവരെയില്ലാതിരുന്നത് എന്തിന് പുതുതായി തുടങ്ങണം, അതിനു മാത്രം ഞങ്ങളുടെ നാട്ടിലും ഇസ്ലാമിലും എന്താണു പുതുതായി സംഭവിച്ചത് എന്ന ചോദ്യം മനസ്സിലുയരുന്നു. അത് തങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വബോധം നൽകുന്നു എന്ന് ചില പർദ്ദധാരിണികൾ പറഞ്ഞു കേട്ടിട്ടുണ്ട്. അതുകേൾക്കുന്നതോടെ കുറ്റബോധമോ പ്രതിഷേധമോ ഒക്കെയടങ്ങിയ ഒരു വികാരം മനസ്സിലുയരും. – ഞാനടക്കമുള്ള നാട്ടിലെ അന്യമത പുരുഷന്മാർ നിങ്ങൾക്കു മാത്രം അരക്ഷിതത്വബോധം ഉണ്ടാവുന്ന രീതിയിൽ ഒന്നും പെരുമാറിയിട്ടില്ലല്ലോ എന്ന ചോദ്യവും.( നാട്ടിലെ പുരുഷന്മാരെല്ലാം മര്യാദാരാമന്മാരാണ് എന്ന അഭിപ്രായം ഇല്ല എന്നുകൂടി പറയട്ടെ. പക്ഷേ മുസ്ലീം സ്ത്രീകളെ മാത്രം തിരഞ്ഞു പിടിച്ച് അസഭ്യം പറയുകയോ ഉപദ്രവിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നവർ ഇല്ലെന്നു തന്നെ പറയാം) ഇടയിൽ മതിലുകളില്ലാത്ത, പരസ്പരം സ്നേഹബന്ധങ്ങൾ പുലർത്തുന്ന രണ്ടു വീടുകൾക്കിടയിൽ , നാട്ടിൽ മോഷണം പെരുകുകയാണ് എന്ന കാരണം നിരത്തി ഒരു വീട്ടുകാർ പൊടുന്നന്നെ ഒരു മതിൽ പണിതുയർത്തുമ്പോൾ മറ്റേ വീട്ടുകാർക്കുണ്ടാവുന്ന ഒരുതരം അസ്വസ്ഥതയുണ്ടല്ലോ – മൊത്തത്തിൽ ഈ വികാരത്തെ അതിനോടു താരതമ്യപ്പെടുത്താം.
2. ‘പർദ്ദയാണ് ഏറ്റവും സുരക്ഷിതമായ വസ്ത്രം – അത് ധരിക്കുമ്പോഴാണ് കാണുന്ന പുരുഷനു കാമചോദനയുണ്ടാവാത്തതും ശല്യം ചെയ്യാത്തതും ’ എന്ന വാദം പരോക്ഷമായി, എല്ലാ പുരുഷന്മാരെയും അത് ധരിക്കാത്ത സ്ത്രീകളെയും അവഹേളിക്കുന്നണ്ട് - പർദ്ദയില്ലാത്ത സ്ത്രീകളെ കാണുമ്പോഴെല്ലാം വികാരം നിയന്ത്രിക്കാൻ കഴിയാത്ത നികൃഷ്ടരാണ് പുരുഷന്മാർ എന്നും അതറിഞ്ഞിട്ടും മനപ്പൂർവ്വം അവനു കാമചോദനയുണ്ടാക്കാൻ വേണ്ടി പർദ്ദ ധരിക്കാതെ നടക്കുന്നവരാണ് അന്യസ്ത്രീകൾ എന്നുമാണല്ലോ ആ വാദത്തിന്റെ പരോക്ഷ സൂചന. അതുകൊണ്ടു തന്നെ പർദ്ദാവാദികൾ ‘എനിക്കതാണിഷ്ടം. എനിക്കതിനുള്ള അവകാശമുണ്ടല്ലോ’ എന്നു മാത്രമാണ് അഭിപ്രായപ്പെടേണ്ടത് എന്നു ചിന്തിക്കുന്നു.
3. ഇതു പോലെ തന്നെയാണ് മുഖം മറച്ച് സമൂഹത്തിൽ പ്രത്യക്ഷപ്പെടുന്നതും. അത് മറ്റുള്ള മനുഷ്യരുടെ, അന്യരെ തിരിച്ചറിയുക എന്ന അവകാശത്തിന്മേലുള്ള കടന്നു കയറ്റമാണ്. അതൊരു മനുഷ്യാവകാശമായി തോന്നാത്തവരുണ്ടെങ്കിൽ അവർക്കത് തോന്നാത്തത്, എല്ലാവരും മുഖം മറച്ചു നടന്ന് സ്വസ്ഥമായി ജീവിക്കുന്ന ഒരു സമൂഹം ലോകത്തെവിടെയുമില്ലാത്തതുകൊണ്ടാണ്; അങ്ങനെ ഒരു സമൂഹത്തിൽ ജീവിച്ച് അനുഭവമോ അങ്ങനെ ഒരു സങ്കല്പമോ പോലും ബുദ്ധിയിൽ ഇല്ലാത്തതുകൊണ്ടാണ്.
4. പർദ്ദ, പൊടിക്കാറ്റും ചൂടും തണുപ്പുമെല്ലാം അനുഭവപ്പെടുന്ന സ്ഥലത്തിനു മാത്രം അനുയോജ്യമാണ്, മറ്റൊരിടത്തും വേണ്ടതല്ല എന്നൊരു വാദം ആദ്യകാലത്ത് മനസ്സിലുണ്ടായിരുന്നു. പക്ഷേ അത് അടിസ്ഥാനമില്ലാത്തതാണ് എന്നു തിരിച്ചറിയുന്നു. അങ്ങനെയാണെങ്കിൽ പാന്റും ഷർട്ടും ചുരിദാറും നൈറ്റിയും സാരിയുമൊക്കെ കേരളത്തിനു അനുയോജ്യമായ വസ്ത്രമല്ലല്ലോ. എന്നിട്ടും കാലക്രമേണ കേരള സമൂഹം അത് സ്വീകരിച്ചു. ഇവയൊക്കെ പ്രചാരമായി വന്നിരുന്ന കാലത്ത് ജാതിമതഭേദമന്യേ യാഥാസ്ഥിതകരുടെ എതിർപ്പ് നേരിട്ടിട്ടുമുണ്ട്. ഒരു പക്ഷേ പർദ്ദയും സ്വീകരിക്കപ്പെട്ടേക്കാം. പർദ്ദാധാരിണികളെ കുട്ടിക്കാലം തൊട്ടേ പരിചയമുള്ളവർക്ക് അത് അസ്വാഭാവികമായി അനുഭവപ്പെടുന്നുണ്ടാവില്ലായിരിക്കും. ഒരിക്കൽ, ജാതിമതഭേദമന്യേ സ്വീകരിക്കപ്പെടുന്ന സ്വാഭാവിക വസ്ത്രമായി മാറിയേക്കാം. അന്നും മതത്തിന്റെ മതിലുകൾക്ക് മീതെ സ്നേഹം പങ്കു വെക്കുന്നത് മനുഷ്യർ തുടരുകയും ചെയ്തേക്കാം. പക്ഷേ എന്റെ അസ്വസ്ഥത മാറുന്നില്ല. നാളെ എന്നെ കാണുമ്പോൾ, എന്റെ സുഹൃത്തിന്റെ ഉമ്മ തല വഴി തട്ടം വലിച്ചിട്ടേക്കുമോ എന്ന ഭയം തിരി നീട്ടുന്നു - എന്റെ അമ്മയും അവന്റെ ഉമ്മയും ഞങ്ങൾക്ക് അമ്മമാരാണല്ലോ എന്നുള്ളതുകൊണ്ട്.