Friday, November 24, 2017

'കുറുന്തോട്ടിയ്ക്കും വാതം' എന്ന് അതിശയപ്പെടാവുന്ന രീതിയിൽ മാതൃഭൂമി ദിനപത്രത്തിൽ വന്ന ഒരു വാർത്തയാണ്  ഈ കുറിപ്പിനാധാരം.

മെഡിക്കൽ കോളേജിലെ പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗത്തിൽ  ആറു വർഷത്തോളം ജോലി ചെയ്ത പരിചയം വെച്ചാണ് ഇതെഴുതുന്നത്.  നിരീക്ഷണങ്ങളും ചിന്തകളും തികച്ചും വ്യക്തിപരമാണ് എന്ന് ആദ്യമേ ഓർമ്മിപ്പിക്കട്ടെ.

1. ജോലിയുടെ ആധിക്യം മൂലം അമിതമായ  മാനസീകസമ്മർദ്ദം അനുഭവിക്കുന്നവരാണ് മെഡിക്കൽ കോളേജിലെ ഭൂരിഭാഗം  ഡോക്ടർമാരും എന്നു തോന്നിയിട്ടുണ്ട്.  ജനകീയരായ ഡോക്ടർമാരുടെ കാര്യം പറയുകയും വേണ്ട. പറഞ്ഞും കേട്ടും ഇത്തരം  ഡോക്ടർമാരെയാണ്  അതേ വിഭാഗത്തിലെ മറ്റു ഡോക്ടർമാരേക്കാൾ രോഗികളധികവും ആശ്രയിക്കുക.  ചിലരൊക്കെ അത് സമർത്ഥമായി അതിജീവിക്കുന്നതും കണ്ടിട്ടുണ്ട്.  വിഭാഗങ്ങളും വ്യക്തികളും തമ്മിലുള്ള  അപൂർവമായുണ്ടാകുന്ന പടലപ്പിണക്കങ്ങളും  മാനസീകസമ്മർദ്ദമുണ്ടാക്കുന്ന മറ്റൊരു ഘടകമായി തോന്നിയിട്ടുണ്ട്.

2.  കാന്റീനിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഡോക്ടർമാർ തന്നെ പഴംപൊരിയും  ഓംലെറ്റും ബീഫും പൊറോട്ടയുമെല്ലാം കഴിക്കുന്നത് കണ്ട്  ഞാൻ അന്തംവിട്ടിട്ടുണ്ട്. ( എന്റെ ഓർമ്മയിൽ തന്നെ  തൃശ്ശൂർ മെഡിക്കൽ കോളേജിലെ രണ്ടു ഡോക്ടർമാർ ഹൃദയസ്തംഭനം മൂലം മരിച്ചിട്ടുണ്ട്.)   റെഡ്മീറ്റും മുട്ടയും എണ്ണയിൽ പൊരിച്ച പലഹാരങ്ങളുമെല്ലാം കഴിക്കുന്നതാണ്  ജീവിതശൈലീ രോഗങ്ങളുണ്ടാക്കുന്നതെന്ന് അഭിപ്രായപ്പെടുന്ന ഡോക്ടർമാർ തന്നെ എന്തുകൊണ്ട് ഇതു തന്നെ കഴിക്കുന്നു എന്ന ചോദ്യത്തിന് എനിക്ക്  നാല് ഉത്തരങ്ങളാണ്  സ്വയം ലഭിച്ചത് : 

1. ഓരോരുത്തരും തങ്ങൾ പണിയെടുക്കുന്ന മേഖലയിൽ പ്രാവീണ്യമുള്ളവരാണെന്ന് സ്വയം കരുതുന്നതു പോലെ, തങ്ങൾ തങ്ങളുടെ ഭിഷഗ്വരവൃത്തിയും  തങ്ങൾക്കോ സമൂഹത്തിനോ യാതൊരു പ്രശ്നങ്ങളുമില്ലാതെ, മികച്ച പ്രാവീണ്യത്തോടെ ചെയ്തു തീർക്കുന്നുണ്ട് എന്ന് ഡോക്ടർമാർ കരുതുന്നു.  അതുകൊണ്ടു തന്നെ, പ്രത്യേക പരിശോധനകളൊന്നും കൂടാതെ  സ്വന്തം ശരീരവും മനസ്സും  യാതൊരു പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകുന്നുണ്ട് എന്ന അതിരു കടന്ന ആത്മവിശ്വാസം ഡോക്ടർമാരെ നയിക്കുന്നുണ്ട്.

2. തിരക്കു മൂലം  സ്വന്തം ആരോഗ്യത്തെ വിലയിരുത്താനും പരിശോധിക്കാനും മാത്രം വേണ്ടത്രസമയം പല ഡോക്ടർമാർക്കും ജീവനക്കാർക്കും ലഭിക്കുന്നില്ല.

3. തിരക്കുകൾക്കിടയിൽ  ഡോക്ടർമാർക്ക് ആശുപത്രി കാന്റീൻ അല്ലാതെ  മറ്റൊരു ഓപ്ഷൻ ലഭ്യമല്ല.

4. പരിശോധനയിലെ തിരക്കുകൾക്കിടയിൽ ആകെ ആസ്വദിച്ചു ചെയ്യാവുന്ന കാര്യം ഭക്ഷണം കഴിക്കൽ മാത്രമാണ്. അത് സ്വാദിഷ്ടമാക്കാൻ ശ്രമിക്കുന്നു. 

ഈ പ്രശ്നങ്ങൾക്ക്  പരിഹാരമായി തോന്നുന്ന കാര്യങ്ങൾ :

1.  മാനസീകസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള കൗൺസിലിങ്ങ്/മറ്റ് ഉപാധികൾ നൽകണം. ഓരോ ഡിപ്പാർട്ട്മെന്റിനും ഒരു വ്യായാമകേന്ദ്രം തുടങ്ങുകയും ഡോക്ടർമാർ നിർബന്ധമായും ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം.  ഇതിന് ഒരു നിശ്ചിത തുക വാടക ഈടാക്കുന്നതിലും തെറ്റില്ല. വ്യായാമ ഉപകരണങ്ങൾ വാങ്ങാനും അറ്റകുറ്റപ്പണികളും നടത്താനും  മാത്രമേ ഈ തുക ഉപയോഗിക്കാവൂ.  ഡോക്ടർമാരുടേയും ജീവനക്കാരുടേയും ഒരു ഓൺലൈൻ ആരോഗ്യഡയറക്ടറി തയ്യാറാക്കണം ചുരുങ്ങിയത് ആറു മാസം കൂടുമ്പോഴെങ്കിലും എല്ലാവരും നിർബന്ധമായും ആവശ്യമായ ടെസ്റ്റുകൾ നടത്തി ഈ ഡയറക്ടറി അപ് ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം.  എല്ലാ മെഡിക്കൽ കോളേജിലും ഈ സംവിധാനം ആരംഭിക്കുകയാണെങ്കിൽ ജീവനക്കാരൻ/ഡോക്ടർ ട്രാൻസ്ഫർ ആവുമ്പോൾ ഇത് ട്രാൻസ്ഫറായ ഇടത്തേയ്ക്ക് ലഭ്യമാക്കണം. 

2. കാന്റീനു പുറമേയോ കാന്റീനൊപ്പമോ  ഒരു ഫ്രൂട്ട്സ്റ്റാൾ കം ലഘുഭക്ഷണശാല ആരംഭിക്കണം. വിപണിയിൽ ലഭ്യമായ പഴങ്ങൾക്കു പുറമേ വിവിധയിനം വാഴപ്പഴങ്ങൾ, ചക്ക, മാങ്ങ, തുടങ്ങിയ നാടൻപഴവർഗ്ഗങ്ങളും കരിക്കുമെല്ലാം ഇവിടെ ലഭ്യമാക്കണം. കൂടാതെ എണ്ണയിൽ പൊരിക്കാത്ത വിഭവങ്ങളായ അവൽ, അട(അടകൾ തന്നെ പലതരമുണ്ട് ), പുട്ട്-കടല, ഇഡ്ഡലി,  കൊഴുക്കട്ട, എള്ളുണ്ട, അരിയുണ്ട,  കപ്പ, കാച്ചിൽ  പുഴുങ്ങിയത്,  ഗ്രീൻ ടീ തുടങ്ങിയവയും നൽകണം. ലാഭക്കൊതിയില്ലാത്ത, ഈ ആശയം ഉൾക്കൊള്ളുന്ന ഒരു നടത്തിപ്പുകാരനെ കണ്ടുപിടിക്കണം.  ആത്മാർത്ഥതയുള്ള കുടുംബശ്രീ യൂണിറ്റ് വിചാരിച്ചാൽ പറ്റും.

-------------

വാൽക്കഷണം : ഡോക്ടർമാർ മാത്രമല്ല  പല വിഭാഗങ്ങളിലെ സർക്കാർജീവനക്കാരും അമിതമായ മാനസീകസമ്മർദ്ദം അനുഭവിക്കുന്നുണ്ട്. അതുകൊണ്ട്, മേല്പറഞ്ഞവയൊക്കെ അത്തരം സർക്കാർ ജീവനക്കാർക്കും വിഭാഗങ്ങൾക്കും ലഭ്യമാക്കുന്ന കിനാശ്ശേരിയാണെന്റെ സ്വപ്നം.

No comments:

Post a Comment