Monday, December 12, 2016

ജനഗണമന


1. ജനഗണമനയ്ക്ക്, ത്രിവർണ്ണ പതാകയ്ക്ക് ഒക്കെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ അണിനിരക്കുന്നവരെ ഐക്യപ്പെടുത്തുന്നതിൽ പങ്കുണ്ടായിരുന്നു എന്നുള്ളത് സത്യമാണ്. അങ്ങനെ അണി നിരന്നവർ, തങ്ങളുടേ രാജ്യത്തിനു സ്വന്തമായി ഉണ്ടാകാൻ പോകുന്ന പതാകയും ദേശീയഗാനവും എന്ന നിലയിൽ ബ്രിട്ടീഷ് ആധിപത്യത്തെ ചെറുക്കാൻ വൈകാരികമായി തന്നെ അതെല്ലാം കണ്ടിരിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്തിട്ടുണ്ട് എന്നുള്ളതും യാഥാർത്ഥ്യമാണ്.

വിവിധ നാനാത്വങ്ങൾ ഇന്നും പുലർത്തുന്ന ഇന്ത്യൻ ജനതയ്ക്ക് അവരെ ഐക്യപ്പെടുത്തുന്ന ചില ദേശീയതാ ബോധങ്ങൾ (ബിംബങ്ങൾ?) ആവശ്യമുണ്ട് എന്നുള്ളതുകൊണ്ട്, കാലോചിതമായി ഇങ്ങനെ ചിലത് തുടർന്നു പോരുന്നതിൽ തെറ്റും കാണുന്നില്ല.

പക്ഷേ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെടുത്തി, സമരം ചെയ്തവരെ വിസ്മരിച്ചു കൊണ്ട് 'ജനഗണമന' പോലുള്ള ചില ബിംബങ്ങളെ ദിവ്യമായി ഉയർത്തി പ്രതിഷ്ഠിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. വിവിധ ധാരകളും വൈവിധ്യങ്ങളും ദീർഘകാല ചരിത്രവുമുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമരത്തോട് ചെയ്യുന്ന കടുത്ത അനീതിയാകും അത്. സ്വാതന്ത്ര്യസമരചരിത്രത്തിൽ ഇടമില്ലാത്ത ചില കൂട്ടരുടെ ഗൂഡോദ്ദേശം തന്നെ അതാണെന്നും വ്യക്തമാണല്ലോ. രക്തസാക്ഷി മണ്ഡപത്തെ ബിംബമായി ആരാധിക്കുകയും രക്തസാക്ഷികളെ മറന്നു പോവുകയും ചെയ്യുന്ന അപകടം അവിടെ സംഭവിച്ചേക്കാം. അതുണ്ടാവരുത്. .

ഉപ്പു സത്യാഗ്രഹത്തിൽ ഉപ്പു കുറുക്കി സമരം ചെയ്തതിന് ധാരാളം സമരസേനാനികൾ മർദ്ദനമേൽക്കുകയും കൊല്ലപ്പെടുകയും ചെയ്തിട്ടും ഉപ്പിന് നാം ദിവ്യത്വം കൽപ്പിക്കുന്നില്ലല്ലോ. പകരം അത് ചെയ്തവരെയാണ് നാം ഓർക്കുന്നതും ആദരിക്കുന്നതും. അതാണ് ചരിത്രത്തോടു ചെയ്യുന്ന ശരിയും.

2. എനിക്ക് ബിജോയ് ഇമ്മാനുവൽ കേസിൽ സുപ്രീം കോടതി മുമ്പ് സ്വീകരിച്ച നിലപാടിനോടാണ് യോജിപ്പ്. അവിടെ കോടതി മതസഹിഷ്ണുതയെ കുറിച്ചാണ് പറയുന്നത്. ടാഗോർ, 'ജനഗണമന' യിൽ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്ന ഒരു ദൈവത്തെ സങ്കല്പിക്കുന്നുണ്ട്. എന്നാൽ ഹിന്ദു - ചാർവാക മാർഗ്ഗം/ബുദ്ധമതം ( ഭരണഘടന, അവിശ്വാസിക്ക് പ്രത്യേക സ്വാതന്ത്ര്യമൊന്നും എടുത്തു പറഞ്ഞിട്ടുള്ളതായി അറിവില്ലാത്തതുകൊണ്ടാണ് ബുദ്ധമതത്തെ/ചാർവാക മാർഗ്ഗത്തെ കൂട്ടു പിടിച്ചത് ) പിന്തുടരുന്ന ഒരാൾക്ക് ഈ ദൈവസങ്കല്പത്തോട് യോജിപ്പുണ്ടാവില്ല. അതുകൊണ്ടു തന്നെ ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശം അനുവദിച്ചു കൊണ്ട്, 'നിർബന്ധ ബഹുമാനിപ്പിക്കൽ' റദ്ദാക്കുകയാണ് വേണ്ടത് എന്നാണ് എന്റെ നിലപാട്.

ബിജോയ് ഇമ്മാനുവൽ കേസ് വിക്കി ലിങ്ക്  >>
ബിജോയ് ഇമ്മാനുവൽ

സ്വത്വം

തൃശ്ശൂർക്കാരൻ, മലയാളി, ഇന്ത്യാക്കാരൻ, ഏഷ്യാക്കാരൻ, ഭൂവാസി, പ്രപഞ്ചവാസി, സസ്തനി, ദൈവവിശ്വാസി, മതവിശ്വാസി, യുക്തിവാദി, ഇടത്തരക്കാരൻ, ദരിദ്രൻ, ശമ്പളക്കാരൻ, ജീവിതശൈലീ രോഗമുള്ളവൻ, ഇങ്ങനെയിങ്ങനെ പലർക്കും
അനേകമനേകം 'സ്വത്വ'ങ്ങൾ ഉണ്ട്.. പലയിടത്തും പലതും പറയേണ്ടിയും ഉപയോഗിക്കേണ്ടിയും അറിയിക്കേണ്ടിയും വരുന്നു. എന്നാൽ ഒരിടത്ത് 'മലയാളി' എന്ന 'സ്വത്വം' പ്രസക്തമാവുമ്പോൾ മറ്റൊരിടത്ത് 'എ പോസീറ്റീവ് ബ്ലഡ്ഡുകാരൻ എന്ന 'സ്വത്വ'വും , പിന്നെയൊരിടത്ത് 'വിവാഹിതൻ' എന്ന സ്വത്വവും പ്രസക്തമായി വരും. ഇനിയൊരിടത്ത് 'വരുമാന നികുതി അടക്കുന്നവൻ' എന്ന 'സ്വത്വ'വും പിന്നെയൊരിടത്ത് ''ചുരിദാർ ഇടുന്നവൾ' എന്ന 'സ്വത്വ'വും പ്രസക്തമായേക്കാം. ഇങ്ങനെ പലയിടത്ത് പല തലങ്ങളിൽ സ്വത്വങ്ങളുടെ വൈവിധ്യമാർന്ന പ്രയോഗങ്ങളും മറ്റൊരിടത്ത് പല തലത്തിൽ, സമയങ്ങളിൽ സ്വത്വത്തിന്റെ ഏകത്വവും സാധ്യമാവുന്നു. പലതും താൽക്കാലികമായി രൂപപ്പെടുന്നതും മിനിറ്റുകളുടെ ആയുസ്സുള്ളതുമാവുമ്പോൾ ചിലത് നൂറ്റാണ്ടുകളിലൂടേ കടന്നു പോകുന്നു. ആവശ്യത്തിന്റെ അടിസ്ഥാനത്തിനനുസരിച്ച് അതുവരെയില്ലാത്ത പലതും പുതുതായി രൂപപ്പെടുന്നു. മറ്റ് ചിലത് അപ്രസക്തമാവുമ്പോൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടോ അല്ലാതെയോ അപ്രത്യക്ഷമാവുന്നു.

ഏതെങ്കിലും ഒരു സ്വത്വം പുലർത്തുന്നു/പേറുന്നു എന്നതിന്റെ പേരിൽ ഒരാൾ / ഒരു സമൂഹം മറ്റുള്ളവരിൽ നിന്ന് ചൂഷണം നേരിടുമ്പോൾ അതേ സ്വത്വം പുലർത്തി കൊണ്ടു തന്നെ ചൂഷകനെ അതിനു മുകളിൽ ചൂഷിതനും ചൂഷകനും ഒരുമിച്ചു വരുന്ന സ്വത്വത്തെ ഓർമ്മിപ്പിച്ചു കൊണ്ട് പോരാട്ടങ്ങൾ ഉണ്ടാവുന്നു, ചൂഷകൻ പോരാട്ടം അതംഗീകരിച്ചു കൊണ്ടു പിൻവാങ്ങിയാൽ, അതിന്റെ പേരിലുള്ള ചൂഷണം പൂർണ്ണമായി അവസാനിച്ചാൽ, താഴെയുള്ള സത്വം പതിയെ ഇല്ലാതാവുകയോ അപ്രസക്തമാവുകയോ ചെയ്യുകയും മുകൾത്തട്ടിലെ സത്വം നിലനിൽക്കുകയും ചെയ്യുന്നു. ആ സത്വം മറ്റൊരു തരത്തിലുള്ള ചൂഷണത്തിനു കാരണമാകുന്നുണ്ടെങ്കിൽ മറ്റൊരു പോരാട്ടം ജനിക്കുന്നു/തുടരുന്നു..


എന്നാൽ, ഇതിൽ താഴെത്തട്ടിലുള്ള/സങ്കുചിതമായ ഏതെങ്കിലും ഒരു സ്വത്വബോധത്തോടു മാത്രം കടുത്ത ആഭിമുഖ്യം പുലർത്തുകയും മറ്റെല്ലാം നിരാകരിക്കുകയും ചെയ്യുന്ന ഒരാൾ ഒരു സ്വന്തന്ത്ര സമൂഹത്തിൽ, മനുഷ്യർ തമ്മിലുള്ള സ്വതന്ത്രമായും പല തലത്തിലും നടക്കേണ്ടുന്ന 'സ്വത്വപരമായ' കൊടുക്കൽ വാങ്ങലുകൾക്കും സംഘം ചേരലുകൾക്കും വിഘാതമാവുകയും മിക്കപ്പോഴും ഒരു തലത്തിലും സമൂഹത്തിന്റെ ഏകത്വം സാധ്യാമാവാത്ത രീതിയിൽ അപകടകാരിയായി തീരുകയും ചെയ്യുന്നു.

അതുകൊണ്ട്, പോരാട്ടങ്ങൾ വേണ്ടത് സ്വത്വങ്ങളെ ഇല്ലാതാക്കാനോ നിരാകരിക്കാനോ അല്ല, , സ്വത്വങ്ങൾ ചൂഷണത്തിനു വേണ്ടി വിനിയോഗപ്പെടുത്തുന്നതിനെതിരെയാണ്. താഴെത്തട്ടിലുള്ള/സങ്കുചിതമായ ഏതെങ്കിലും ഒരു സ്വത്വബോധത്തിൽ മാത്രം അഭിരമിക്കുന്നതിനെതിരെയും അങ്ങനെ ഒതുക്കി നിർത്തുന്നതിനെതിരെയുമാണ്.

കറുത്തവന്റേയും ഇരുണ്ടവന്റേയും നിറം ഇല്ലാതാക്കി വെളുത്തവനൊപ്പമെത്തിക്കാനാവില്ല. കറുത്തവനും ഇരുണ്ടവനും വെളുത്തവനും മനുഷ്യനാണ് എന്ന മറ്റൊരു സ്വത്വം പകർന്നു കൊണ്ടേ അതു സാധ്യമാവൂ. വെളുത്തവനിലെ അവസാന മനുഷ്യനും തന്റെ നിറത്തിന്റെ അടിസ്ഥാനത്തിലുള്ള ചൂഷണം അവസാനിപ്പിക്കുമ്പോൾ, ആ നിറം കൊണ്ടുമാത്രം താൻ മറ്റുള്ളവരേക്കാൾ ശ്രേഷ്ഠനാണ് എന്ന ചിന്ത അവസാനിപ്പിക്കുമ്പോൾ നിറത്തിന്റെ അടിസ്ഥാനത്തിലുള്ള സ്വത്വം അവസാനിക്കുകയോ അപ്രസക്തമാവുകയോ ചെയ്യുകയും മനുഷ്യൻ എന്ന സ്വത്വം മാത്രം പ്രസക്തമാവുകയും ചെയ്യുന്നു.