Tuesday, December 05, 2017

ജയ് ഇന്ത്യൻ ഭരണഘടന

അന്യമതസ്ഥരെ/അന്യവിശ്വാസികളെ തകർക്കണം എന്ന ആഹ്വാനമുള്ള /വ്യാഖ്യാനിക്കാവുന്ന വരികൾ പൊതുവെ ഏതു മതഗ്രന്ഥങ്ങൾ വായിച്ചാലും കണ്ടെത്താൻ പ്രയാസമുണ്ടാവില്ല. അതുപോലെ തന്നെ അന്യമതസ്ഥരോട് പൊരുത്തപ്പെട്ട് ജീവിക്കണമെന്ന് വ്യാഖ്യാനിക്കാവുന്ന വരികളുമുണ്ടാവും.( അപവാദമെന്നു പറയാവുന്നത് ബുദ്ധ, ജൈന മതങ്ങളാണെന്ന് തോന്നുന്നു. പക്ഷേ ആ മതങ്ങളുടേ അനുയായികൾ തന്നെ ഇത്തരം രണ്ട് ചിന്തകളും തങ്ങളുടെ മതത്തോട് കൂട്ടി ചേർത്തിട്ടുണ്ടാവും. ബുദ്ധമതഅനുയായികൾ റോഹിഗ്യൻ മുസ്ലീങ്ങളെ വേട്ടയാടുന്നതും അമിത്ഷാ എന്ന ജൈനന്റെ മുസ്ലീംവിദ്വേഷവും ഉദാഹരണങ്ങൾ)

സ്വാഭാവീകമായും മതങ്ങളുള്ള കാലം മുതൽ തന്നെ ഈ രണ്ട് ധാരകളിലുമുള്ള അനുയായികളും മതങ്ങളുടെ പിറവി മുതൽ ഉണ്ട്. ജൂത-ക്രിസ്ത്യൻ, ജൂത-മുസ്ലീം, മുസ്ലീം-ക്രിസ്ത്യൻ, ഹിന്ദു-ബൗദ്ധ, ഹിന്ദു-ജൈന, ഹിന്ദു-മുസ്ലീം സംഘർഷങ്ങളൊക്കെ ചരിത്രാതീതകാലം മുതൽ തുടർന്നു വരുന്നതും അതുകൊണ്ടു തന്നെ. സമാധാനജീവിതം നയിക്കുന്ന ധാരാളം അനുയായികളുള്ളപ്പോഴും ഇത്തരം മതങ്ങൾക്ക് സമീപകാലനൂറ്റാണ്ടിൽ നാസി, ക്ലൂ ക്ലസ്സ് ക്ലാൻ, ലോർഡ്സ് റെസിസ്റ്റൻസ് ആർമി, ആർ എസ്സ് എസ്സ്, ശിവസേന, ഹിന്ദുമഹാസഭ, , ഐസിസ്, SDPI തുടങ്ങിയ പിന്തുടർച്ചക്കാരും ഇവർ സൃഷ്ടിച്ച കുരുതികളും ഉദാഹരണമായി തുടരുകയും ചെയ്യുന്നു.

അതായത് ഒരു മതത്തിൽപ്പെട്ട എല്ലാവരും അക്രമികളാണ് എന്ന് അന്യമതസ്ഥരോ മതമില്ലാത്തവരോ ആരോപിക്കുന്നതുപോലെ തന്നെ വാസ്തവിരുദ്ധമാണ് തങ്ങളുടേ മതാനുയായികളെല്ലാം സമാധാനപ്രിയരാണ് എന്ന ഓരോ മതവിശ്വാസിയുടെ വാദവും.

ഇന്ത്യ, ഇത്തരം അനേകം സംഘർഷങ്ങളിലൂടെയും കുരുതികളിലൂടെയും സമന്വയങ്ങളിലൂടെയും കടന്നുപോയ രാഷ്ട്രമാണ്. മതം മാത്രമല്ല, ജാതിയും പ്രാദേശീകതയും ഭാഷയും അതിർത്തിയുമെല്ലാം പുഴയും മലയുമെല്ലാം ഇവിടെ സംഘർഷങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ആ സംഘർഷങ്ങളുടെ ചോരച്ചാലുകളിലൂടെയും കണ്ണീരുറവകളിലൂടെയും കടന്നുവന്ന ഒരു ജനതയാണ് ഇവിടത്തെ ഭരണഘടന രൂപപ്പെടുത്തിയത്.

അത്തരം സംഘർഷങ്ങൾക്കിടയിലും സ്നേഹവും അഹിംസയും സഹിഷ്ണുതയും കൊണ്ട് സമന്വയങ്ങൾ സാധ്യമാണെന്ന് ഇന്ത്യാക്കാരെ ബോധ്യപ്പെടുത്തിയത് തന്റെ ജീവിതം തന്നെ സത്യാന്വേഷണത്തിനു വേണ്ടി മാറ്റി വച്ച ഒരു മനുഷ്യനാണ്. അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകളിൽ അശാസ്ത്രീയതയും സ്ത്രീവിരുദ്ധതയുമെല്ലാം ഉൾക്കൊണ്ടിരുന്നു. പക്ഷേ തന്റെ കാലത്തുള്ള മറ്റൊരു ശാസ്ത്ര/യുക്തിവാദിയുടേയും ചിന്തയേക്കാൾ മാനവീകതയും കരുണയും സഹിഷ്ണുതയും ആ ദർശനങ്ങൾക്കുണ്ടായിരുന്നു. അതുകൊണ്ടാണ് ആ മനുഷ്യൻ പട്ടിണികിടന്നപ്പോൾ പരസ്പരം ചൂണ്ടിയിരുന്ന വാളുകളും തോക്കുകളുമുപേക്ഷിച്ച് മനുഷ്യർ ആ ഏകനായ സത്യാന്വേഷിക്കു വേണ്ടി ആകുലപ്പെട്ടത്.

ആ ദർശനത്തിലെ പിടിവാശികൾ ഇന്ത്യൻ ഭരണഘടനയെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തങ്ങൾക്ക് കിട്ടേണ്ടത് ഇതിലുണ്ട് എന്ന് ആശ്വസിക്കുകയും തങ്ങൾക്ക് ഇനിയും പലതും കിട്ടാനുണ്ട് എന്ന് അതേസമയം തന്നെ പരിതപിക്കുകയും ചെയ്യുന്ന മതവിശ്വാസികളും മതഅവിശ്വാസികളും പിന്തുടരുന്ന ഭരണഘടന രൂപപ്പെട്ടത്. 'അവിയൽ' എന്ന് ഇരുകൂട്ടരും ഈ ഭരണഘടനയെ ഇകഴ്ത്തുന്നതും അതുകൊണ്ടു തന്നെ., പക്ഷേ എന്തൊക്കെ ആരോപണങ്ങളുണ്ടായാലും ഇതുപോലെ വൈവിധ്യങ്ങളും നാനാത്വങ്ങളും നിറഞ്ഞ ജനതയുടെ ബൈബിളും ഖുറാനും ഗീതയും സയൻസുമായി മാറി ഏകരൂപത്തിൽ അവരെ നയിക്കാൻ ഇങ്ങനെയൊന്നല്ലാതെ മറ്റൊന്നിനും സാധ്യമല്ലെന്ന് കരുതുന്നു.

അതുകൊണ്ട് മതാനുയായികളേ, യുക്തിവാദികളേ, മതനിരാസകരേ, നിങ്ങളുടെ മത/യുക്തി/ശാസ്ത്രഗ്രന്ഥങ്ങൾക്കൊപ്പം നിങ്ങളീ മഹദ്ഗ്രന്ഥം കൂടി ഹൃദിസ്ഥമാക്കുക. ഇത് നിങ്ങൾക്ക് നൽകിയ അവകാശങ്ങൾക്കൊപ്പം അപരന് അനുവദിച്ചിരിക്കുന്ന അവകാശങ്ങളെ കുറിച്ചും പഠിക്കുക. രാഷ്ട്രം നമ്മളെ ഏല്പിച്ച ഉത്തരവാദിത്തളെക്കുറിച്ച് ജാഗ്രത്താവുക. നിങ്ങൾക്കും അന്യനും സമാധാനത്തോടെ ജീവിക്കാൻ ഇത് ഉൾക്കൊള്ളുകയെന്നതല്ലാതെ കൂടുതലൊന്നും വേണ്ടതില്ല.

ജയ് ഇന്ത്യൻഭരണഘടന.

@ Manoj V D Viddiman

No comments:

Post a Comment