Saturday, June 10, 2017

സംഘപരിവാർ റിക്രൂട്ട്മെന്റ് തന്ത്രങ്ങൾ ; മറ്റു മതമൗലീകവാദികളുടേയും. – 2.

--------------------------------------------------------
സംഘപരിവാർ റിക്രൂട്ട്മെന്റ് തന്ത്രങ്ങൾ ; മറ്റു മതമൗലീകവാദികളുടേയും. – 2.
--------------------------------------------------------

1. വിഗ്രഹത്തിൽ നിന്ന് ഒരു ‘പോസറ്റീവ് എനർജി’ പ്രസരിക്കുന്നുണ്ട്. അത് വിശ്വാസികളുടെ ശരീരത്തിലേക്ക് പ്രവഹിക്കുന്ന പാത സുഗമമാവാനാണ് ചെരിപ്പ് ഇടാതെ ക്ഷേത്രത്തിൽ പ്രവേശിക്കണമെന്ന് നിഷ്ക്കർഷിക്കുന്നത്.

2. ഇന്ത്യയിലെ മഹാശിവക്ഷേത്രങ്ങളെല്ലാം ഭൂപടത്തിൽ നേർരേഖയിലാണ് സ്ഥിതി ചെയ്യുന്നത്.

3. ഭൂമി ഉരുണ്ടതാണെന്ന് ഖുറാനിൽ പറയുന്നുണ്ട്.

4. ക-അബ സ്ഥിതി ചെയ്യുന്നത് ഭൂമിയുടെ കേന്ദ്രത്തിലാണ്.

5. പുരോഹിതർ/ധ്യാനഗുരുക്കൾ നടത്തുന്ന രോഗശാന്തിധ്യാനത്തിലൂടെ വിശ്വാസികളുടെ മുട്ടുവേദന തൊട്ട് കാൻസർ വരെ  മാറ്റിയെടുക്കാം.

ഇതൊക്കെ ഫേസ്ബുക്കിലും വാട്ട്സാപ്പിലുമായി പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പ്രസ്താവനകളുടെ ഏതാനും സാമ്പിളുകൾ മാത്രമാണ്. ഇത്തരം പ്രചരണങ്ങൾക്ക് എന്തുകൊണ്ട് സ്വീകാര്യത കിട്ടുന്നു, ആരൊക്കെയാണിതിന്റെ പുറകിൽ എന്ന ചിന്ത പങ്കു വെക്കുന്നു.

1. തന്റെ ബുദ്ധിയും അനുഭവങ്ങളും വച്ച് ‘യുക്തി’പൂർവ്വം തീരുമാനമെടുക്കുകയും, എല്ലാ തീരുമാനങ്ങളും താൻ അങ്ങനെ എടുത്തതാണെന്ന് വിശ്വസിക്കാനിഷ്ടപ്പെടുകയും ചെയ്യുന്നവരാണ് മനുഷ്യൻ. അടിസ്ഥാനപരമായി മനുഷ്യൻ ‘യുക്തി’ജീവിയാണ്. അവൻ തന്റെ ‘ആരാധനാമൂർത്തി’കളെ രൂപപ്പെടുത്തിയതും ഈ ‘യുക്തി’ വെച്ചായിരിക്കണം. തന്റെ ഇച്ഛയ്ക്ക് വഴങ്ങാത്ത, പ്രവചനാതീതമായ എല്ലാ പ്രതിഭാസങ്ങളേയും ആരാധനാ മൂർത്തികളായി മാറ്റുകയും, അവർക്ക്/അവയ്ക്ക് കാണിക്ക നൽകിയും പുകഴ്കീർത്തികൾ പാടിയും ആടിയും പ്രീതിപ്പെടുത്തി ‘തോഴരാ’ക്കി മാറ്റി തന്റെ തന്നെ വരുതിക്ക് നിർത്താമെന്നും കരുതിയതിനു പിന്നിൽ പ്രവർത്തിച്ചത് അത്തരമൊരു ‘യുക്തി’ തന്നെയായിരിക്കണം.

വിശ്വാസിയായ ഓരോ മനുഷ്യനേയും അവനറിയാതെ തന്നെ നയിക്കുന്നത്, തലമുറകളായി കൈമാറി വന്ന ഇത്തരമൊരു പ്രാകൃതയുക്തിയാണെന്ന ബോധ്യത്തോടെ വേണം അവന്റെ നടപടികളെ പരിശോധിക്കാൻ. ഒരു വിശ്വാസി, ക്ഷേത്രത്തിലോ പള്ളിയിലോ പോകുന്നതും ആരാധനയിൽ ഏർപ്പെടുന്നതും അവൻ ജനിക്കുന്നതിനു മുമ്പേ ആരംഭിക്കുന്ന പ്രക്രിയയാണല്ലോ. അവൻ ജനിച്ച നിമിഷം മുഴുവൻ കേൾക്കുന്നതും അത്തരം ആരാധനാമൂർത്തികളുടെ സ്തുതിഗീതങ്ങൾ തന്നെ. മറ്റേതൊരു മനുഷ്യനെയും വിമർശിക്കാനും ചോദ്യം ചെയ്യാനും മടിക്കാത്ത തന്റെ മാതാപിതാക്കളും സമൂഹവും, ജനനത്തിലും മരണത്തിലും തുടങ്ങി ഏത് സന്തോഷങ്ങളിലും ദു‌:ഖങ്ങളിലും ദുരന്തങ്ങളിലും ഈ സ്തുതിഗീതങ്ങൾ ഭക്തിപുരസ്സരം ആവർത്തിക്കുന്നത് അവൻ കാണുന്നു. ക്രമേണ അവനും അത് പിന്തുടരുന്നു.

എന്നാൽ ജീവിതത്തിൽ താനങ്ങനെ പിന്തുടരുന്ന മറ്റ് വ്യവസ്ഥകൾ - മാതാപിതാക്കളെയും ഇണയേയും മക്കളേയും സംരക്ഷിക്കൽ, പൊതുനിയമങ്ങൾ അനുസരിക്കൽ തുടങ്ങിയവയ്ക്കെല്ലാം യുക്തിപൂർവ്വമായ പിന്തുണ കാണുന്ന അവൻ, ഈ വ്യവസ്ഥയ്ക്ക് – ആരാധനയ്ക്ക്, യുക്തിപൂർവ്വമായ ഉത്തരങ്ങൾ കിട്ടാതെ കുഴങ്ങുന്ന അവസരങ്ങൾ ധാരാളമുണ്ടായിരിക്കും. ഇവിടെയാണ് മതഗ്രന്ഥങ്ങളും മതപ്രചാരകരും പുരോഹിതരും അവനു കൂട്ടിനെത്തുക. ഒന്നാമതായി അവർ പറയുക, ഇതെല്ലാം ‘ദൈവഹിതമാണെന്നും അത് പ്രവചനാതീതമാണെന്നും, ഇപ്പോൾ അനുഭവിക്കുന്നതിനെല്ലാം മറുപടി പരലോകത്ത് ലഭിക്കുമെന്നും പരലോകം/ദൈവലോകം മനുഷ്യർക്ക് ഗോചരമല്ലെ'ന്നുമായിരിക്കും . വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും തെളിവുകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്ന അവരിൽ ഭൂരിഭാഗവും ഈ ഉത്തരം കൊണ്ട് തൃപ്തരാവില്ല. അതുകൊണ്ട്, കൂടുതൽ ‘വിശ്വസനീയമായ’ തെളിവുകൾ അവർക്കു മുമ്പിൽ നിരത്തേണ്ടി വരും. അവിടെയാണ് ഗോപാലകൃഷ്ണനും ശശികലയും സക്കീർനായക്കും യോഹന്നാൻ ബിഷപ്പും എല്ലാം ഇടപെടുന്നതും മുകളിൽ പറഞ്ഞതു പോലുള്ള പ്രസ്താവനകൾ പ്രചരിപ്പിക്കുന്നതും.

2. മനുഷ്യരുടെ ഈ മത/ദൈവവിശ്വാസം സംഘപരിവാറും മറ്റ് മതമൗലികവാദികളും എങ്ങനെയാണ് ഉപയോഗപ്പെടുത്തുക എന്നു നോക്കാം.

ആദ്യം, മേല്പറഞ്ഞ രീതിയിലുള്ള പ്രസ്താവനകൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയും ( ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെയും )    നിരുപദ്രവകരമെന്ന്  കരുതപ്പെടുന്ന ഭക്തിപ്രഭാഷണങ്ങളിലൂടെയും പുറത്തു വിടുകയാണ് ആദ്യം ചെയ്യുക. അത്തരത്തിലുള്ള പ്രസ്താവനകൾ കാണുന്ന/കേൾക്കുന്ന, അതാത് മതവിഭാഗത്തിൽപ്പെട്ട ആളെ, തന്റെ വിശ്വാസത്തിനു ‘യുക്തി’ പകരുന്ന ഒന്നായതുകൊണ്ട് അത് സന്തോഷിപ്പിക്കാതിരിക്കില്ല. അയാൾ/അവൾ അത് പങ്കു വെക്കും. അതേ മതവിശ്വാസത്തിൽപ്പെട്ട മറ്റു പലരേയും അത് സന്തോഷിപ്പിക്കും, അവരും ലൈക്ക് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യും. മറ്റൊരു മതവിശ്വാസിയോ യുക്തി/നിരീശ്വരവാദിയോ അതിലെ ‘യുക്തി’ കമന്റിലൂടെ ചോദ്യം ചെയ്യുമ്പോൾ, മൗലീകവാദികൾക്ക് പ്രചരണത്തിനുള്ള അടുത്ത അവസരം തുറന്നു കിട്ടുകയായി.

എന്തുകൊണ്ടെന്നാൽ, ഷെയർ ചെയ്യപ്പെട്ട പ്രസ്താവനയിലെ ‘യുക്തി’ ക്ക് വേണ്ടത്ര തെളിവ് അവന്റെ/അവളുടെ പക്കൽ ഉണ്ടാവുകയില്ല, തന്നെ ആനന്ദിപ്പിക്കുന്ന ഒന്നായതുകൊണ്ട്, ആ പ്രസ്താവന ആദ്യം കണ്ടപ്പോൾ അവൻ അങ്ങനെ സ്വയം ചോദിക്കുകയുമുണ്ടായിട്ടുണ്ടാവില്ല. ( ഉദാഹരണത്തിന്, വിഗ്രഹം – കൽക്കഷണം മാത്രമല്ലേ ?, വിഗ്രഹത്തിൽ നിന്ന് ‘പോസറ്റീവ് എനർജി പ്രസരിക്കുന്നതിനുള്ള ശാസ്ത്രീയമായ തെളിവ് ? ). സ്വാഭാവികമായും, അവൻ ആ പോസ്റ്റ് ഷെയർ ചെയ്തയാളെ തേടിപ്പോകുന്നു, മിക്കപ്പോഴും അതവനെ അത്തരക്കാർ ധാരാളാമുള്ള മറ്റൊരു ‘ഗ്രൂപ്പിലേക്ക്’ നയിക്കുന്നു. അവിടെ അത്തരം ചർച്ചകൾ നടക്കുകയും, മേല്പറഞ്ഞ ചോദ്യത്തിനുള്ള ‘യുക്തിപരവും ശാസ്ത്രപരവുമായ തെളിവുകൾ' മുൻപേ ലഭിച്ചതായും കാണുന്നു, അത്തരം ‘അറിവുകൾ’ പങ്കു വെച്ച ‘വിശ്വാസിശാസ്ത്രജ്ഞ’രെ പരിചയപ്പെടാനും അവസരം ലഭിക്കുന്നു. അവന് ആ ഗ്രൂപ്പിനോട് ആദരവു തോന്നുന്നു. അവിടെ നിന്ന് ലഭിച്ച മറുപടി ( ഉദാ : പൂജയിലൂടെ ലഭിക്കുന്ന ‘ഊർജ്ജം’, ഡൗസർ ദണ്ഢുകൾ, കിർലിയൻ ഫോട്ടോഗ്രാഫി) അവൻ തനിക്കു ചോദ്യം ചെയ്തവന് ഉത്തരമായി നൽകുന്നു. അവൻ അതിന്റെ ശാസ്ത്രീയത/ആധികാരികത ചോദ്യം ചെയ്യുമ്പോൾ, വിശ്വാസി വീണ്ടും പഴയ ഗ്രൂപ്പിലേക്ക് വരുന്നു.

 ‘ശാസ്ത്രത്തിൽ’ അങ്ങനെ പല ശാഖകളും സിദ്ധാന്തങ്ങളും നിലവിലുണ്ടെന്നും’ ,‘ അവൻ അന്യമതമൗലീകവാദിയാണ്,’ ‘അവനോടു തർക്കിച്ച് സമയം പാഴാക്കരുത്’ തുടങ്ങിയ മറുപടികളും ലഭിക്കുന്നു. കൂടുതൽ പഠിക്കുന്നതിനേക്കാൾ തന്റെ വിശ്വാസം ‘യുക്തിപൂർവ്വം’ നിലനിർത്താൻ നല്ലത് ഈ ‘വിശ്വാസിശാസ്ത്രജ്ഞരെ’ വിശ്വസിക്കുകയാണ് എന്ന് അവന്/അവൾക്ക് ബോധ്യപ്പെടുന്നു. അവരെ അനുസരിക്കുന്നു. എന്നു മാത്രമല്ല, തന്റെ ‘വിശ്വാസയുക്തി’യെ പിന്തുണയ്ക്കുന്ന അനേകം പോസ്റ്റുകൾ അവനാ ഗ്രൂപ്പിൽ കാണുന്നു, ആ ഗ്രൂപ്പും അതിലുള്ളവരും അവനു പ്രിയപ്പെട്ടതാവുന്നു. ആ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയ ‘രാഷ്ട്രീയവിശ്വാസവും’ അവനു പതിയെ പ്രിയപ്പെട്ടതാവുന്നു. ‘പുരാതനവും മനുഷ്യനന്മയിലധിഷ്ഠിതവും ശാസ്ത്രീയവു’മായ അതിനെ എതിർക്കുന്നവർ/ചോദ്യം ചെയ്യുന്നവർ അവന്റെ ശത്രുക്കളാവുന്നു. അവനൊരു സംഘപരിവാറുകാരൻ/മതമൗലീകവാദിയായി മാറുന്നു.

അന്വേഷണത്വരയുള്ളവനും സക്രിയമാവാൻ ആഗ്രഹമുള്ളവനും ‘കൂടുതൽ കൂടുതൽ അറിയാനും ആഴത്തിൽ പഠിക്കാനും’ അവിടെ നിന്ന് ക്ലോസ്ഡ് ഗ്രൂപ്പുകളിലേക്കും സീക്രട്ട് ഗ്രൂപ്പുകളിലേക്കും യാത്ര തുടരുന്നു. ആ യാത്ര,  മതമൗലീകവാദത്തിലേക്കോ മത /രാഷ്ട്രീയ സംഘർഷത്തിലെ പ്രതിയാകുന്നതുവരേയോ സിറിയയിൽ ആടു മേയ്ക്കുന്നതു വരെയോ അതിനു ശേഷമോ നീണ്ടു പോകുന്നു.

ജാതിയിലും വർണ്ണത്തിലും അധിഷ്ഠിതമായതിനാൽ ഇങ്ങനെയൊരു പ്രക്രിയ ഹിന്ദു മതത്തിൽ കുറച്ചു കാലം മുമ്പു വരെ എളുപ്പമായിരുന്നില്ല. എന്നാൽ ഇന്നത് സാധ്യമാണ്.( അതിനു പല കാരണങ്ങൾ ഉണ്ട്. അത് പിന്നീട് പരിശോധിക്കാം ) ക്ഷേത്രങ്ങളിലേയും ഭക്തജനക്കൂട്ടായ്മകളിലേയും ഭക്തിപ്രഭാഷണങ്ങൾ വഴിയും പുരാണപാരായണങ്ങൾ വഴിയും ഫേസ്ബുക്ക്/വാട്ട്സ്സാപ്പ് ഗ്രൂപ്പുകൾ വഴിയും അത് നടക്കുന്നു. സമാന്തരമായി പള്ളികളിലെ മതപ്രഭാഷണങ്ങളും ധ്യാനകേന്ദ്രങ്ങളും അതിന് വേദിയാവുന്നു. സംഘപരിവാറിനും മതമൗലീകവാദികൾക്കും ചാകര !!

3. ആദ്യം പറഞ്ഞ പ്രസ്താവനകൾ ഒന്നു കൂടി പരിശോധിക്കാം. ഇത്തരം പ്രസ്താവനകൾ പരോക്ഷമായി പറഞ്ഞു വെക്കുന്ന മറ്റൊന്നു കൂടിയുണ്ട്- തങ്ങളുടെ മതസ്ഥർ/വിശ്വാസികൾ ഒഴിച്ച് മറ്റുള്ളവരെല്ലാം തങ്ങൾ പറയുന്ന ഈ ‘സ്വർലോകം’ നേടുന്നതിന് അർഹതയില്ലാത്തവരോ അതിന് തടസ്സം നിൽക്കുന്നവരോ ആണ്, ലോകത്തിന് (തങ്ങളുടെ ? ) ഒന്നാകെ നല്ലതു സംഭവിക്കണമെങ്കിൽ അവർ കൂടി തങ്ങളുടേ മാർഗ്ഗത്തിലേക്കു വരികയോ തങ്ങളുടെ മാർഗ്ഗത്തിൽ നിന്ന് നീക്കം ചെയ്യപ്പെടുകയോ വേണ്ടതുണ്ട്. ഇത്രയും കടന്നു ചിന്തിക്കാൻ, ഈ പ്രസ്താവനകളുടെ ലോകത്തേയ്ക്കു കടന്നു വരുന്ന, മൃദുലമനസ്ക്കനും മനുഷ്യസ്നേഹിയുമായ ഒരാൾ തയ്യാറാവില്ലെന്നത് ശരി തന്നെ.

പക്ഷേ തന്റെ മതത്തിന്റെ 'നന്മകൾ' (?) പകരുന്നതിനേക്കാളുപരി ഓരോ മതമൗലീകവാദിയും ശ്രദ്ധിക്കുക, ഇങ്ങനെ അന്യമതങ്ങളോടുള്ള വെറുപ്പ് വർദ്ധിപ്പിക്കാനായിരിക്കും. ആരൊക്കെയാണ് ശത്രുക്കൾ, അവരെന്തുകൊണ്ട് ശത്രുക്കളാണ് എന്ന് ആവർത്തിച്ചാവർത്തിച്ച് ഓർമ്മിപ്പിക്കാനാണ് സംഘപരിവാർ ശ്രമിച്ചു കൊണ്ടിരിക്കുക. ഈ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിച്ചു കൊണ്ടാണ് ലോകമെങ്ങും മതമൗലീകവാദികളും ഫാസിസ്റ്റുകളും ഭരണം പിടിച്ചെടുത്തിട്ടുള്ളതും അന്യരെ നിഷ്ക്കാസനം ചെയ്തിട്ടുള്ളതും. അവർക്കേറ്റവും പ്രിയപ്പെട്ട തന്ത്രങ്ങളിലൊന്നാണത്.


 ഇത്തരം പ്രസ്താവനകളുടേ നൈരന്തര്യവും, അത്തരം പ്രസ്താവനകളുടെ ഉടമകളുമായുള്ള അടുപ്പവും, ഒരു മനുഷ്യന്റെ മാനസീകാവസ്ഥ അത്തരത്തിൽ മാറ്റിയെടുക്കുക തന്നെ ചെയ്യും. അതുകൊണ്ടാണ് ഇവിടെ മതമൗലീകവാദികൾ അഴിഞ്ഞാടുന്ന ഗ്രൂപ്പുകളും മതവൈരം വളർത്തുന്ന പ്രസ്താവനകളും അന്യമതവിശ്വാസികളെല്ലാം അന്യരാജ്യങ്ങളിലേക്ക് പോകണമെന്ന് ആക്രോശിക്കുന്നവരും 'ഞാൻ തിന്നാത്ത പശുവിറച്ചി നീയും തിന്നരു'തെന്ന് തിട്ടീരുമിറക്കി മനുഷ്യരെ കൊല്ലുന്നവരും  മനുഷ്യർക്കിടയിൽ വന്ന്  സ്വയം പൊട്ടിത്തെറിച്ച് മറ്റുള്ളവരെ കൊന്നൊടുക്കുന്ന മത/രാഷ്ട്രീയവിശ്വാസികളും ഉണ്ടായത്.

4. ‘ക്രിസ്ത്യൻ മതവിശ്വാസികൾ ഇതിൽ നിന്നെല്ലാം മുക്തരും സംയമനത്തോടെ ഇടപെടുന്നവരുമാണല്ലോ’ എന്നു ചോദിക്കുന്നവരുണ്ടാവും. പരിഹാസ്യമായ ചോദ്യങ്ങളുയർത്തുന്നവിധത്തിൽ തങ്ങളുടെ വിശ്വാസം പ്രചരിപ്പിക്കാതിരിക്കുക, അഥവാ അങ്ങനെ ഉയർന്നാൽ തന്നെ നിസ്സംഗത പാലിക്കുക എന്നീ പൊതുബോധ്യങ്ങൾ ക്രിസ്ത്യാനികൾക്കിടയിലുണ്ട്. സ്വന്തം വിശ്വാസത്തെ തുറന്ന പരിശോധനയിൽ നിന്ന് മാറ്റി നിർത്തുന്ന ഈ നിലപാട്, സഹിഷ്ണുതയെക്കാളുപരി, താൻ പ്രകോപിതനായേക്കാവുന്ന വേദികളിൽ നിന്ന് ഒഴിഞ്ഞു പോവുക എന്ന ഒരു ബൗദ്ധികതന്ത്രം മാത്രമാണ്.

അതൊരിക്കലും കൃസ്ത്യാനികൾ മതമൗലീകവാദികളല്ല എന്ന നിഗമനത്തിലെത്താൻ സഹായകമല്ല. സംശയമുണ്ടെങ്കിൽ മതവിശ്വാസിയായ ഒരു ക്രിസ്ത്യാനിയുമായി ഒരു സ്വകാര്യസംവാദം നടത്തിനോക്കുക. പക്ഷേ കായികമായ മതസംഘർഷങ്ങൾ നടക്കുന്ന ഒരിടത്ത്, അതൊരു ഭേദപ്പെട്ട നിലപാട് തന്നെയാണ്. സഭയാണെങ്കിൽ, സാത്താനിറക്കിയ പുതിയ ചീട്ടുകളായ ബിലീവേഴ്സ് ചർച്ചും സ്പിരിറ്റ് ഇൻ ജീസസ്സുമൊക്കെയായി മുട്ടാൻ ആന്തരീകനവീകരണധ്യാനവും ഊട്ടുതിരുനാളുമൊക്കെയായി പുതിയ ചീട്ടുകളിറക്കി ദൈവനാമത്തിൽ വിശുദ്ധയുദ്ധത്തിലുമാണ്.

5. കൗതുകകരമായ മറ്റൊരു നിരീക്ഷണം കൂടി പങ്കു വെച്ചുകൊണ്ട് അവസാനിപ്പിക്കാം. മേല്പറഞ്ഞ
‘ശാസ്ത്ര പ്രസ്താവന’കൾക്കെല്ലാം ( ഇനി വരാൻ പോകുന്നവയ്ക്കും) മതങ്ങളിൽ നിന്ന് പുരാതനമായ ‘തെളിവ്’ ഹാജരാക്കുക ഏറ്റവുമെളുപ്പം ഏതു മതത്തിനായിരിക്കും ? സംശയമില്ല. ഹിന്ദു മതത്തിനു തന്നെ. ജീവോല്പത്തിക്കും പരിണാമത്തിനുമായി ‘ദശാവതാരവും’ വിമാനത്തിന് ‘പുഷ്പകവിമാനവും’ ക്ലോണിങ്ങിന് ‘കൗരവരുടെ ജനനവും’ ആറ്റം ബോബ് മിസൈലിനു ‘ബ്രഹ്മാസ്ത്ര’വും അങ്ങനെ ഉദാഹരിക്കാൻ അനേകമുണ്ടാവുമല്ലോ പുരാണങ്ങളിലും ഇതിഹാസങ്ങളിലും മറ്റ് നാട്ടുകഥകളിലുമായി.

എന്തിന്, മുഷ്ടി ചുരുട്ടി പിടിച്ച് വലതു കൈ നീട്ടി, ഇടതുകാൽ പുറകിലേക്ക് മടക്കി വെച്ചാൻ പറന്നു പോകാൻ കഴിയുന്ന ഹനുമാൻമന്ത്രം വരെ പൗരാണികഹിന്ദുമതത്തിന്റെ കൈയ്യിലുണ്ട്. രഹസ്യം വെളിപ്പെടുമെന്നുള്ളതുകൊണ്ട്, ശാസ്ത്രം അങ്ങനെയൊരു കണ്ടുപിടിത്തം നടത്തിയ ശേഷമേ സംഭവം പുറത്തു വിടുള്ളൂ എന്നു മാത്രം. എന്നു മാത്രമല്ല, ‘അപ്പോ ബ്രഹ്മാവ് സൃഷ്ടി നടത്തിയതോ ? പിന്നീടുള്ള ഹിന്ദുക്കൾ മുഗളന്മാരെയും ബ്രിട്ടീഷുകാരെയുമെല്ലാം ഓടിക്കാൻ ബ്രഹ്മാസ്ത്രം പ്രയോഗിക്കാഞ്ഞതെന്ത്? തുടങ്ങിയ വഷളൻ ചോദ്യങ്ങളൊന്നും ചോദിക്കരുത്. ഞങ്ങൾക്കത് ഇഷ്ടമല്ല, പറഞ്ഞേക്കാം.

മുസ്ലീങ്ങൾക്ക് അകെയൊരു ഖുറാനും പിന്നെ ഏതാനും ചില ഹദീസ്സുകളും മാത്രമുള്ളതുകൊണ്ട് ഇത്രയും സാദ്ധ്യമല്ല. അതുകൊണ്ട് ശ്രദ്ധാപൂർവ്വമാണ് ഇടപെടൽ. ഭൂമി ഉരുണ്ടതാണെന്നും സൂരനെ ചുറ്റുകയാണെന്നുമ്മുള്ള ശാസ്ത്രസിദ്ധാന്തം മുസ്ലീങ്ങൾക്ക് പഥ്യമാണ്. കാരണം, അങ്ങനെ പറഞ്ഞതെന്ന് വ്യാഖ്യാനിക്കാവുന്ന ചിലത് ഖുറാനിലുണ്ടത്രെ. പക്ഷേ പരിണാമത്തെ കുറിച്ചു പറഞ്ഞാൽ അവർ കണ്ടം തുണ്ടം അരിഞ്ഞു കളയും. ഖുറാനിൽ കളിമണ്ണുരുട്ടി ഊതിയാണ് മനുഷ്യനെ സൃഷ്ടീച്ചതെന്ന് എഴുതി വെച്ചിരിക്കുകയല്ലേ, പിന്നെങ്ങനെ പരിണാമം ശാസ്ത്രീയമാവും ?

ക്രിസ്തീയ സഭകൾ ഈ സീനൊക്കെ പണ്ടേ വിട്ടതാണ് . ഗലീലിയോയെ തടവിലിട്ടും ഡാർവിനെ ഭീഷണിപ്പെടുത്തിയും ബ്രൂണോയെ ചുട്ടെരിച്ചും, കുരിശിൽ തറച്ചതിന്റെ മൂന്നാം നാൾ ശാസ്ത്രം ഉയർത്തെഴുന്നേറ്റതു നേരിട്ടു കണ്ട അനുഭവം തന്നെ അവർക്കു ഗുരു. അതുകൊണ്ട് സഭ അത്തരം അവകാശവാദങ്ങൾക്കൊന്നും നിൽക്കാറില്ല. എന്നു മാത്രമല്ല, പണ്ടു ചെയ്ത പാതകങ്ങൾക്ക് മാപ്പു ചോദിക്കുകയും ചെയ്യുന്നു. പുതിയ മാർപ്പാപ്പ വിപ്ലവകരമായ നിലപാടുകൾ സ്വീകരിക്കുന്നു, യേശുവിനെ കണ്ടെത്താൻ ശ്രമിക്കുന്നു. ഇവിടത്തെ ബിഷപ്പുമാർ പല്ലു കടിച്ചിരിക്കുകയാണെന്നതു തന്നെ, അത് സ്വാഗതാർഹമായ നിലപാടാണെന്നുള്ളതിന്റെ തെളിവ്. കാലത്തിനനുസരിച്ച് മാറുക എന്നത് നിലനില്പിന്റെ തന്ത്രമായെങ്കിലും തോന്നുന്നുണ്ടല്ലോ. അത്രയും നല്ലത്.
 Manoj V D Viddiman

ചിത്രത്തിനു കടപ്പാട്.

No comments:

Post a Comment