Sunday, April 02, 2017

മദ്യപാന ചിന്തകൾ - 2

മലയാളികൾക്ക് നല്ല ഒരു മദ്യപാന സംസ്ക്കാരമില്ല. എന്തിന്, ഭക്ഷ്യസംസ്ക്കാരം പോലുമില്ല. ഇതു രണ്ടും പരമാവധി കഴിക്കുക എന്ന പ്രാകൃതമായ ചിന്തയാണ് പൊതുവേ മലയാളിയെ നയിക്കുന്നത്. ഒരു പക്ഷേ പട്ടിണിയും ക്ഷാമവും നിറഞ്ഞ ഒരു ഭൂതകാലം ഭക്ഷണത്തോടുള്ള ആർത്തി കേരളീയരിൽ സൃഷ്ടിച്ചിട്ടുണ്ടാവാം.

പക്ഷേ മദ്യത്തോട് എന്തിനിത്ര അഭിനിവേശം ? മദ്യപിക്കുന്നത് ഒരു കൗമാരക്കാരൻ യുവാവായി മാറുന്നതിന്റെ ലക്ഷണമായി എന്തുകൊണ്ട് ചെറുപ്പക്കാർ സ്വീകരിക്കുന്നു ?

ലോകത്തിൽ എമ്പാടും മദ്യം സുലഭമാണെന്ന് ലോകം കണ്ടിട്ടുള്ള പലരും പറയുന്നു. പക്ഷേ മലയാളികളോളം മദ്യപാനാസക്തിയും അതുമൂലമുള്ള ആരോഗ്യ, കുടുംബ,സാമൂഹ്യ, പ്രശ്നങ്ങളുള്ള ഒരു സമൂഹം എന്തുകൊണ്ട് ലോകത്തിൽ മറ്റൊരിടത്തും കാണാതെ പോകുന്നു ? (അഥവാ ഉണ്ടെങ്കിൽ തന്നെ അതൊരു നല്ല ഉദാഹരണമല്ലല്ലോ) ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താതെ മദ്യം സുലഭമാക്കിയാൽ അത് പ്രശ്നങ്ങൾക്കുള്ള ഉത്തരമാകുന്നതെങ്ങനെയാണ് ?

വീര്യം കൂടിയ മദ്യം നിരോധിക്കുക, വീര്യം കുറഞ്ഞവ ലഭ്യമാക്കുക എന്നീ നടപടികൾ ഇത്തരം ഒരു സമൂഹത്തിൽ അനിവാര്യമാണ് എന്നാണ് എന്റെ തോന്നൽ. ഒപ്പം മദ്യപാനാസാക്തി കുറച്ചു കൊണ്ടുവരുന്നതിനുള്ള ആത്മാർത്ഥമായ ശ്രമങ്ങളും വേണം. അതുകൊണ്ടു തന്നെ ബാറുകൾക്ക് പകരം ബീയർ, വൈൻ പാർലറുകൾ എന്നിവ സ്വീകാര്യമായ നിലപാടായി തോന്നിയിരുന്നു.

പക്ഷേ സുപ്രീം കോടതിവിധി പ്രായോഗീകമാണെന്ന് ഞാൻ കരുതുന്നില്ല. മദ്യം കഴിച്ച് ശീലമുള്ളവർ അതെവിടെയായാലും തേടി പോകും. സർക്കാർ അത് നേരായ മാർഗ്ഗത്തിലൂടെ ലഭ്യമാക്കിയില്ലെങ്കിൽ അവർ വളഞ്ഞ മാർഗ്ഗങ്ങൾ തേടും. അവരെ ചൂഷണം ചെയ്യുന്ന വ്യാജമദ്യമാഫിയ ഉയർന്നു വരും. മാഫിയയുടെ ലക്ഷ്യം പണമായതുകൊണ്ട്, ഏറ്റവും മോശപ്പെട്ട വസ്തുക്കൾക്കൊണ്ട്, ഏറ്റവും വീര്യം കൂടിയ മദ്യം അവർ നിർമ്മിക്കും, വിൽക്കും.മദ്യപാനിയുടെ ആരോഗ്യം ഒന്നുകൂടി തകരാറിലാവും. ഹൈവേ വഴിയോരങ്ങളിൽ, മദ്യപാനിക്കും വിൽക്കുന്നവനും അറിയാവുന്ന പ്രത്യേക അടയാളങ്ങൾ/ആളുകൾ വഴി വ്യാജമദ്യം സുലഭമായി വിൽക്കപ്പെടും. അത് നേരിടാൻ സംസ്ഥാനങ്ങളിലെ പോലീസ്, എക്സൈസ് സംവിധാനങ്ങൾ അപര്യാപ്തമാവും. വ്യാജമദ്യദുരന്തങ്ങൾ ഉണ്ടാവും.

ഈ കാര്യത്തിൽ ക്രിസ്തീയസഭയുടെ നിലപാട് ആത്മാർത്ഥതയുള്ളതാണെന്ന് തോന്നുന്നില്ല. മദ്യം വിറ്റു കിട്ടുന്ന പണം പള്ളി സംഭാവനയായി സ്വീകരിക്കാതിരിക്കട്ടെ, മതചടങ്ങുകളിൽ നിന്ന് വീഞ്ഞ് ഒഴിവാക്കി പനിനീരോ വെറും വെള്ളമോ ഉൾപ്പെടുത്തട്ടെ. എന്നിട്ട് സഭ മദ്യപാനാസക്തിക്കെതിരെ സംസാരിക്കട്ടെ.

No comments:

Post a Comment